നവരാത്രി പൂജയെന്നാൽ നവംനവങ്ങളായ ആശയപൂജ കൂടിയാണ് . വാഗ്ദേവതയെ പൂജിച്ച് പ്രസാദിപ്പിച്ചാൽ ആനന്ദത്തിന്റെയും ജീവിത വിജയത്തിന്റെയും വിജയദശമിയിലെത്താം. ശ്രീശങ്കരനും ശ്രീനാരായണഗുരുവും ഉപാസിച്ച മൂകാംബികയുടെയും ശാരദയുടെയും മാഹാത്മ്യത്തിലൂടെ...
പുതിയൊരു അറിവ് ലഭിക്കുമ്പോൾ നമുക്ക് സന്തോഷം തോന്നും. കണ്ണുകളിൽ പ്രകാശം. മുഖഭാവം തിളങ്ങും. അറിവിന്റെ നിറവും രുചിയും അനുഭവിച്ചറിയുമ്പോൾ മനസും നിറയും. ജ്ഞാനമോഹി ജ്ഞാനം സമ്പാദിക്കുന്നു. ധനമോഹി ധനം സമ്പാദിച്ചുകൂട്ടുന്നു. സുഖമോഹി ക്ഷണിക സുഖങ്ങൾക്കായി പരക്കംപായുന്നു. അത്യാർത്തിയോടെയുള്ള കൂട്ടയോട്ടവും കൂട്ടമത്സരങ്ങളും കഴിയുമ്പോൾ തിരിച്ചറിയുന്നു. ജ്ഞാനത്തോളം നിറവും മണവും മധുരവും മറ്റൊന്നിനുമില്ലെന്ന്. ആ തിരിച്ചറിവ് തന്നെയാണ് യഥാർത്ഥ അക്ഷരപൂജയും സരസ്വതിപൂജയും.
ശങ്കരാചാര്യർ സൗന്ദര്യലഹരിയിൽ ദേവിയെ സ്തുതിക്കുന്നു. അല്ലയോ അമ്മേ! ശരത്ക്കാലത്തിലെ ചന്ദ്രികപോലെ വെണ്മയാർന്നവളും ചന്ദ്രക്കല ചേർന്ന ജടാജുടവും കിരീടവും അണിഞ്ഞവളുമാണ് നീ. നിന്റെ നാലുകൈയിൽ വരദമുദ്രയും അഭയ മുദ്രയും സ്ഫടികം കൊണ്ടുള്ള ജപമാലയും പുസ്തകവുമാണ്. നിന്തിരുവടിയെ ഒരു പ്രാവശ്യം നമസ്കരിക്കുന്ന സജ്ജനങ്ങൾ തേൻ, പാൽ, മുന്തിരി തുടങ്ങിയവയുടെ മാധുര്യത്തെ വഹിക്കുന്ന വാക്കുകളെ പ്രാപിക്കുന്നു. ശാസ്ത്രവും സാഹിത്യവും സംഗീതവുമെല്ലാം ജ്ഞാനാംബികയുടെ വരപ്രസാദങ്ങളാണ്. ആത്മാന്വേഷണത്തിലൂടെയും തപസിലൂടെയും ജ്ഞാനദേവതയെ ആവാഹിച്ച് പ്രസാദിപ്പിച്ച് ദർശനങ്ങളായും കൃതികളായും കർമ്മങ്ങളായും മനുഷ്യരാശിക്ക് സംഭാവന ചെയ്തവരാണ് ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും മറ്റും. അദ്വൈതദർശനവും ഗുരുദർശനവും അറിവൊഴുകുന്ന പുണ്യവാഹിനികളാണ്.
മൂകാംബികയിലും ശൃംഗേരിയിലും ശിവഗിരിയിലും നാം അപാരമായ മാതൃവാത്സല്യം അറിയുന്നു. മാതാവെന്നാൽ പെറ്റമ്മയും പോറ്റമ്മയായ ലോകവും മാത്രമല്ല, പിറവി മുതൽ ചിത വരെ സംരക്ഷിക്കുന്നവരും കാവലാകുന്നവരും സന്തോഷമേകുന്നവരും അറിവേകുന്നവരും അതിലുൾപ്പെടും. 'മാതാപിതാഗുരു ദൈവം" എന്നത് വിഗ്രഹിച്ചുനോക്കിയാൽ തെളിയുന്നതും അറിവ് തന്നെയാണ്. മനുഷ്യാവതാരമെടുത്ത് ദേവപദത്തിലെത്തിയ മഹാജ്ഞാനികളായ ശങ്കര ഭഗവത്പാദരും ശ്രീനാരായണഗുരുദേവനും അറിവിന്റെ ദേവതയെ ഉപാസിച്ചു. മൂകാംബികയും ശൃംഗേരി ശാരദയും ശിവഗിരിയിലെ ശാരദയും അവരുടെ ജ്ഞാനമാർഗമാഹാത്മ്യം വെളിവാക്കുന്നു.
മൂകാംബികാദേവിയെ ശങ്കരാചാര്യർ ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തിയെന്നാണ് ഐതിഹ്യം. തന്റെ ജന്മദേശമായ കാലടിയിൽ വന്നു കുടികൊള്ളണമെന്നായിരുന്നു ആചാര്യരുടെ അപേക്ഷ. വാഗ്ദേവതയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട ദേവി ശങ്കരൻ മുന്നിൽ നടക്കണം, പിന്നിൽ ദേവി വരും, തിരിഞ്ഞുനോക്കരുത്, നോക്കിയാൽ അവിടെനിന്നു മുന്നോട്ടുപോകില്ലെന്ന് പറഞ്ഞത്രേ. ദേവിയുടെ ചിലങ്കയുടെ ശബ്ദമായിരുന്നു ശങ്കരന്റെ വഴികാട്ടി. കുടജാദ്രി മലയിറങ്ങിക്കഴിഞ്ഞപ്പോൾ ചിലങ്കയുടെ നാദം നിലച്ചു. ശങ്കരാചാര്യരാകട്ടെ അറിയാതെ തിരിഞ്ഞുനോക്കി പോയി. അതോടെ ദേവി അവിടെത്തന്നെ നിന്നു. പല രീതിയിൽ ആചാര്യർ അപേക്ഷിച്ചിട്ടും ദേവി മുന്നോട്ട് നീങ്ങിയില്ല. ഒരു മലയാളിയെങ്കിലും മൂകാംബികയിൽ വരാത്തനാൾ കേരളത്തിൽ വരാം എന്നും ദേവി അരുളിയത്രേ. പത്മാസനത്തിലുള്ള ദേവിയുടെ പഞ്ചലോഹവിഗ്രഹം ഒരുക്കി അവിടെ പ്രതിഷ്ഠിച്ച ശങ്കരൻ സൗന്ദര്യലഹരി സ്തോത്രം രചിച്ച് ദേവിക്ക് സമർപ്പിച്ച പുണ്യസ്ഥലമാണ് കൊല്ലൂർ മൂകാംബികയെന്നും ഐതിഹ്യ വകഭേദം.
ആദിശങ്കരൻ സ്ഥാപിച്ച നാല് പീഠങ്ങളിൽ ദക്ഷിണേന്ത്യയിലെ പീഠമായ ശൃംഗേരി ശാരദാപീഠത്തിലെ ആസ്ഥാനദേവതയാണ് ശൃംഗേരി ശാരദാക്ഷേത്രത്തിലെ ശാരദ. ശൃംഗേരിയിലെ തുംഗാനദിക്കരയിൽ ധ്യാനനിമഗ്നനായിരിക്കുമ്പോൾ ഇടതുകരയിൽ ഒരു അപൂർവ്വ കാഴ്ചകണ്ടു. ഒരു മൂർഖൻ പാമ്പ് പത്തി വിടർത്തി ഒരു തവളയ്ക്ക് കൊടുംചൂടിൽ നിന്ന് രക്ഷയേകുന്നു. മൂർഖന്റെ പത്തി ഒരു കുടപോലെ തണലേകുന്നു. ജന്മനാശത്രുക്കളായി പ്രകൃതി സൃഷ്ടിച്ചവ പോലും സ്നേഹത്തോടെ കഴിയുന്ന ഭൂമിയിലാണ് വാഗ്ദേവതയായ ശാരദയെ പ്രതിഷ്ഠിക്കേണ്ടതെന്ന് ശങ്കരാചാര്യർ മനസിലുറച്ചു.
തുംഗയുടെ ഇടതുകരയിലുള്ള പാറയിൽ ശ്രീചക്രംവരച്ച് തന്റെ കൈവശമുണ്ടായിരുന്ന ശാരദയുടെ ചന്ദന വിഗ്രഹം പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. ഇപ്പോഴുള്ള ശാരദയുടെ സ്വർണ വിഗ്രഹത്തിന് നാലുകൈകൾ. താഴെയുള്ള കൈകളിൽ ഒന്നിൽ പുസ്തകം. മറ്റൊന്നിൽ വരദമുദ്ര. മുകളിലെ ഒരു കൈയിൽ മണിമാല. മറ്റൊന്നിൽ ഗദയുടെ മൊട്ടുപോലെയുള്ള രൂപം.
മൂകാംബികയിൽ സൗന്ദര്യലഹരി പകർന്നൊഴുകുന്ന സൗപർണിക. ശൃംഗേരിയിൽ ഭദ്രയുമായി ചേർന്ന് പിന്നീടു തുംഗഭദ്രയായി മാറുന്ന തുംഗയുടെ ദേവീസ്തുതി പ്രവാഹവും. ശിവഗിരിയിൽ ശാരദാമഠത്തിന് ശിലാസ്ഥാപനം നടത്തിയിട്ട് ഗുരുദേവൻ രചിച്ച ജനനീ നവരത്നമഞ്ജരി ജനനിയുടെ സൗന്ദര്യലഹരി വിളംബരം ചെയ്യുന്ന വേദാന്ത കൃതിയാണ്. വാഗ്ദേവത നൃത്തംവച്ചുനിൽക്കുന്ന കൃതിയെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.
ജനനി വിശ്വമാതാവും അക്ഷരമാതാവും ജ്ഞാനമാതാവുമായി മാറുന്നു. ദേവിക്ക് ഗുരു അർപ്പിച്ച ഒമ്പത് പദ്യരത്നങ്ങളുടെ ശോഭയുള്ള ഇൗ കൃതിയും ദൈവദശകത്തോളം ജനകീയത നേടി. അധർമ്മത്തിനും അനാചാരങ്ങൾക്കും അജ്ഞതയ്ക്കും അനീതിക്കും അശാന്തിക്കും എതിരെയുള്ള ദിവ്യായുധം വിദ്യയാണെന്ന് ഗുരു വിശ്വസിച്ചു. മറ്റു ക്ഷേത്ര പ്രതിഷ്ഠകളിൽനിന്ന് ശാരദാപ്രതിഷ്ഠ വേറിട്ടുനിൽക്കുന്നു. താമരയിൽ നിവസിക്കുന്ന ശാരദയാണ് ഇവിടത്തെ പ്രതിഷ്ഠ. ഭക്തിയുടെ പേരിലുള്ള മറ്റു വഴിപാടുകളൊന്നുമില്ല. ഭക്തർക്ക് മനംതുറന്ന് സ്തോത്രം ചൊല്ലി ധ്യാനിക്കാം. മഹാകവി കുമാരനാശാന്റെ ശാരദാസ്തുതിയായ ശാരദാഷ്ടകവും പ്രസിദ്ധം. ശാരദയ്ക്ക് പുഷ്പവും വെള്ളവും മാത്രം എന്നും ഗുരുഅരുൾ ചെയ്തു.
ഭൂവാദിഭൂതമതിനാവാസമില്ലവെറു-
മാഭാവിശേഷമിതിനാവാസമിങ്ങുലകി-
ലാപാദിതം ഭവതിയാൽ
നാവാദിതൻ വിഷയിതാവാസമറ്റഭവ
ദാവാസമാകെ വിലസും
ദ്യോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
നീ വാഴ്ത്തുവാനുമരുതേ
അറിവിന്റെ വിവിധ പ്രകാശങ്ങൾ മാത്രമാണ് ഭൂമി മുതലായ ഭൂതവർഗങ്ങൾ. ഇങ്ങനെ പലതായി കാണിക്കുന്നത് അമ്മയായ മായയും. എങ്ങും സ്വയം പ്രകാശിച്ചുനിൽക്കുന്ന അറിവാണ് ജനനിയും ബ്രഹ്മവും. അവർണനീയമായ അതിന്റെ മഹിമ അറിയാനുള്ള പ്രാർത്ഥനയാണ് നവരാത്രിയെ പ്രകാശമാനമാക്കുന്നത്. അറിവെന്നാൽ സ്വയമറിയലാണ്, സഹജീവികളെ അറിയലുമാണ്. രണ്ടും ചേരുന്നതാണ് ആത്മീയത.
മഴവില്ലുപോലെ ഭ്രമിപ്പിക്കുന്നതാണ് മനുഷ്യജീവിതം. വെണ്മയിൽ അലിഞ്ഞുചേരാത്തതൊന്നും സപ്തവർണപുഷ്പിണിയായ മഴവില്ലിലില്ല. ആ വെണ്മയുടെ പത്മദളങ്ങളിലാണ് സരസ്വതിയുടെ വാസം. ആ പത്മദള സുഗന്ധമനുഭവിച്ചാൽ മനോവീണ പാടാൻ തുടങ്ങും. ജീവിത പുസ്തകത്തിൽ പുതിയ ആനന്ദവും അർത്ഥവും തെളിഞ്ഞുവരും. മനോമാലിന്യമടിയുന്ന നാവു ശുദ്ധമാക്കി നല്ല വാക്കുകളുരുവിടാം. മനമലരിറുത്തു ദേവിയെ പൂജിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |