കൊല്ലം: 'കേസ് ഏറ്റെടുത്ത് ഉത്രയുടെ വീട്ടിൽ ആദ്യ സന്ദർശനം നടത്തിയപ്പോൾത്തന്നെ കൊലപാതകമാണെന്ന് ഞങ്ങൾക്ക് സംശയം തോന്നിയിരുന്നു. എസ്.പി. ഹരിശങ്കർ സാറിന്റെ നിർദ്ദേശാനുസരണം കിറുകൃത്യമായ അന്വേഷണം നടത്തിയാണ് തെളിവുകൾ ശേഖരിച്ചത് "- ഉത്ര വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡിവൈ.എസ്.പി എ. അശോകൻ 'കേരളകൗമുദി"യോട് പറഞ്ഞു. 2020 മേയ് ഏഴിന് പുലർച്ചെയാണ് ഉത്രയെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡി.സി.ആർ.ബി ഡിവൈ.എസ്.പിയായിരുന്ന എ.അശോകനെ കേസിന്റെ അന്വേഷണം ഏൽപ്പിക്കുന്നത് 22നാണ്. 12 അംഗങ്ങളുള്ള ടീമായിരുന്നു അശോകന്റെ നേതൃത്വത്തിൽ ഇതിനായി രൂപീകരിച്ചത്. അത്യാവശ്യ തെളിവുകൾ ശേഖരിച്ച് 24ന് സൂരജിനെ അറസ്റ്റ് ചെയ്യാനായി. പിന്നെയായിരുന്നു അസാധാരണ സ്വഭാവത്തിലുള്ള അന്വേഷണമെന്ന് എ.അശോകൻ പറയുന്നു.
'ഊണും ഉറക്കവുമില്ലാതെ പല ദിവസങ്ങളും അലയേണ്ടി വന്നു. സംസ്ഥാനത്തിന് പുറത്ത് നിന്ന് ഒട്ടേറെ വിവരങ്ങൾ ശേഖരിക്കാനുണ്ടായിരുന്നു. മൊബൈൽ ഫോൺ രേഖകൾ, സഞ്ചരിച്ച വഴികൾ, പാമ്പുകളുടെ സ്വഭാവം, പാമ്പ് വിഷത്തിന്റെ പ്രത്യേകതകൾ തുടങ്ങി ഒട്ടേറെ തെളിവുകൾ ശേഖരിച്ചു. മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടവും ഒറിജിനൽ പാമ്പിനെ ഉപയോഗിച്ചുകൊണ്ടുള്ള ഡമ്മി പരീക്ഷണങ്ങളുമെല്ലാം അസാധാരണ അനുഭവമായിരുന്നു. അന്വേഷണ സംഘം ഒട്ടേറെ കഷ്ടപ്പെട്ടു-അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |