തിരുവനന്തപുരം: കൊവിഡ് ബാധിച്ചു മരണമടയുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ കുടുംബത്തിന് മാസം അയ്യായിരം രൂപ വീതം മൂന്ന് വർഷത്തേക്ക് സമാശ്വാസ ധനസഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തുക ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.
ആശ്രിത കുടുംബത്തിൽ സർക്കാർ ജീവനക്കാരോ, ആദായ നികുതിദായകരോ ഇല്ലെന്ന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ ഉറപ്പ് വരുത്തും. മരിച്ചയാളുടെ വരുമാനം ഒഴിവാക്കും.സംസ്ഥാനത്തിനകത്തോ ,പുറത്തോ ,രാജ്യത്തിന് പുറത്തോ വച്ച് മരണപ്പെട്ടാലും കുടുംബം സംസ്ഥാനത്ത് സ്ഥിര താമസമാണെങ്കിൽ ആനുകൂല്യം ലഭിക്കും. സാമൂഹ്യക്ഷേമ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറ്റ് പെൻഷനുകൾ എന്നിവയിലേതെങ്കിലും ലഭിക്കുന്ന ആശ്രിതർക്കും സഹായധനത്തിന് അർഹതയുണ്ടാകും. ഒറ്റപ്പേജിൽ ലളിതമായി തയാറാക്കി സമർപ്പിക്കാവുന്ന അപേക്ഷാഫോറം സജ്ജമാക്കാൻ ജില്ലാ കളക്ടർമാർക്കും റവന്യൂ അധികാരികൾക്കും നിർദ്ദേശം നൽകി.
അപേക്ഷ നൽകി 30 പ്രവൃത്തി ദിവസത്തിനകം ആനുകൂല്യം നൽകണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്നും നിർദ്ദേശമുണ്ട്. ധനസഹായത്തിനാവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തുന്നത് വരെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും..
നിലവിൽ പ്രഖ്യാപിച്ച സഹായധനത്തിന് പുറമെ
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള സഹായധനങ്ങൾക്ക് പുറമേയാണ് പുതിയ സമാശ്വാസ ധനസഹായം. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ അമ്പതിനായിരം രൂപ ഒറ്റത്തവണ സഹായം നൽകാൻ കേന്ദ്രസർക്കാർ നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി, മരണസർട്ടിഫിക്കറ്റിലെ പിഴവ് തിരുത്താനും മരണപ്പട്ടികയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച പരാതികൾ പരിഹരിക്കാനുമുള്ള അപേക്ഷ ആരോഗ്യവകുപ്പ് ഓൺലൈനായി സ്വീകരിച്ചു തുടങ്ങി. ദുരന്ത നിവാരണ വകുപ്പാണ് സഹായവിതരണത്തിന് മാർഗ്ഗനിർദ്ദേശം നൽകുന്നതും അപേക്ഷ സ്വീകരിക്കുന്നതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |