തിരുവനന്തപുരം: പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിർമ്മാണവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമ്മാണം നടത്താൻ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലോളി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നത് പരിശോധിക്കാൻ ഏകീകൃത സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കും. വിവിധ വകുപ്പുകളിലായി നടപ്പാക്കുന്ന ശുപാർശകൾ സമയബന്ധിതമായും കൃത്യമായും നടപ്പാക്കുന്നത് ഈ കമ്മിറ്റി വിലയിരുത്തുമെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നൽകി.
സിൽവർലൈൻ : 33,700 കോടി വായ്പയ്ക്ക് അനുമതി
തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയ്ക്കായി 33,700 കോടി രൂപ വിദേശ വായ്പയെടുക്കാൻ നിതി ആയോഗ് സംസ്ഥാനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ജൈക്ക, എ.ഡി.ബി,എ.ഐ.ഐ.ബി, കെ.എഫ്.ഡബ്യൂ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് വായ്പ എടുക്കുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്പൻഡിച്ചർ എന്നീ വിഭാഗങ്ങളും പദ്ധതിക്ക് വിദേശ വായ്പ പരിഗണിക്കുന്നതിനുള്ള ശുപാർശ കേന്ദ്രധനകാര്യ മന്ത്രാലയത്തിന് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാതിൽപ്പടി സേവനം:
അർഹരായത്29,392 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് 29,392 പേരാണ് വാതിൽപ്പടി സേവനത്തിന് ആദ്യഘട്ടത്തിൽ അർഹരായതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. പ്രായാധിക്യം, ഗുരുതരരോഗം, അതിദാരിദ്ര്യം തുടങ്ങിയ കാരണങ്ങളാൽ സർക്കാർ സേവനങ്ങൾ യഥാസമയം ലഭ്യമാകാത്തവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മസ്റ്ററിംഗ്, ലൈഫ് സർട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെൻഷനുള്ള അപേക്ഷ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകളുടെ വിതരണം എന്നീ സേവനങ്ങളാണ് വോളന്റിയർമാർ വീട്ടിലെത്തി നൽകുന്നത്.
38 ഗ്രാമപഞ്ചായത്തുകളും 12 നഗരസഭകളും ഉൾപ്പെടെ 50 തദ്ദേശ സ്ഥാപനങ്ങളിലാണ് പദ്ധതി ആരംഭിച്ചത്. 3771 പേർ www.sannadhasena.kerala.gov.in വഴി സന്നദ്ധ സേവനത്തിന് പങ്കാളിയാകാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് കില വഴി പരിശീലനം ലഭ്യമാക്കിയാണ് വാർഡുകളിൽ നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |