അടുക്കളയിൽ ജോലി ചെയ്ത് കൊണ്ടു നില്ക്കുകയായിരുന്നു ജാനകി. ഡോർബെൽ കേട്ടപ്പോൾ രാമഭദ്രനായിരിക്കും എന്നാണവൾ കരുതിയത്. വേഗത്തിൽച്ചെന്ന് വാതിൽ തുറന്നപ്പോൾ അവൾ അദ്ഭുതപ്പെട്ടു പോയി.
മുന്നിൽ ലക്ഷ്മണൻ നിൽക്കുന്നു.
''ചേട്ടനില്ലെ?"" അയാൾ ചോദിച്ചു.
''ഇപ്പ വരും. വരണം. അകത്ത് കയറിയിരിക്കണം.""
എന്തു വേണമെന്നാലോചിക്കുന്നതു പോലെ ലക്ഷ്മണൻ ഒരു നിമിഷം നിശ്ചലനായി നിന്നു.
''ചേട്ടനിപ്പമെത്തും. വരണം.""
ലക്ഷ്മണൻ യാന്ത്രികമായി മുന്നോട്ടു നീങ്ങി. മുൻവശത്തെ മുറിയിൽ ജാനകി ചൂണ്ടിയ ഇരിപ്പിടത്തിൽ അയാളിരുന്നു.
''എത്തേണ്ട സമയമായി. ചേട്ടൻ വരാതെ പോകരുത്.""
അവൾ അകത്തേക്ക് ധൃതി പിടിച്ച് പോകാൻ തുടങ്ങുന്നതു കണ്ട് ലക്ഷ്മണൻ പറഞ്ഞു:
''ചായയെടുക്കാനാണെങ്കിൽ എനിക്ക് വേണ്ട. ഞാനിപ്പം കുടിച്ചതേയുള്ളു.""
ജാനകി തിരിഞ്ഞു നിന്നു.
''ആദ്യമായി വീട്ടിൽ വരണതല്ലേ? വേണ്ടെങ്കിലും ഒരു കവിൾ കുടിക്കണം.""
ചിരിച്ചു കൊണ്ട് അവൾ അകത്തേക്ക് പോയി.
ചേട്ടൻ താമസിക്കുന്ന വീട് ആദ്യമായി കാണുകയായിരുന്നു ലക്ഷ്മണൻ. അദ്ദേഹം സ്വന്തം വീടു വിട്ടുപോകാൻ താനും കാരണമാണല്ലോ എന്ന് ഒരുമാത്ര അയാൾ ഓർത്തുപോയി. ചെറിയ വീടാണിത്. എന്നാൽ നല്ല അടുക്കും ചിട്ടയുമുണ്ട്. ടീപ്പോയിൻമേൽ അടുക്കി വച്ചിട്ടുള്ള ആനുകാലികങ്ങളുടെ കൂട്ടത്തിൽ 'യുക്തിപഥ"മിരിക്കുന്നത് അയാളുടെ ശ്രദ്ധയിൽപ്പതിഞ്ഞു. കൈവിരലിലെണ്ണാവുന്ന ന്യൂസ് സ്റ്റാൻഡുകളിൽ മാത്രമേ 'യുക്തിപഥം" വാങ്ങാൻ കിട്ടൂ എന്ന കാര്യവും അയാളോർത്തു.
വീട്ടിലേക്ക് കയറി വന്ന രാമഭദ്രൻ അത്ഭുതാധീനനായി.
''ങാ, നീ വന്നോ?""
ഗദ്ഗദകണ്ഠനായി അയാൾ ചോദിച്ചു. വേഗം തന്നെ അയാൾ അടുക്കളയിലേക്കോടി. ജാനകി ചായ തയാറാക്കുന്നുണ്ട്. ഉഴുന്നുവട തയ്യാറായിക്കഴിഞ്ഞു. അവൾ ദോശമാവിൽ ഉപ്പു ചേർത്ത് ഇളക്കുകയായിരുന്നു.
''ആദ്യമായി വന്നതല്ലേ, എന്തെങ്കിലും കഴിക്കാൻ കൊടുക്കണ്ടേ?""
രാമഭദ്രൻ സമാധാനത്തോടെ സഹോദരന്റെയടുത്തേക്ക് ചെന്നു. വിശേഷങ്ങളന്വേഷിച്ചു.
''ഞാൻ വിവാഹത്തിന് ക്ഷണിക്കാൻ വന്നതാണ്.""
ലക്ഷ്മണൻ പറഞ്ഞു.
''ആരുടെ?""
''എന്റെ.""
രാമഭദ്രൻ ചാടിയെഴുന്നേറ്റു. ലക്ഷ്മണന്റെ അടുത്തേക്ക് ചെന്ന് ശിരസിൽ തലോടി. അയാളുടെ കണ്ണിൽ സന്തോഷാശ്രുക്കൾ നിറഞ്ഞു. കല്യാണക്കാര്യങ്ങൾ തിരക്കി. ലക്ഷ്മണൻ കഥകളെല്ലാം പറഞ്ഞു. രാമഭദ്രൻ ഒക്കെയും ശ്രദ്ധിച്ചു കേട്ടു.
ജാനകി ചായയും പലഹാരങ്ങളും കൊണ്ടുവന്നു.
''ദോശ നിനക്കുള്ള സ്പെഷ്യലാണ് കേട്ടോ. എനിക്ക് വടയും ചായയും മാത്രം. ദോശ നിനക്ക് വേണ്ടി മാത്രം ജാനു ഉണ്ടാക്കിയതാ.""
ലക്ഷ്മണൻ പരുങ്ങി.
''അല്ല ... ഞാൻ കാപ്പി കുടിച്ചതാണ്.""
''ആയിക്കോട്ടെ. ഇന്നത്തെ ദിവസം ഒരു സ്പെഷ്യലാണെന്ന് വിചാരിച്ചോ. കഴിക്ക് കഴിക്ക്. ഇല്ലെങ്കിൽ ജാനു വിഷമിക്കും.""
മുന്നിൽ വച്ച ദോശയും വടയും മുഴുവൻ ലക്ഷ്മണൻ കഴിച്ചു. തടഞ്ഞു നിർത്താനാവാതെ ഒരേമ്പക്കവും പുറത്തേക്ക് വന്നു. അതുകേൾക്കെ, ജാനകിയുടെയും രാമഭദ്രന്റെയും മനസുനിറഞ്ഞു. അവർ പരസ്പരം നോക്കി പുഞ്ചിരി തൂകി.
''കാര്യങ്ങളെല്ലാം പിടികിട്ടി. അമ്മ എന്തു പറയുന്നു? അതാണെനിക്കറിയേണ്ടണ്ടത്.""
അമ്മയുടെ ആഗ്രഹവും തന്റെ ആഗ്രഹവും സമാന്തരരേഖകളാണെന്നും അവ തമ്മിൽ ഒരിക്കലും ഒത്തുചേരില്ലെന്നും ലക്ഷ്മണൻ പറഞ്ഞു.
''അപ്പോ, വിവാഹം കഴിഞ്ഞാ നീ എങ്ങോട്ടു പോകും?""
''വീട്ടിലേക്ക് തന്നെ പോകും. അമ്മ തടയാനൊന്നും പോകുന്നില്ല. അമ്മയ്ക്ക് കൂടെ ആരെങ്കിലും വേണ്ടേ? മാധവിയെ ഇഷ്ടമല്ലെങ്കിലും എന്നെ തഴയാൻ അമ്മയ്ക്ക് കഴിയില്ല.""
ലക്ഷ്മണൻ എഴുന്നേറ്റപ്പോൾ രാമഭദ്രൻ ചോദിച്ചു.
''ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?""
''യാതൊന്നും വേണ്ട.""
ലക്ഷ്മണൻ പറഞ്ഞു.
''എല്ലാ കാര്യങ്ങളും അറേഞ്ച് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. വിവാഹത്തിനെത്തിയാൽ മാത്രം മതി. രജിസ്ട്രാർ ഓഫീസിൽ പോയി ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിടും. അതാണ് യഥാർത്ഥ വിവാഹം. എങ്കിലും അവിടെ ഞങ്ങൾ ആരെയും പ്രതീക്ഷിക്കുന്നില്ല. വൈകുന്നേരം നാസ്തിക സമാജം ഓഫീസിൽ എല്ലാവരും ഒത്തു കൂടും. അവിടെ വച്ച് വിവാഹം ഡിക്ലയർ ചെയ്യും. പിന്നെ ഒരു ചായ. അത്ര മാത്രം.""
''കൊള്ളാം. ഞങ്ങളെത്തിക്കൊള്ളാം.""
രാമഭദ്രനും ജാനകിയും ലക്ഷ്ണനെ യാത്രയാക്കി.
**********************
രജിസ്ട്രാർ ഓഫീസിൽ ലക്ഷ്മണനും മാധവിയും കൂട്ടുകാരുമെത്തിയപ്പോൾ അവിടെ രാമഭദ്രനും ജാനകിയും നിൽക്കുന്നുണ്ടായിരുന്നു.
വധൂവരന്മാർ രജിസ്റ്ററിൽ ഒപ്പിട്ടു കഴിഞ്ഞപ്പോൾ സാക്ഷിയായി ഒപ്പിടാൻ ലക്ഷ്മണൻ രാമഭദ്രനെ വിളിച്ചു. അയാൾ സന്തോഷപൂർവം അതു ചെയ്തു.
വധൂവരൻമാർ ഔപചാരികമായ ചടങ്ങ് കഴിഞ്ഞ് നാസ്തികസമാജം ഓഫീസിലേക്ക് പോയി. വധുവിന്റെ വീട് കൂടിയാണല്ലോ ഇപ്പോഴത്!
ലക്ഷ്മണന്റെ വിവാഹം പ്രമാണിച്ച് ജാനകി വീട്ടിൽ പ്രാതലല്ലാതെ മറ്റൊന്നും കരുതിയിരുന്നില്ല. രാമഭദ്രനും ജാനകിയും ഒരു ഹോട്ടലിൽ കയറി ഊണ് കഴിച്ചു. ഊണിനോടൊപ്പം പായസവും കൂടി കിട്ടുന്ന ഹോട്ടലായിരുന്നു അത്. പായസം കുടിച്ചുകൊണ്ടിരിക്കുമ്പോൾ രാമഭദ്രൻ ജാനകിയോടു പറഞ്ഞു.
''അങ്ങനെ ലക്ഷ്മണന്റെ വിവാഹത്തിന് നമ്മൾ പായസവും കുടിച്ചു.""
അഞ്ചു കിലോമീറ്റർ അകലെ ഒരു സിനിമാ തിയേറ്ററുണ്ട്. അവിടെപ്പോയി ഒരു മാറ്റിനിയും കണ്ടു. ജാനകി അപൂർവമായി മാത്രമേ സിനിമ കാണാറുള്ളുവെന്ന് രാമഭദ്രനറിയാമായിരുന്നു. സിനിമയ്ക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ അവൾ അതിയായി ആഹ്ലാദിച്ചു. സിനിമ രാമഭദ്രന് തീരെ ഇഷ്ടപ്പെട്ടില്ല. ഒരു ശരാശരി കച്ചവടസിനിമ. ജാനകിയാവട്ടെ, ഹാസ്യരംഗങ്ങളിൽ പൊട്ടിച്ചിരിക്കുകയും ശോകരംഗങ്ങളിൽ തേങ്ങുകയും ചെയ്തു. വാസ്തവത്തിൽ രാമഭദ്രൻ സിനിമയെക്കാൾ രസിച്ചത് ജാനകിയുടെ ഭാവപരിണാമങ്ങളാണ്.
സിനിമ കഴിഞ്ഞപ്പോൾ കാപ്പി കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞു രാമഭദ്രൻ. ജാനകി എതിർത്തു.
''എന്തായാലും വൈകുന്നേരം ചായയുണ്ടാവുമെന്നല്ലേ ലക്ഷ്മണൻ പറഞ്ഞത്. നമുക്കവിടെ ചെന്നിട്ട് കുടിക്കാം.""
''അവിടെ ചെന്നിട്ട് അവിടത്തെ ചായ കുടിക്കാം. ഇപ്പോ ഇവിടത്തെ ചായ കുടിച്ചിട്ട് പോകാം."" രാമഭദ്രൻ നിർബന്ധിച്ചു.
കാപ്പികുടി കഴിഞ്ഞ അവർ നാസ്തികസമാജത്തിലെത്തുമ്പോൾ കഷ്ടിച്ച് അമ്പത് പേർക്കിരിക്കാവുന്ന ഹാളിന്റെ മുക്കാൽ പങ്കും നിറഞ്ഞിരിക്കുന്നതായി കണ്ടു. വേദിയിൽ ഒരു മേശയും നാലഞ്ചു കസേരകളും. മേശമേൽ രണ്ടു ചുവന്ന തുണിമാലകൾ തൂക്കിയിട്ടിരുന്നു.
പെട്ടെന്നാണ് ഹാളിന്റെ ഏറ്റവും പിന്നിലെ ഒരു കസേരയിൽ അമ്മ ഒറ്റയ്ക്കിരിക്കുന്നത് രാമഭദ്രൻ കണ്ടത്. 'അതാ അമ്മ" എന്ന് മന്ത്രിച്ചുകൊണ്ടു അയാൾ അമ്മയുടെയടുത്തേക്ക് നീങ്ങി. ജാനകി അയാളെ പിന്തുടർന്നു.
അമ്മയുടെ മുൻപിൽ ചെന്നു നിന്നു രാമഭദ്രൻ വിളിച്ചു:
''അമ്മാ...""
ഏതോ ആലോചനകളിൽ മുഴുകിയിരുന്ന അമ്മ മുഖമുയർത്തി നോക്കി. അവരുടെ മുഖത്ത് ഒരു ചെറിയ മന്ദസ്മിതം മിന്നിപ്പൊലിഞ്ഞു.
ജാനകിയെ അമ്മയുടെ മുന്നിലേക്ക് പിടിച്ചു നീക്കി നിർത്തി അയാൾ പറഞ്ഞു:
''അമ്മയ്ക്കിതാരാണെന്ന് മനസിലായോ? എന്റെ ഭാര്യയാണ് ജാനകി.""
ജാനകി കുനിഞ്ഞ് അവരുടെ കാലിൽ തൊട്ട് നമസ്കരിച്ചു. പദ്മാവതിയമ്മ ആദ്യം മുഖത്തേക്ക് നോക്കിയില്ല. പിന്നെ മെല്ലെ മെല്ലെ അവളുടെ മുഖത്തേക്ക് കണ്ണയച്ചു. അവിടെത്തന്നെ ആ കണ്ണുകൾ തങ്ങി നിന്നു ഏറെ നേരം.
''അമ്മ വരൂ. മുമ്പിൽ ചെന്നിരിക്കാം.""
രാമഭദ്രൻ അമ്മയെ പിടിച്ചെഴുന്നേല്പിച്ചു. കൈപിടിച്ചു നടത്തി മുൻവരിയിൽ കൊണ്ടുപോയി. അവിടെ ഒരു കസേര മാത്രമേ ഒഴിവുണ്ടായിരുന്നുള്ളു. അവിടെ അമ്മയെ ഇരുത്തി. വേദിയിൽ കയറാൻ വേണ്ടി നിന്ന ലക്ഷ്മണൻ തിരിഞ്ഞു നോക്കി ചിരിച്ചു.
രാമഭദ്രൻ പിന്നിലേക്ക് തിരിഞ്ഞു നടന്നു. അവിടെ കാത്തു നിന്നിരുന്ന ജാനകിയോടൊപ്പം കസേരയിൽ ഇരിപ്പുറപ്പിച്ചു.
അവരെ ശ്രദ്ധിച്ച ക്ലീറ്റസ് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. രാമഭദ്രന്റെ അടുത്തേക്ക് ചെന്ന് കുനിഞ്ഞു നിന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു:
''രാമഭദ്രൻ സാർ ഇവിടെയല്ല ഇരിക്കേണ്ടത്. മുൻപിൽ വന്നിരിക്കൂ.""
''അതു സാരമില്ല. ഞങ്ങളിവിടെ ഇരുന്നോളാം.""
പിന്നെയും ക്ലീറ്റസ് നിർബന്ധിച്ചപ്പോൾ രാമഭദ്രൻ പറഞ്ഞു:
''മുൻപിൽ കസേരകളൊന്നും ഒഴിവില്ല. അതു കൊണ്ടാണ്.""
''ഈ കസേരകൾ ഞാനങ്ങോട്ടു കൊണ്ടു വരാം. സാർ നടന്നോളൂ.""
രാമഭദ്രൻ എഴുന്നേറ്റു. ജാനകിയോടു പറഞ്ഞു:
''വാ, പോവാം.""
അവർ മുന്നിലേക്ക് നടന്നു. പിന്നാലെ രണ്ടു കസേരകളും കൈയിലെടുത്ത് ക്ലീറ്റസും നടന്നു.
കസേരകൾ ഏറ്റവും മുന്നിലെ വരിയിൽ ഒഴിഞ്ഞുകിടന്ന സ്ഥലത്തിട്ടു. രാമഭദ്രനും ജാനകിയും അവിടെയിരുന്നു. രാമഭദ്രൻ ക്ലീറ്റസിനെ നോക്കി പറഞ്ഞു:
''താങ്ക് യൂ.""
അയാൾ ചിരിച്ചു കൊണ്ട് പിൻവാങ്ങി.
കല്യാണയോഗം ആരംഭിച്ചു. വിനായകൻ ആമുഖവും സ്വാഗതവും ചേർന്ന പ്രഭാഷണം നടത്തി. അയാൾ ഇങ്ങനെ ഉപസംഹരിച്ചു.
''നാഥനില്ലാക്കളരിയായിരുന്ന കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന് നവജീവൻ നൽകിയ കളത്തിൽ ലക്ഷ്മണൻ ഇന്നു വിവാഹിതനാവുകയാണ്. ഒരു യുക്തിവാദിയുടെ മാതൃകാവിവാഹമാണ് ഇന്നിവിടെ നടക്കുന്നത്. ഈ മാതൃക പിന്തുടരാൻ നമ്മുടെ നാട്ടുകാർ തീരുമാനിച്ചാൽ വിവാഹത്തിന്റെ പേരിലുള്ള കൊള്ളകളും അനാചാരങ്ങളും അതോടെ അവസാനിക്കും...""
വിനായകനു ശേഷം അദ്ധ്യക്ഷനും വിശിഷ്ടാതിഥിയും പ്രസംഗിച്ചു. വിശിഷ്ടാതിഥിയുടെ പ്രസംഗം വല്ലാതങ്ങു നീണ്ടുപോയി. ലോക യുക്തിവാദ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു പര്യടനമായിരുന്നു അത്. സദസ്യരെല്ലാം സാമാന്യം നന്നായി ബോറടിച്ചു. ലക്ഷ്മണനും മാധവിയും പ്രസംഗകനെ അവഗണിച്ച് പരസ്പരം സംസാരിക്കുകയും ചിരിക്കുകയും ചെയ്തു. അതൊന്നും പ്രസംഗകനെ ബാധിച്ചതേയില്ല. എല്ലാത്തിനുമുണ്ടാകുമല്ലോ ഒരവസാനം. വിശിഷ്ടാതിഥിയുടെ പ്രസംഗവും ഒടുവിൽ അവസാനിച്ചു. അദ്ദേഹം വധൂവരൻമാരെ അടുത്തേക്ക് വിളിച്ചു. രക്തഹാരമെടുത്ത് അവരുടെ കൈകളിലേല്പിച്ചു. പരസ്പരം കഴുത്തിലണിയാൻ നിർദ്ദേശിച്ചു. അവർ മാലകൾ ചാർത്തിയപ്പോൾ കൈയടികളുയർന്നു.
വിവാഹം കഴിഞ്ഞു. ചായസത്ക്കാരം തുടങ്ങി. കടലാസുകപ്പിൽ ചായയും ഈരണ്ടു ബിസ്ക്കറ്റുമായിരുന്നു വിഭവങ്ങൾ. എല്ലാവരും അതു കഴിച്ചു പിരിഞ്ഞു.
നാസ്തികസമാജം ഹാളിൽ നിന്ന് പുറത്തിറങ്ങിയ എല്ലാവരും യുക്തിവാദികളായിരുന്നില്ല. എല്ലാ വിവാഹങ്ങൾക്കും ക്ഷണിക്കാതെ പോകുന്ന വയറൻ ചിങ്കു എന്നൊരു വയസനുമുണ്ടായിരുന്നു അക്കൂട്ടത്തിൽ. രാമഭദ്രന്റെ വിവാഹത്തിനും ലക്ഷ്മണന്റെ വിവാഹത്തിനും രണ്ടിലും പങ്കെടുത്ത ഏകവ്യക്തിയായിരുന്നു അയാൾ. പുറത്തു വന്നു നിന്നിട്ട് അയാൾ പറഞ്ഞു:
''ചേട്ടനും അനിയനും നക്കികളുതന്നെ. ചേട്ടൻ പിന്നെ വയറു നിറയെ തിന്നാനെങ്കിലും തന്നു. അനിയൻ അതുമില്ല. ഇതിനൊക്കെ വലിഞ്ഞു കയറി വരുന്നവനെ വേണം പറയാൻ!""
പിന്നെയും എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അയാൾ നടന്നകന്നു.
രാമഭദ്രൻ അനുജനോടും ഭാര്യയോടും യാത്ര ചോദിച്ചു.
''നാളെയോ മറ്റന്നാളോ സൗകര്യം പോലെ രണ്ടാളും കൂടെ വീട്ടിലേക്ക് വരണം. അറിയിച്ചിട്ടേ വരാവൂ.""
ലക്ഷ്മണനും മാധവിയും തല കുലുക്കി.
പദ്മാവതിയമ്മ ലക്ഷ്മണനോട് പറഞ്ഞു:
''ഞാൻ നേരത്തേ വീട്ടിലേക്ക് ചെല്ലട്ടെ. അവിടെ ചെല ഒരുക്കങ്ങൾ ചെയ്യാനുണ്ട് നിങ്ങൾ പുറകേ വന്നാൽ മതി.""
വീട്ടിലെ ഒരുക്കങ്ങളിൽ പലതും ചെയ്തിട്ടാണ് ജോലിക്കാരി പോയിരിക്കുന്നത്. നിലവിളക്ക് കഴുകിത്തുടച്ച് വൃത്തിയാക്കി, എണ്ണയൊഴിച്ച് തിരിയിട്ട് വച്ചിരുന്നു. അരത്തമുഴിയാനുള്ള ചരുവവും എണ്ണയുമെല്ലാം തയ്യാറായിരുന്നു. സഹായത്തിന് ആരുമുണ്ടായില്ല. സഹോദരന്മാർ വരാഞ്ഞതുകൊണ്ട് അവരുടെ ഭാര്യമാരും വന്നില്ല.
പദ്മാവതിയമ്മ വഴിക്കണ്ണുമായി ഇരുന്നു. മൂത്ത മകന്റെ ഭാര്യയെ അരത്തമുഴിഞ്ഞു സ്വീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല. കല്യാണത്തിന്റെ ഏർപ്പാടുകളൊന്നും മനസിന് പിടിച്ചിട്ടില്ലെങ്കിലും ഈയൊരു ചടങ്ങെങ്കിലും തന്റെ മനസിന് പിടിക്കുമ്പോലെ ചെയ്യണമെന്നവരാഗ്രഹിച്ചു.
ഒടുവിൽ അവർ വന്നു. ധൃതി പിടിച്ച് അകത്തേക്ക് കടക്കാൻ തുടങ്ങിയ വധൂവരന്മാരെ പദ്മാവതി തടഞ്ഞു.
''നില്ല്. നില്ല്. അതിനൊക്കെ ചില ചിട്ടകളും മുറകളുമുണ്ട്.""
അവർ നിലവിളക്ക് കത്തിച്ച് മാധവിയുടെ കൈയിൽ കൊടുത്തു. മാധവി ഭർത്താവിനെ ഒന്നു നോക്കി. ഏതോ നികൃഷ്ട വസ്തുവിനെ പിടിക്കുന്നതു പോലെ വിളക്ക് കൈയിൽ വാങ്ങി.
പദ്മാവതി ചരുവത്തിൽ വച്ചിരുന്ന തിരികൾ കത്തിച്ച് അത് മരുമകളുടെ ശിരസിന് ചുറ്റും ഉഴിഞ്ഞു. എന്നിട്ടവർ പറഞ്ഞു:
''ഇനി വലതു കാൽ വച്ച് അകത്തേക്ക് കയറ്.""
മാധവി ഭർത്താവിനെ വീണ്ടും നോക്കി. പിന്നെ ഇടതു കാലുയർത്തി പടിയിൽ ചവിട്ടി അകത്തേക്ക് കയറി.
പദ്മാവതി ഇടിവെട്ടേറ്റ പോലെ നിന്നു. പിന്നെയവർ പിന്തിരിഞ്ഞ് അകത്തേക്കോടി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |