കൊച്ചി: ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിന് പിന്നാലെ പുരാവസ്തു തട്ടിപ്പിൽ സമഗ്രാന്വേഷണത്തിന് തയ്യാറെടുത്ത് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം. ദുരൂഹമായി തുടരുന്ന മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക സ്രോതസുകൾ കണ്ടെത്തുകയാണ് ആദ്യകടമ്പ. മോൻസണുമായി അടുത്തബന്ധമുള്ളവരുടെയടക്കം ബാങ്ക് രേഖകൾ ഇതിനായി പരിശോധിക്കും. മോൻസണുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരെ ചോദ്യം ചെയ്യും. കേരളത്തിന് പുറത്തുനിന്ന് മോൻസണ് കള്ളപ്പണം എത്തിയതായാണ് വിവരം. ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. കേസന്വേഷണം ഊർജിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തലവനും തിരുവനന്തപുരം റേഞ്ച് ഐ.ജിയുമായ സ്‌പർജൻ കുമാർ കൊച്ചിയിലെത്തും. ക്രൈംബ്രാഞ്ച് മേധാവിയും അടുത്ത ദിവസങ്ങളിൽ കൊച്ചിയിൽ ക്യാമ്പ് ചെയ്യുമെന്നാണ് സൂചന. മദ്ധ്യപ്രദേശ് സർക്കാരിന്റെ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം പാട്ടത്തിന് വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് പാലാ സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്ത കേസിൽ മോൻസണെ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചു. ആകെ അഞ്ച് കേസുകളാണ് മോൻസണിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ഇതിൽ ഇനി മൂന്ന് കേസുകളിൽ കൂടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ചിന് കഴിയും. മോൻസണിന്റെ കലൂരിലെ വീട്ടിലെ പുരാവസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ലഭിച്ച ശേഷം ഈ കേസുകളിൽ കസ്റ്റഡിയിൽ വാങ്ങിയാൽ മതിയെന്നാണ് തീരുമാനം.
ആഘോഷങ്ങളുടെ വിവരശേഖരണം
നാലുവർഷത്തിനിടെ നിരവധിപേരെ കബളിപ്പിച്ച് മോൻസൺ കോടികൾ തട്ടിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ബാങ്കിനെ ഒഴിവാക്കി നേരിട്ടായിരുന്നു ഇടപാടുകളെന്നാണ് കരുതുന്നത്. മോൻസണിന്റെ മുൻ ഡ്രൈവർ അജി നെട്ടൂരിന്റെ അക്കൗണ്ടിൽ കോടികൾ എത്തിയതും സംശയം ബലപ്പെടുത്തുന്നു. കേരളത്തിന് അകത്തും പുറത്തും മോൻസൺ സംഘടിപ്പിച്ച ആഘോഷപരിപാടികളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് ശേഖരിക്കുകയാണ്.
റിപ്പോർട്ട് ഉടൻ
മോൻസണിന്റെ പുരാവസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ ഉടൻ അന്വേഷണ സംഘത്തിന് കൈമാറും. കേന്ദ്ര-സംസ്ഥാന പുരാവസ്തു വകുപ്പുകൾ സംയുക്തമായാണ് പരിശോധന നടത്തിയത്. ശബരിമല ചെമ്പോല തിട്ടൂരം പ്രത്യേകം പരിശോധിക്കും. മോൻസണിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ആനക്കൊമ്പിനോട് സാദൃശ്യമുള്ള വസ്തുക്കളുടെ പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ ഒരുമാസമെടുക്കും. പ്രാഥമിക പരിശോധനയിൽ ആനക്കൊമ്പ് വ്യാജമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |