ശ്രീനഗർ: ജമ്മു കാശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഷാം സോഫിയെ സൈനികർ വധിച്ചു. അവന്തിപ്പോറയിലെ ത്രാൽ പ്രദേശത്തെ തിൽവാണി മൊഹല്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഷാം സോഫിയെ വധിച്ചത്. കാശ്മീരിലെ പൊലീസ് ഇൻസ്പെക്ടർ ജനറലായ വിജയ് കുമാറാണ് ഭീകരൻ ഷാം സോഫിയാണെന്ന് സ്ഥിരീകരിച്ചത്.
ഇന്നലെ ജമ്മു കാശ്‌മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ നടന്ന ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇവരിൽ രണ്ട് പേർ ലഷ്‌കർ ഇ ത്വയ്ബ ഭീകരരും മൂന്നുപേർ കാശ്‌മീരിൽ സാധാരണക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആർ.എഫ്) സംഘടനയിൽപ്പെട്ടവരുമാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം എട്ടായി. ഷോപ്പിയാനിലെ തുൾറാൻ മേഖലയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
തിങ്കളാഴ്ച രാവിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊട്ടാരക്കര സ്വദേശി വൈശാഖ് ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യുവരിച്ചിരുന്നു. ഇതിന് പിന്നാലെ കാശ്മീരിലെ വിവിധ ഇടങ്ങളിൽ ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |