കൊച്ചി: തിയേറ്ററുകൾ 25ന് തുറന്നാലും മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവർ നായകരായ സിനിമകൾ മുഴുവൻ സീറ്റിലും കാണികളെ അനുവദിച്ചശേഷമേ റിലീസ് ചെയ്യൂ. ഡിസംബറിൽ അതു സാദ്ധ്യമാവുമെന്നാണ് നിർമ്മാതാക്കളുടെയും തിയേറ്റർ ഉടമകളുടെയും പ്രതീക്ഷ. അതുവരെ ചെറുകിട, അന്യഭാഷാ സിനിമകളാവും പ്രദർശിപ്പിക്കുക. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തുന്ന ചർച്ചക്കുശേഷം ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് നിർമ്മാതാക്കളും തിയേറ്ററുടമകളും.
രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് പകുതിസീറ്റിൽ പ്രവേശനം നൽകാനാണ് സർക്കാർ നിർദ്ദേശം. കോളേജ് വിദ്യാർത്ഥികളാണ് പ്രേക്ഷകരിൽ വലിയപങ്ക്. ഇവർക്ക് രണ്ടു ഡോസ് ലഭിച്ചിട്ടില്ല. പതിനെട്ടിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാത്തതിനാൽ കുടുംബങ്ങൾ തിയേറ്ററിൽ വരാനും സാദ്ധ്യതയില്ല. ഇക്കാരണങ്ങളാലാണ് സൂപ്പർ താരങ്ങളുടെ സിനിമകൾ നീട്ടിവയ്ക്കുന്നത്.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത 'മിലൻ സി' 25ന് റിലീസ് ചെയ്യും. നവംബറിൽ കൂടുതൽ സിനിമകളെത്തും. ഒ.ടി.ടിയിൽ നേരത്തെ പ്രദർശിപ്പിച്ചവയും തിയേറ്ററിലെത്തും. സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ ഇരുപതിലേറെ സിനിമകളുടെ ചിത്രീകരണം തുടരുകയാണ്.
റിലീസ് കാത്ത് : അമ്പതിലേറെ സിനിമ
മുടക്ക് : 500 കോടി രൂപയിലേറെ
വ്യവസായികളുടെ ആവശ്യങ്ങൾ
• വിനോദനികുതി പിൻവലിക്കുക
• വൈദ്യുതിനിരക്കിൽ ഇളവ് നൽകുക
• ഫിക്സഡ് വൈദ്യുതി ചാർജ് ഒഴിവാക്കുക
• നികുതികൾ അടയ്ക്കാൻ സമയം അനുവദിക്കുക
• മുഴുവൻ സീറ്റിലും പ്രവേശനം
"
മുഖ്യമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു. അതനുസരിച്ച് തിയേറ്ററുകൾ തുറക്കുന്നതും റിലീസും തീരുമാനിക്കും.
ജി. സുരേഷ്‌കുമാർ,
പ്രസിഡന്റ്,
കേരള ഫിലിം ചേംബർ
"
മുഴുവൻ സീറ്റിലും പ്രേക്ഷകർ എത്തിയാലേ നിർമ്മാതാക്കൾക്കും തിയേറ്ററുടമകൾക്കും പിടിച്ചുനിൽക്കാനാവൂ.
രഞ്ജിത്ത്,
പ്രസിഡന്റ്,
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |