കൊച്ചി: നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഒരുവർഷത്തെ കരുതൽ തടങ്കൽ രണ്ടു ദിവസത്തിന് ശേഷം (ഒക്ടോ. 11) അവസാനിക്കാനിരിക്കെയാണ് നടപടിക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി സ്വപ്നയുടെ അമ്മ കുമാരിപ്രഭ നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്. എന്നാൽ, ഒന്നാംപ്രതി പി.എസ്. സരിത്തിനെ കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ശരിവച്ചു. സരിത്തിന്റെ അമ്മ പ്രേമകുമാരി നൽകിയ ഹർജി തള്ളിയാണ് വിധിപറഞ്ഞത്. സ്വപ്നയുടെ കരുതൽ തടങ്കൽ റദ്ദാക്കിയെങ്കിലും എൻ.ഐ.എ കേസിൽ ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാൽ ജയിലിൽ തുടരേണ്ടിവരും.
സ്വപ്‌നയുടെ കേസ്
സ്വപ്‌നയെ 2020 ഒക്ടോബർ 11നാണ് കോഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിൽ സ്വപ്നയുടെ ജാമ്യാപേക്ഷ എൻ.ഐ.എ കോടതി 2020 ആഗസ്റ്റ് പത്തിനു തള്ളിയെന്നവിവരം കരുതൽതടങ്കൽ അപേക്ഷ പരിഗണിച്ച അതോറിറ്റിയെ കസ്റ്റംസ് അറിയിച്ചില്ല. ഇൗ നടപടി ഗൗരവമുള്ളതാണ്. യു.എ.പി.എ കേസിൽ സ്വപ്നയുടെ ജാമ്യാപേക്ഷ തള്ളിയതും കോഫെപോസ ചുമത്തുന്നതുവരെ പുതിയ ജാമ്യാപേക്ഷ നൽകാതിരുന്നതും അറിയിച്ചിരുന്നെങ്കിൽ അതുകൂടി പരിഗണിച്ച് കരുതൽ തടങ്കൽ എന്തിനു ചുമത്തണമെന്ന് വ്യക്തമാക്കുമായിരുന്നു. അതുണ്ടായില്ല. സ്വപ്നയുടെ കരുതൽ തടങ്കൽ കാലാവധി രണ്ടുദിവസത്തിന് ശേഷം കഴിയുമെങ്കിലും നിയമവാഴ്ച സംരക്ഷിക്കാനുള്ള ഭരണഘടനാ ബാദ്ധ്യതയുള്ളതിനാൽ ഉത്തരവ് നിയമപരമല്ലെന്ന് വിലയിരുത്തി റദ്ദാക്കുന്നു.
സരിത്തിന്റെ കേസിലെ ഉത്തരവ്
കോഫെപോസ ചുമത്താൻ പരിഗണിച്ച കേസുകളുടെയും തെളിവുകളുടെയും പകർപ്പ് നൽകിയില്ലെന്നും അതിനാൽ ഫലപ്രദമായി അപ്പീൽ നൽകാൻ കഴിഞ്ഞില്ലെന്നുമായിരുന്നു വാദം. സരിത്തിന് ജാമ്യം ലഭിക്കുമോയെന്നു മാത്രമല്ല, ജാമ്യത്തിലിറങ്ങിയാൽ കള്ളക്കടത്ത് തുടരുമോയെന്നും പരിഗണിച്ചാണ് കരുതൽ തടങ്കൽ ഉത്തരവിട്ടത്. ഇതിനായി പരിഗണിച്ച കേസുകളുടെ വിവരങ്ങൾ നൽകിയിരുന്നു. അതിനാൽ പ്രതിക്ക് അവസരം നഷ്ടമായെന്ന വാദം ശരിയല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |