പെരിന്തൽമണ്ണ: പിറന്നാളിന് മമ്മൂക്ക വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞതിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പീലിമോൾക്ക് ഒടുവിൽ സ്വപ്നസാഫല്യം.
വെള്ളിയാഴ്ച കൊച്ചി കാക്കനാട്ട് സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂക്കയുമായി പീലിമോളും കുടുംബവും സൗഹൃദം പങ്കുവച്ചു. പിണക്കം മാറിയില്ലേ എന്നു ചോദിച്ച മമ്മൂട്ടിക്ക് സന്തോഷം നിറഞ്ഞ ചിരിയായിരുന്നു മറുപടി.
പിറന്നാളിന് വിളിക്കാത്തതിനാൽ മിണ്ടില്ലെന്നും പിണക്കമാണെന്നും പറഞ്ഞു കരഞ്ഞ കുട്ടിയെ മമ്മൂട്ടി കണ്ടെത്തി കഴിഞ്ഞ വർഷം വിളിച്ചിരുന്നു. തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടൻ -സജ്ല ദമ്പതികളുടെ മകൾ ദുആ എന്ന പീലിമോളോട് കൊവിഡ് കഴിഞ്ഞശേഷം നേരിൽ കാണാമെന്ന് ഉറപ്പുകൊടുത്തിരുന്നു.
പുത്തനങ്ങാടി സെന്റ് തെരേസാസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് പീലി. പീലിയുടെ കഴിഞ്ഞ രണ്ട് പിറന്നാളിനും മമ്മൂട്ടി കേക്കും വസ്ത്രങ്ങളും സമ്മാനമായി അയച്ചിരുന്നു. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഭാരവാഹിയാണ് ഹമീദലി.വീട്ടിൽ മമ്മൂട്ടിയുടെ വിശേഷങ്ങൾ പറയുക പതിവാണ്.
2020 സെപ്തംബർ എട്ടിനായിരുന്നു പീലിമോളുടെ വിതുമ്പുന്ന വീഡിയോ വൈറലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |