ചെന്നൈ: തമിഴ് സിനിമാതാരം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം ഏറെ ചർച്ചയാക്കപ്പെട്ട വിഷയമാണ്. താരത്തിന് വലിയ താത്പര്യമില്ലാതെയാണ് ആരാധകരുടെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതെന്നും ഇതിന്റെ പേരിൽ അച്ഛനുമായി വിജയ് ഉടക്കിലാണെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം വന്നപ്പോൾ വൻ നേട്ടമാണ് വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം സ്വന്തമാക്കിയിരിക്കുന്നത്. മത്സരിച്ച 169 സീറ്റുകളിൽ 109ലും വൻ വിജയമാണ് സംഘടന നേടിയെടുത്തിരിക്കുന്നത്. കാഞ്ചിപുരം, ചെങ്കൽപേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകർ വിജയിച്ചത്.
ഒമ്പത് ജില്ലകളിലായി നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് മക്കള്‍ ഇയക്കം പ്രവർത്തകർ മത്സരിച്ചത്. എന്നാല്‍ ആരാധകർ നേടിയ രാഷ്ട്രീയ വിജയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തെ വിജയിയുടെ അച്ഛൻ ചന്ദ്രശേഖർ മകന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിജയ്‌യുടെ എതിർപ്പ് കാരണം ഇത് നടന്നില്ല. പാർട്ടി രൂപീകരിക്കുന്നതിനും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽ നിന്നും തന്റെ പേര് ഉപയോഗിക്കുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അനുമതി ചോദിച്ച ആരാധകർക്ക് തന്റെ ചിത്രം ഉപയോഗിക്കാനും തന്റെ പേരിൽ വോട്ട് ചോദിക്കാനുമുള്ള അനുമതി വിജയ് നൽകുകയായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നീക്കമായും ഈ തീരുമാനത്തെ നിരീക്ഷകർ കാണുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |