കൊച്ചി: കൊച്ചിയിൽ നിന്ന് സേലം വഴി ബംഗളൂരു വരെ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്ന ഗെയിലിന്റെ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി ) പൈപ്പ് ലൈൻ പദ്ധതിക്ക് കോയമ്പത്തൂരിൽ മരണ മണി. സർക്കാരിന്റെ പിന്തുണയില്ലായ്മയും, ജനങ്ങളുടെ പ്രതിഷേധവുമാണ് കാരണം.
കൊച്ചിയിൽ നിന്ന് കോഴിക്കോട് വഴി മംഗലുരു വരെ സ്ഥാപിച്ച പൈപ്പ് ലൈൻ വിജയകരമായി പ്രവർത്തിക്കുമ്പോഴാണ് തമിഴ്നാട് വഴിയുള്ള അനുബന്ധ ലൈൻ പ്രതിസന്ധിയിലായത്. കോയമ്പത്തൂർ വരെ സ്ഥാപിച്ച പൈപ്പ്ലൈന്റെ തുടർന്നുള്ള ജോലികൾ ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യ (ഗെയിൽ) നിറുത്തിവച്ചു. കാർഷിക, ജനവാസമേഖലകളിൽ കൂടി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധമുയർന്നു. ദേശീയപാതയുടെ സർവീസ് റോഡിലൂടെ പൈപ്പിടണമെന്നാണ് സർക്കാർ നിർദ്ദേശം. പൈപ്പിടാനുള്ള സ്ഥലം വിലയ്ക്ക് വാങ്ങണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കോയമ്പത്തൂരിൽ നിന്ന് പൈപ്പിടുന്നതിനുള്ള കരാർ നടപടികൾ നിറുത്തിവച്ചതായി ഗെയിൽ ഉന്നതവൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു.
വഴി മാറ്റി പൈപ്പിട്ടു
വാളയാർ മുതൽ കോയമ്പത്തൂർ വരെ 12 കിലോമീറ്റർ സർവേ നടത്തി നിശ്ചയിച്ച റൂട്ടിൽ പൈപ്പിടാൻ കഴിഞ്ഞില്ല. വഴി മാറ്റി,ദേശീയപാതയോട് ചേർത്താണ് പൈപ്പ് സ്ഥാപിച്ചത്.
പുതുവൈപ്പിൽ നിന്ന് പൈപ്പ് ലൈൻ വഴി എത്തിക്കുന്ന എൽ.എൻ.ജി കോയമ്പത്തൂർ, സേലം, ഹുസൂർ തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങൾക്ക് ഇന്ധനമായി നൽകുന്നതാണ് പദ്ധതി. വാഹനങ്ങൾക്ക് സി.എൻ.ജിയായും പാചകവാതമായും ഉപയോഗിക്കും. ബംഗളൂരു പൈപ്പ് ലൈൻ മുടങ്ങുന്നത് കൊച്ചിയിലെ ഇറക്കുമതി ടെർമിനലിനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
ബംഗളൂരു പൈപ്പ്ലൈൻ
കൊച്ചി -മംഗലൂരു പൈപ്പ് ലൈനിൽ പാലക്കാട് കൂറ്റനാട്ടു നിന്ന് തുടക്കം
കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം വഴി ബംഗളൂരു
കൂറ്റനാട്ട് നിന്ന് വാളയാർ വരെ എൽ.എൻ.ജി എത്തി
കോയമ്പത്തൂർ മധുക്കര വരെ പൈപ്പിടൽ പൂർത്തിയായി
പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഗ്യാസ് പ്രവഹിപ്പിക്കും
കോയമ്പത്തൂരിൽ എൽ.എൻ.ജി ഉടൻ
ഇന്ത്യൻ ഓയിലിന്റെ ഉപസ്ഥാപനമായ ഐ.ഒ.സി സിറ്റി ഗ്യാസ് കോയമ്പത്തൂരിൽ നവംബറിൽ എൽ.എൻ.ജി വിതരണം ആരംഭിക്കും. പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
-ജോർജ് ആന്റണി, ജനറൽ മാനേജർ, ഗെയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |