മലപ്പുറം: മലയാളികൾ നെഞ്ചോട് ചേർത്ത മാപ്പിളപാട്ടു ഗായകൻ വി.എം. കുട്ടി (86) ഓർമ്മയായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചരയ്‌ക്കായിരുന്നു അന്ത്യം. ഉണ്ണീൻ മുസ്ല്യാരുടെയും ഇത്താച്ചുക്കുട്ടിയുടെയും മകനായി 1935 ഏപ്രിൽ 16ന് കൊണ്ടോട്ടി പുളിക്കലിലായിരുന്നു ജനനം. ഏഴാംവയസിൽ മാപ്പിളപ്പാട്ട് ആലാപനം ആരംഭിച്ചു. പഠനകാലത്തുതന്നെ ആകാശവാണിയിൽ പരിപാടികൾ അവതരിപ്പിച്ചിരുന്നു.
1957ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്‌കൂളിൽ അദ്ധ്യാപകനായി. 1957ൽ മാപ്പിളപ്പാട്ട് ട്രൂപ്പ് തുടങ്ങി. വി.എം. കുട്ടി സംഗീതം പകർന്ന 'സംകൃത പമഗരി" എന്ന ഗാനം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൃതദേഹം കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ പൊതുദർശനത്തിന് ശേഷം പുളിക്കലിലെ മകന്റെ വീട്ടിലെത്തിച്ചു. വൈകിട്ട് അഞ്ചോടെ ഔദ്യോഗിക ബഹുമതികളോടെ പുളിക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. ഭാര്യമാർ: സുൽഫത്ത്, തിത്തുമ്മ, പരേതയായ ആമിനക്കുട്ടി. മക്കൾ: അഷ്‌റഫ്, മുബാറക്, റഹ്മത്തുള്ള, ബർക്കത്തുള്ള, സൽമാൻ ബാവ, ബുഷ്റ, ഷഹർബാൻ, കുഞ്ഞുമോൾ. മരുമക്കൾ: പി.കെ. അബ്ദുൾ അസീസ് വെങ്ങേരി, അബ്ദുനാസർ അരക്കിണർ, മുഹമ്മദ് കുട്ടി, സുബൈദ, ജുമൈലത്ത്, സുമയ്യ, ഷാഹിന, ഷമീമ.
പങ്കെടുത്തത് 5000 സ്റ്റേജ് പരിപാടികളിൽ
വിദേശത്തും ഇന്ത്യയിലുമായി 5000 സ്റ്റേജ് പ്രോഗ്രാമുകൾ വി.എം. കുട്ടി നടത്തിയിട്ടുണ്ട്. 1921 എന്ന സിനിമയിൽ മോയിൻകുട്ടി വൈദ്യരുടെ മാപ്പിളപ്പാട്ടിന് സംഗീതം നൽകി. മൈലാഞ്ചി, പതിനാലാംരാവ്, ഉത്പത്തി, സമ്മാനം, മാന്യമഹാജനങ്ങളേ, സമ്മേളനം, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണി പാടി. പരദേശി എന്ന ചിത്രത്തിലെ ഗാനരംഗത്തും അഭിനയിച്ചു.
കേരള ഫോക്ക് ലോർ അക്കാഡമി വൈസ് ചെയർമാൻ, കേരള സംഗീതനാടക അക്കാഡമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ലളിതകലാ അക്കാഡമി, ചലച്ചിത്ര അക്കാഡമി, മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം എന്നിവയിൽ അംഗമായിരുന്നു. അഞ്ച് പുസ്തകങ്ങളും രചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |