കൊച്ചി: നാടുവിട്ട പെൺമക്കളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടപ്പോൾ പൊലീസ് ആൺമക്കളെ കേസിൽ കുടുക്കിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
ന്യൂഡൽഹി സ്വദേശിയുടെ ദുരനുഭവം വാർത്തയായത് അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയതോടെ കോടതി സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു. ആഭ്യന്തരവകുപ്പ് സെക്രട്ടറി, ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവരാണ് എതിർകക്ഷികൾ. ഹർജി ഒക്ടോബർ 25ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കും. നിജസ്ഥിതി അറിയില്ലെങ്കിലും കോടതിയുടെ പരിഗണനവേണ്ടവിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. പരാതിപ്പെട്ട കുടുംബത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും നിലവിലുള്ള അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
• കേസിങ്ങനെ
ചെരിപ്പുകച്ചവടക്കാരായ ദമ്പതികളുടെ അഞ്ചുമക്കളിൽ രണ്ട് പെൺമക്കൾ ആഗസ്റ്റ് 21ന് നാടുവിട്ടു. എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. പെൺകുട്ടികൾ ന്യൂഡൽഹിയിലുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അവിടെ അന്വേഷിക്കാൻ നിർദ്ദേശിച്ചതായി മാതാപിതാക്കൾ പറയുന്നു. ന്യൂഡൽഹി പൊലീസിന്റെ സഹായത്തോടെ പെൺകുട്ടികളെ കണ്ടെത്തി. ഒപ്പം 19കാരിയായ മൂത്ത കുട്ടിയെ പീഡിപ്പിച്ച സുബൈറിനെയും പിടികൂടി. കേരളത്തിൽനിന്നെത്തിയ പൊലീസ് മൂവരെയും നാട്ടിലെത്തിച്ചു. മൂത്ത മകൾക്ക് ഓൺലൈൻ ക്ളാസിന് നൽകിയ മൊബൈലിലൂടെയാണ് പ്രതി പരിചയപ്പെട്ടതെന്ന് മാതാപിതാക്കൾ പറയുന്നു. പെൺകുട്ടികളെ പൊലീസ് ചിൽഡ്രൻസ് ഹോമിലാക്കി. എന്നാൽ, തന്നെ രണ്ട് സഹോദരന്മാർ പീഡിപ്പിച്ചിട്ടുണ്ടെന്ന് 19കാരി മൊഴി നൽകിയതോടെ അവരെ അറസ്റ്റുചെയ്തു. എട്ടാംക്ളാസ് വിദ്യാർത്ഥിയായ ഇളയ സഹോദരനെയും ചോദ്യം ചെയ്തിരുന്നു. ആൺമക്കളെ കേസിൽനിന്ന് ഒഴിവാക്കാൻ എ.എസ്.ഐ അഞ്ചുലക്ഷം രൂപ ചോദിച്ചതായും മാതാപിതാക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |