കൊച്ചി: കൊച്ചി-ബംഗളൂരു ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) പൈപ്പ്ലൈൻ നിർമ്മാണത്തിൽ കോയമ്പത്തൂർ മുതലുള്ള സ്തംഭനം പരിഹരിക്കാൻ തീവ്രശ്രമം. പ്രാദേശിക എതിർപ്പുകൾ 'കേരള മാതൃക'യിൽ പരിഹരിക്കാനാണ് ഗ്യാസ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (ഗെയിൽ) നീക്കം.
കൊച്ചിയിൽ ആരംഭിച്ച് സേലം വഴി ബംഗളൂരുവിൽ അവസാനിക്കേണ്ട പദ്ധതി കോയമ്പത്തൂരിനപ്പുറത്ത് സ്തംഭിച്ചതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കോയമ്പത്തൂർ വരെ പൈപ്പിട്ട് സിറ്റി ഗ്യാസ് വിതരണത്തിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. സേലം, ഈറോഡ്, നാമക്കൽ വഴിയാണ് പൈപ്പ്ലൈൻ ബംഗളൂരുവിൽ എത്തേണ്ടത്.
പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗെയിൽ ആസ്ഥാനത്ത് യോഗം ചേർന്നു. തമിഴ്നാട്, കർണാടക സർക്കാരുകളുടെ സഹകരണത്തോടെ പരിഹരിക്കുമെന്ന് ഡൽഹിയിലെ ഗെയിൽ വൃത്തങ്ങൾ പറഞ്ഞു.
സ്ഥല ഉടമകളുമായി ചർച്ച
പൈപ്പ്ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകരുമായും സംഘടനകളുമായും ചർച്ചകൾ നടത്തി തടസങ്ങൾ ഒഴിവാക്കും. വാളയാർ മുതൽ കോയമ്പത്തൂർ വരെ അങ്ങനെയാണ് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും തേടും.
കോയമ്പത്തൂരിലും സേലത്തും പൈപ്പ്ലൈനിൽ നിന്ന് സിറ്റി ഗ്യാസ് വിതരണം ചെയ്യുന്നത് ഇന്ത്യൻ ഓയിലാണ്. പദ്ധതിക്കായി ഇടപെടുമെന്ന് ഇന്ത്യൻ ഓയിൽ അധികൃതർ പറഞ്ഞു.
കേരള മാതൃക
കൊച്ചിയിലെ ഇറക്കുമതി ടെർമിനലിൽ നിന്ന് മംഗളൂരുവിലേക്ക് പൈപ്പിടുന്നതിനെതിരെ മലബാറിൽ പ്രക്ഷോഭം ശക്തമായിരുന്നു. സ്തംഭിച്ച പൈപ്പിടൽ ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ ഇടപെടലിലാണ് പൂർത്തിയായത്. 2021 ജനുവരി 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനവും ചെയ്തു.
എതിർപ്പിനെ മറികടന്നത്
പൈപ്പിടൽ മേൽനോട്ടം കളക്ടർമാർക്ക്
താലൂക്കുതലത്തിൽ ഉദ്യോഗസ്ഥർ
പ്രദേശവാസികളുമായി നേരിട്ട് ചർച്ച
അപകടമില്ലെന്ന് ബോധവത്കരിക്കാൻ ഗെയിൽ ഉദ്യോഗസ്ഥർ
അക്രമാസക്തമായ പ്രതിഷേധത്തിനെതിരെ നടപടി
പൈപ്പിടലിന് പൊലീസ് സംരക്ഷണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |