ഒരു ദിനം രാത്രി ഞാൻ അലീനയുടെ മുറിയിൽ എത്തി. ഏകദേശം പത്തുമണിയായിരുന്നു സമയം. അവൾ ഉറങ്ങിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉറക്കത്തിൽ നിന്നും ഉണർത്തുകയെന്ന ബുദ്ധിമുട്ടിൽ നിന്നും ഒഴിഞ്ഞുകിട്ടി. ചില നേരത്ത് എന്റെ ഒ. പി നേരം പതിനൊന്നു കഴിയുന്നതിനാൽ അവിടെയുള്ളവർക്ക് അതിൽ അത്ഭുതമില്ലായിരുന്നു. അലീനയെ ഞാൻ ഒ.പിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഏകദേശം ഒരു മണിക്കൂറോളം ഞാൻ അവളുമായി സംസാരിച്ചു. അവളുടെ ഭൂതകാലത്തേക്കും വീട്ടുകാര്യങ്ങളിലേക്കും കടക്കാൻ ശ്രമിക്കുമ്പോഴൊക്കെ പറയാൻ മടിക്കുന്നതായി തോന്നി. ഞാൻ അവളിലേക്കിറങ്ങാൻ ശ്രമിച്ചുകൊണ്ടിരുന്നു.
പലപ്പോഴും എന്റെ അന്വേഷണങ്ങൾ അവളുടെ ചില പരിധികളിൽ വച്ച് വഴിമുട്ടി നിന്നു. എന്ത് ചോദിച്ചാലും അവൾ മറുപടി പറയാതെ നിശബ്ദയായി. അവൾക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും ആരോ അവളെ വിലക്കി നിർത്തുന്നത് പോലെ. ഞാൻ അവളെ സൂക്ഷ്മമായി നിരീക്ഷിച്ചു. എനിക്ക് വേണ്ടിടത്തേക്ക് അവൾ സാവകാശം വന്നു കൊണ്ടിരിക്കുന്നതായി ഞാൻ അറിഞ്ഞു. നോക്കിയിരിക്കെ അവൾ സംസാരത്തിലും ശരീര ഭാഷയിലും മറ്റൊരാളായി മാറുന്നു. ഞാൻ കാത്തു നിന്നു. അവൾ അവളല്ലാതായി വരുന്നതു വരെ. ശേഷം അവൾ എന്നെ നോക്കി വികൃതമായി ചിരിച്ചു. തീർച്ചയായും അവളുടേതല്ലാത്ത മറ്റാരുടേതോ ചിരിയായിരുന്നു അത്. തികച്ചും ശാന്തമായിരിക്കാൻ ഞാൻ സ്വയം പരിശ്രമിച്ചുകൊണ്ടിരുന്നു.
''അലീന നിനക്കെന്തു പറ്റി?""
''അലീനക്ക് ഒന്നും പറ്റിയിട്ടില്ല...""
അൽപ്പം ക്രൗര്യം കലർത്തി മദ്ധ്യവയസു പിന്നിട്ടതെന്നു തോന്നിക്കുന്ന ശബ്ദത്തിൽ എന്റെ ചോദ്യത്തിന് മറുപടി നൽകി.
''അല്ല. ഞാനിപ്പോൾ സംസാരിക്കുന്നത് അലീനയോടല്ല. മറ്റാരോടോ ആണ്. ആരാണ് നിങ്ങൾ?""
''അത് കണ്ടുപിടിക്കേണ്ട ആൾ നിങ്ങളല്ലേ ഡോക്ടർ.""
''ഞാൻ ആവർത്തിക്കുന്നു...ആരാണ് നിങ്ങൾ?""
''ഇല്ല ഡോക്ടർ. ഒരിക്കലും നിങ്ങൾക്കതിനു ഉത്തരം കിട്ടാൻ പോകുന്നില്ല. ഞാൻ ആരെന്നു പറയിക്കാനോ കണ്ടുപിടിക്കാനോ നിങ്ങളുടെ ഇതുവരെയുള്ള മിടുക്ക് പോരാതെ വരും ഡോക്ടർ.""
''എന്താണ് നിങ്ങളുടെ ഉദ്ദേശം?""
''ഞാൻ ആരെന്നു തന്നെ പറയിക്കാൻ ഡോക്ടറെക്കൊണ്ടായിട്ടില്ല. എന്നിട്ടാണോ എന്റെ ഉദ്ദേശം അറിയുന്നത്?""
തുടർന്നുള്ള എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാതെ ഓരോ ആംഗ്യങ്ങൾ എന്നെ വിറളിപിടിപ്പിക്കാനെന്നവണ്ണം തുടർന്നു. അവസാനം സമനില തെറ്റിയ, കൂർത്ത ശബ്ദം ഉയർത്തി ഞാൻ പറഞ്ഞു.
''നീ ആരായിരുന്നാലും നിന്റെ ഉദ്ദേശം എന്തായിരുന്നാലും ഒരിക്കലും അത് നടക്കാൻ പോകുന്നില്ല. അതിനു മുൻപേ നിന്നെ ഞാനിവിടെനിന്നു പറഞ്ഞയക്കും...""
പൊടുന്നനെ അലീനയുടെ ഭാവം മാറി. ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. ഇരുന്നിരുന്ന കസേര ഇടതു കൈക്കൊണ്ട് നിഷ്പ്രയാസം പൊക്കിയെടുത്ത് നിലത്തടിച്ചു. ഞാൻ ഒന്ന് ഞെട്ടി. അത്രമാത്രം ശക്തി അവളിൽ നിന്ന് എവിടെനിന്നു വന്നു എന്ന് അത്ഭുതപ്പെട്ടു. മുഖം ആകെയൊന്നു കോട്ടി കഴുത്തു ചെരിച്ചു വേദനകൊണ്ടു പുളയുന്നതിനിടയിൽ അവളിൽ നിന്നും ആ വികൃതമായ സ്വരം ഞാൻ കേട്ടു...
''ഞാൻ ആരായിരുന്നാലും നിനക്കെന്നെ കണ്ടെത്താൻ കഴിയില്ല. ആരും അറിയാതെ ഒന്നിനെയും അറിയിക്കാതെ കാര്യം നടത്തി പോകാനാണ് ഞാനിവിടെ വന്നത്. അത് ഞാൻ നടത്തും. ആ നഷ്ടം താങ്ങാൻ നീ തയ്യാറെടുത്തോ. അത് മാത്രമല്ല ഇനിയുണ്ടാകാൻ പോകുന്ന നഷ്ടങ്ങൾ എല്ലാം...""
അത്രയും പറഞ്ഞു തീർന്നതോടെ അലീന കുഴഞ്ഞു തളർന്നു വീണു. ഞാനവളെ താങ്ങിയെടുത്ത് കിടക്കയിൽ കിടത്തി. അവളുടെ ശരീരം വല്ലാതെ തണുത്തിരുന്നു. ബോധം മറഞ്ഞെന്നവണ്ണം അവൾ അനങ്ങാതെ കിടന്നു. ആ രാത്രി ഞാൻ ഹോസ്പിറ്റലിൽ തന്നെ തങ്ങി. അതുവരെ ജീവിതത്തിൽ ഞാൻ കാണാത്തതോ അഭിമുഖീകരിക്കാത്തതോ ആയ ചില വഴികളിലൂടെ എനിക്ക് കടന്നു പോകേണ്ടതുണ്ട് എന്ന് ഞാൻ ആ രാത്രി തിരിച്ചറിഞ്ഞു. ഉടനടി ചികിത്സാപദ്ധതികളിൽ മാറ്റം വരുത്താനും അലീനയെ കൂടുതൽ ശ്രദ്ധിക്കാനും തുടങ്ങി.
അപ്പനോട് അതേക്കുറിച്ചു പറയണോ വേണ്ടയോ എന്നൊരു ചിന്താക്കുഴപ്പത്തിൽ ആയിരുന്നു അക്കാലത്തു ഞാൻ. പക്ഷേ അപ്പൻ എല്ലാം അറിഞ്ഞതുപോലെ തികച്ചും ശാന്തനും അക്ഷോഭ്യനുമായി കാണപ്പെട്ടു. എന്റെ ഉള്ളിൽ നടക്കുന്നതും ഞാൻ എടുക്കുന്ന തീരുമാനങ്ങളും പരമാവധി എനിക്കുള്ളിൽ തന്നെ നിലനിർത്താൻ ഞാൻ ജാഗരൂകനായി. പക്ഷേ ഒരിക്കൽ എന്നെ കണ്ടപ്പോൾ എല്ലാം അറിഞ്ഞെന്നതു പോലെയാണ് അപ്പൻ സംസാരിച്ചത്.
''തെറ്റുപറ്റിയെന്ന് ഒരിക്കലും കരുതരുത്. നിന്റെ തീരുമാനങ്ങൾ ശരിയുടെ പക്ഷത്തായിരുന്നു എന്ന് ഇപ്പോഴാണ് ശരിക്കും എനിക്ക് മനസിലായത്. അന്ന് നാമത് വിട്ടുകളയാതിരുന്നത് നന്നായി. കാരണം അത് നമ്മെ തേടി വന്നതാണ്. നാം അന്വേഷിച്ചത് നമ്മെ തേടി വരികയെന്നത് അന്വേഷിച്ചലയുന്നതിൽ വലിയൊരു സൗകര്യമാണ് നമുക്ക് തരുന്നത്. അതുപോലെ ചികിത്സ എന്നത് ചിലപ്പോഴൊക്കെ ചികിത്സകൻ ചികിത്സകർക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ വേണം ചെയ്യാനായിട്ട്. അതിനു പലപ്പോഴും വഴിമാറി നടക്കേണ്ടതുണ്ടെങ്കിൽ അതുവേണ്ടിവരും. ചിലപ്പോൾ പുതിയ വഴിതന്നെ വെട്ടിത്തെളിക്കേണ്ടതായിട്ടുമുണ്ട്. ചരിത്രത്തിന്റെ സന്ധികളിൽ നോക്കിയാലൊക്കെ ധാരാളം ഉദാഹരണങ്ങൾ നമുക്ക് കണ്ടെത്താനാകും...""
അതോടെ അസ്വസ്ഥചിത്തനായിരുന്ന ഞാൻ തലകുടഞ്ഞെഴുന്നേറ്റു. അതുവരെ ഞാൻ ചെയ്തു നോക്കാത്തത് ആദ്യമായി ചെയ്യേണ്ടുന്ന സമയം എത്തിച്ചേർന്നിരിക്കുന്നു എന്നെനിക്ക് മനസിലായി. എനിക്കത് ഉൾക്കൊളളാൻ അല്പം സമയം വേണ്ടിയിരുന്നു. സ്വയം ഒരു തയ്യാറെടുപ്പ്. ഒരു ദിവസം മുഴുവൻ അതേക്കുറിച്ചു മാത്രം ആലോചിച്ചിരുന്നു ഞാൻ. പിറ്റേന്ന് നേരം വെളുത്തതോടെ പരിപൂർണമായി ഞാനതിൽ എത്തിപ്പെട്ടിരുന്നു.
ഞാൻ മൊബൈലിൽ നിന്നും സാവകാശം ആ നമ്പർ ടൈപ്പ് ചെയ്തെടുത്തു. എന്റെ നല്ല സുഹൃത്തും മെഡിക്കൽ കോളേജിൽ ഒന്നിച്ചു അഞ്ചു വർഷം പഠിച്ച ഡോ. ഫാദർ ബെഞ്ചമിൻ. കോളേജ് പഠനത്തിനുശേഷം ഫാദർ ബെഞ്ചമിൻ വിദേശത്തുപോയിട്ടാണ് സൈക്ക്യാട്രിയും മറ്റുമൊക്കെ പഠിച്ചത്. കോളേജിൽ പഠിക്കുമ്പോഴേ ബെഞ്ചമിൻ സെമിനാരിയിൽ നിന്നാണ് പോയി വന്നിരുന്നത്. തികഞ്ഞ അച്ചടക്കമുള്ള ഒരു മതവിദ്യാർത്ഥിയുമായിരുന്നു ആദ്ദേഹം. ആ മുഖത്തെ ശാന്തതയും തേജസും കണ്ടാൽ തന്നെ തോന്നുമായിരുന്നു അയാൾ ഈ ഭൂമിയിൽ എത്തിയിരിക്കുന്നത് തന്നെ ഒരു കത്തനാർ ആവാനല്ലാതെ മറ്റൊന്നിനുമല്ലായെന്ന്.
കൂടുതൽ സമയവും വിദേശ സർവകലാശാലകളിൽ ക്ലാസെടുത്തും അത്യാവശ്യം മനോരോഗികളെ നോക്കിയും ഇറ്റലിയിലുള്ള ഒരു പള്ളിയോടു ചേർന്നുള്ള മഠത്തിൽ കഴിഞ്ഞു പോരുകയായിരുന്നു അദ്ദേഹം. മനോരോഗചികിത്സകൻ എന്ന നിലയിൽ അദ്ദേഹം അത്ര വലിയ ഒരു പേര് ആയിരുന്നില്ലെങ്കിലും മതം, മനോരോഗം, ആത്മാവ് എന്നീ നിലകളിലുള്ള തികച്ചും സംശയാസ്പദമായ കേസുകൾ വരുമ്പോൾ ഏറ്റവും നല്ലത് ബെഞ്ചമിൻ ആണെന്ന് പെട്ടെന്ന് എന്നിൽ ഒരു ചിന്തയുണ്ടായി. ഇനി ബെഞ്ചമിൻ നാട്ടിൽ ഉണ്ടോ എന്നത് മാത്രമേ അന്വേഷിക്കേണ്ടതുണ്ടായിരുന്നുള്ളൂ.
വിളിച്ചപ്പോൾ എന്റെ ഭാഗ്യത്തിന് ബെഞ്ചമിൻ നാട്ടിൽ തന്നെ കഴിഞ്ഞ ഒരാഴ്ചയായിട്ടുണ്ട് എന്നെനിക്കു മനസിലായി. ഒരു മാസത്തേക്കുള്ള വരവാണ് ഇക്കുറി. ടൈറ്റ് ഷെഡ്യൂൾ ആണെന്നതിനാൽ എന്റെ കാര്യത്തിനോ എന്നെ വന്നു കാണാനോ ബെഞ്ചമിന് എളുപ്പം കൊണ്ട് കഴിയില്ലെന്ന് ബോദ്ധ്യമായി. എനിക്കാണെങ്കിൽ ഫോണിലൂടെ അക്കാര്യം പറഞ്ഞു അദ്ദേഹത്തിന്റെ ഒരുപദേശം തേടുന്നതിലും താത്പര്യമില്ലായിരുന്നു. അങ്ങനെ ബെഞ്ചമിനെ നേരിട്ട് പോയി കാണാൻ തന്നെ ഞാൻ തീർച്ചപ്പെടുത്തി.ഡോക്ടർ ചെറിയൊരു സിഗരറ്റു പോക്കറ്റിൽ നിന്നെടുത്ത് തീ കൊളുത്തി. വേഗം തന്നെ വലിച്ചു തീർത്ത് ആഷ്ട്രേയിൽ അമർത്തി.
തികച്ചും അസാധാരണമായ രീതിയിൽ രോഗികളിലൂടെ കടന്നുപോകുന്ന ഒരു ഡോക്ടർ ആണ് ബെഞ്ചമിൻ. അദ്ദേഹത്തിന്റെ പല കേസ് സ്റ്റഡികളിലൂടെയും കടന്നു പോകാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. ഞങ്ങൾ ഒന്നിച്ചു പഠിച്ചവർ പലപ്പോഴും ഒത്തുകൂടുമ്പോഴും ഫോണിൽ സംസാരിക്കുമ്പോഴുമൊക്കെ ബെഞ്ചമിനെക്കുറിച്ചു പറയാറുണ്ട്.
ബെഞ്ചമിൻ അധികമാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ ആണ് നിൽക്കുന്നതെന്ന് ചിലരെല്ലാം അംഗീകരിക്കുമ്പോഴും മറ്റു ചിലർ അതത്ര കാര്യമാക്കാറില്ല. പലപ്പോഴും നാട്ടിൽ നല്ല നിലയിൽ സൈക്യാട്രി ചെയ്യുന്നവരും കോളേജിൽ ബെഞ്ചമിനെക്കാൾ പഠിപ്പിലും ബുദ്ധിയിലും മുന്നിൽ നിന്നവരും ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അവരുടെ കാഴ്ചപ്പാടിൽ ബെഞ്ചമിൻ ഒന്നുമല്ല. ഒരു ബ്ലാക്ക് മാജിക്കുകാരനോ മന്ത്രവാദിയോ അല്ലാതെ. അയാളിൽ നിന്നും ഡോക്ടർമാർക്ക് അപമാനം മാത്രം ഉണ്ടാക്കുന്ന ഡോക്ടർ പദവി എടുത്തുകളയണമെന്നും അവരൊക്കെ വാദിക്കുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കും.
കാരണം ബ്ലാക്ക് മാജിക്, മന്ത്രവാദം എന്നൊക്കെ പറഞ്ഞു അവർ പുച്ഛിച്ചു തള്ളുന്നതിനെ വൈദ്യശാസ്ത്രത്തിന്റെ കൂടെ യുക്തിപരമായി എങ്ങനെ കൂട്ടിയിണക്കാമെന്നും അതിലൂടെ പേഷ്യന്റിനു ഗുണപരമായ റിസൾട്ടും രോഗശമനവും കിട്ടുന്നുവെങ്കിൽ അതുവരെ വലിയ പ്രയോജനമൊന്നും ഉണ്ടാകാതിരുന്ന ഒരു ചികിത്സാരീതിയെ എന്തിനു കണ്ണടച്ച് പിന്തുടരണം എന്ന് ചോദിക്കുന്ന ബെഞ്ചമിന്റെ പക്ഷം തന്നെയായിരുന്നു എന്റേതും.
ഒരിക്കൽ ഞാനതു തുറന്നടിച്ചു പറഞ്ഞതോടെ ഒട്ടും പ്രതീക്ഷാനിർഭരതയുള്ള ഒരു പശ്ചാത്തലത്തിൽ നിന്നല്ല ഞാൻ വരുന്നതെന്നും അങ്ങനെയുള്ള ഞാൻ ബെഞ്ചമിനെ പിന്തുടരുന്നതിൽ അതിശയം ഇല്ലെന്നും പറഞ്ഞു അവരെന്നെ ദുർഘടത്തിലാക്കി. ആർക്ക് ആരെക്കൊണ്ടാണ് സഹായവും സേവനവും വേണ്ടിവരികയെന്നറിയില്ലല്ലോ. അതുകൊണ്ടു തന്നെ ഇപ്പോഴും ആരോടും പരിഭവവുമില്ലാതെ അവർക്കൊപ്പം ഞാനും കൂടുന്നു. അതിനൊപ്പം തന്നെ ബെഞ്ചമിനുമായി നാട്ടിൽ നിന്നുള്ള അപൂർവം ചില കൂട്ടുകാരിൽ ഒരാൾ ഞാനാണ്.
സ്ഥിരമായി ബെഞ്ചമിനുമായി ഞാൻ ബന്ധപ്പെടാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ ട്രീറ്റ്മെന്റ് രീതിയാണ്. നമ്മുടെ നാട്ടിൽ അത്തരം ചികിത്സാരീതി ഇപ്പോഴും പ്രാബല്യത്തിൽ വന്നിട്ടില്ല. അതിനു നിയമപരമായി തടസങ്ങൾ ഒട്ടനവധിയുണ്ട്. ഏതെങ്കിലും തരത്തിൽ തന്നെ അത്തരമൊന്നു ചെയ്തു പിടിക്കപ്പെട്ടാൽ തന്നെ ഒരു തരത്തിലും അതിന്റെ ഗുണപരമായ വശം പരിഗണനക്കെടുക്കുകയുമില്ല. അതുകൊണ്ടുതന്നെയാണ് അതേക്കുറിച്ചു ഞാൻ കൂടുതൽ ആലോചിച്ചു സമയം കളഞ്ഞതും. അതല്ലാതെ എനിക്ക് മുന്നിൽ മറ്റൊരു മാർഗമില്ലെന്നും അത് തന്നെയാണ് ഞാൻ ചെയ്യേണ്ടതെന്നും അപ്പൻ കൂടി ഓർമിപ്പിച്ചപ്പോൾ പിന്നെ സംശയിച്ചില്ല. അത്തരം ചികിത്സാരീതികൾക്ക് ഏറ്റവും അനുയോജ്യൻ ഡോ. ഫാദർ ബെഞ്ചമിൻ തന്നെയായിരുന്നു. കാരണം മാസത്തിൽ ഒന്നെന്ന പോലെ അത്തരം കേസുകൾ ചുരുട്ടിക്കൂട്ടി ചുട്ടുകളയുന്ന പാതിരിയായ ഒരു ഭിഷഗ്വരനാണ് ബെഞ്ചമിൻ എന്ന കാര്യം എനിക്കറിയാമായിരുന്നു. ഞാൻ എവിടേക്കാണ് വന്നു കൊണ്ടിരിക്കുന്നത് എന്ന് താങ്കൾക്കൂഹിക്കാൻ കഴിയുന്നുണ്ടോ?'
''കുറെയൊക്കെ...""
''അതെ, അലീനക്കാവശ്യം അപ്പോൾ മരുന്നുകളോ മറ്റു തരത്തിലുള്ള ടെസ്റ്റുകളോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഞാനതു തീർച്ചപ്പെടുത്തി. എക്സോർസിസം.. എന്റെ കാഴ്ചപ്പാടിൽ അപ്പോഴത്തെ അവസ്ഥയിൽ അവൾക്കേറ്റവും അനുയോജ്യം എക്സോർസിസം മറ്റൊന്നുമായിരുന്നില്ല. അതിനു ഞാൻ കണ്ടെത്തിയത് ഡോ. ബെഞ്ചമിനെയല്ലാതെ മറ്റാരെയുമായിരുന്നില്ല. എക്സോർസിസത്തിൽ അദ്ദേഹം വിദേശത്ത് വളരെ മുൻപുതന്നെ അംഗീകരിക്കപ്പെട്ട ഒരു വൈദികൻ ആയിരുന്നു എന്ന കാര്യം എനിക്കറിയാമായിരുന്നു. മറ്റുള്ളവർ പുച്ഛിച്ചു തള്ളുന്ന മന്ത്രവാദമോ ബ്ലാക്ക് മാജിക്കോ ആയിരുന്നില്ല അത്. തികച്ചും റിയലിസ്റ്റിക്കായി ആശ്രയിക്കാവുന്ന പരീക്ഷണരീതികളായിരുന്നു അക്കാര്യത്തിൽ അദ്ദേഹത്തിന്റേത്.
നെറ്റിലൂടെയും മറ്റും ബന്ധപ്പെടുമ്പോൾ അദ്ദേഹം ഇക്കാര്യത്തിൽ പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുന്നവരുടെ ശ്രേണിയിൽ ആണ് തന്നെ സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിൽ വരുമ്പോൾ പക്ഷേ അദ്ദേഹം ഇത്തരം കേസുകളിൽ ഇടപെടുന്നുണ്ടോ എന്നതേക്കുറിച്ചു എനിക്ക് തീർച്ചയില്ലായിരുന്നു. തിരക്കേറിയ ഷെഡ്യൂളിനിടെ ഇവിടെ വരാൻ അദ്ദേഹത്തിന് കഴിയില്ല എന്നറിയാമായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പരിപാടികളെക്കുറിച്ചുള്ള ഏകദേശ ധാരണ നാട്ടിലെ അദ്ദേഹത്തിന്റെ പള്ളിയിലെ കപ്യാരിൽ നിന്നും ഞാനറിഞ്ഞു. അപ്പോഴാണ് ഇവിടെനിന്നും പത്തു മുപ്പതു കിലോമീറ്റർ അകലെയുള്ള പള്ളിയിൽ ഒരച്ഛനെ കാണാൻ ഒരുദിനം രാത്രി അദ്ദേഹത്തിനു വരാനുള്ള ചാർട്ടുണ്ടെന്നു ഞാൻ അറിഞ്ഞത്. പിന്നെ വിളിക്കാനോ വിവരമറിയിക്കാനോ മെനക്കെട്ടില്ല. നേരെ അവിടേക്ക് വിട്ടു. ഞാൻ എത്തുമ്പോൾ രാത്രി ഒൻപതുമണി കഴിഞ്ഞിരുന്നു.
എട്ടുമണിക്ക് എത്തേണ്ടിയിരുന്ന ബെഞ്ചമിൻ എത്തുമ്പോൾ ഒമ്പതരയായി. കാത്തിരുന്നു മുഷിഞ്ഞെങ്കിലും വയസായ അച്ഛൻ അദ്ദേഹത്തെ കാണാൻ അനുവദിച്ചു. അവരുടെ കൂടിക്കാഴ്ച കഴിഞ്ഞു പത്തരയ്ക്ക് പുറത്തിറങ്ങിയ ബെഞ്ചമിൻ എന്നെ കണ്ടപ്പോൾ അമ്പരന്നു. ഒൻപതു മണിമുതൽ ഞാനവിടെ കാത്തിരിക്കുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ക്ഷമാപണം നടത്തി.
ഞങ്ങൾ ഒന്നിച്ചിരുന്നു തന്നെ അവിടെനിന്നു ഭക്ഷണവും കഴിച്ചു. ശേഷം എനിക്കായി ഒരു അരമണിക്കൂർ കൂടി നീക്കിവയ്ക്കാമോ എന്ന് ചോദിച്ചപ്പോൾ സസന്തോഷം സമ്മതിച്ചു. അങ്ങനെ പതിനൊന്നുമണിയോടെ ഞങ്ങൾ അവിടെത്തന്നെയുള്ള അതിഥിമുറിയിൽ സംസാരിക്കാനിരുന്നു. അരമണിക്കൂർ സമയം ആയിരുന്നു ഞാൻ ചോദിച്ചിരുന്നതെങ്കിലും എനിക്ക് പറയാനുള്ളത് എത്ര ചുരുക്കി പറഞ്ഞിട്ടും നാല്പത്തിയഞ്ചു മിനിറ്റോളം എടുത്തു. അതിൽ തന്നെ അലീനയുടെ ഏറ്റവും അവസാനത്തെ അവസ്ഥയെ വിശദമായിത്തന്നെ പറഞ്ഞു. കാരണം അതായിരുന്നു ഏറ്റവും പ്രധാനം. അതിൽ ഒന്നും വിട്ടുപോകരുതെന്ന നിർബന്ധം എന്നിലുണ്ടായിരുന്നു. ഞാൻ പറഞ്ഞതു മുഴുവൻ മറിച്ചൊരു ചോദ്യമോ സംശയമോ ഇല്ലാതെ മുഴുവനായും ബെഞ്ചമിൻ കേട്ടിരുന്നു. എന്റെ സ്വരത്തിൽ നിന്നും കഥനത്തിൽ നിന്നും ഏറ്റവും ആത്മാർത്ഥമായിട്ടാണ് ഞാനതു മുഴുവൻ പറഞ്ഞതെന്ന് ബെഞ്ചമിന് മനസിലായിട്ടുണ്ട് എന്ന് എല്ലാം തീർന്നപ്പോഴുള്ള അദ്ദേഹത്തിയതിന്റെ സംസാരത്തിൽ നിന്നും എനിക്ക് വേർത്തിരിച്ചെടുക്കാനായി.
(തുടരും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |