തിരുവനന്തപുരം: പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നിൽ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതയെ സംരക്ഷിച്ച് ഐ ജിയുടെ റിപ്പോർട്ട്. ഉദ്യോഗസ്ഥയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്നും കൂടുതൽ നടപടിക്കുള്ള തെറ്റ് രജിത ചെയ്തിട്ടില്ലെന്നും ഐ ജി ഹർഷിത അത്തല്ലൂരി ഡി ജി പിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ലെന്നും അച്ഛനോടും മകളോടും ഇടപ്പെട്ട രീതിയിൽ വീഴ്ച ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായിട്ടില്ല. തെറ്റ് പറ്റിയെന്ന് അറിഞ്ഞിട്ടും അത് അംഗീകരിക്കാനോ മാപ്പ് പറയാനോ തയ്യാറായില്ലെന്നും ഈ കുറ്റത്തിന് ഉദ്യോഗസ്ഥയെ ജില്ല വിട്ട് സ്ഥലം മാറ്റിയിരുന്നെന്നും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിനു മുമ്പ് ആറ്റിങ്ങൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥയ്ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. അന്ന് സമർപ്പിച്ച റിപ്പോർട്ടിനെ ശരിവയ്ക്കുന്ന രീതിയിലാണ് ഐ ജി ഹർഷിത അത്തലൂരിയുടെയും റിപ്പോർട്ടിലെ പരാമർശങ്ങൾ.
കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തോന്നയ്ക്കലിൽ താമസിക്കുന്ന ജയചന്ദ്രനും എട്ടു വയസുള്ള മകളും ഐ എസ് ആർ ഒ യിലേയ്ക്ക് കൊണ്ടുപോകുന്ന സിൻടാക്സിൻ ചേമ്പറുകളുടെ നീക്കം കാണാനാണ് ആറ്റിങ്ങൽ മൂന്നുമുക്കിൽ എത്തിയത്. ഇവിടെ പിങ്ക്പൊലീസിന്റെ വാഹനം പാർക്ക് ചെയ്തതിനു സമീപത്തായാണ് ജയചന്ദ്രനും മകളും നിന്നത്. ഈ സമയം അവരുടെ അടുത്തെത്തിയ പിങ്ക് പൊലീസിലെ രജിത പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ച് ജയചന്ദ്രനോട് കയർത്തു.
ജയചന്ദ്രനെയും കുട്ടിയെയും സ്റ്റേഷനിൽ കൊണ്ടു പോകുമെന്ന നിലവന്നപ്പോൾ ഈ രംഗങ്ങളെല്ലാം തുടക്കംമുതൽ മൊബൈലിൽ പകർത്തുകയായിരുന്ന യുവാവ് രംഗത്തെത്തി.പൊലീസിന്റെ പ്രവർത്തി മനുഷ്യത്തരഹിതമാണെന്ന് പറഞ്ഞ യുവാവിനോടും പൊലീസുകാരി കയർത്തു. മറ്റാരുടെയെങ്കിലും മൊബൈലിൽ നിന്ന് കാണാതായ ഫോണിലേക്ക് വിളിക്കാൻ യുവാവ് ആവശ്യപ്പെട്ടു. മറ്റൊരു പൊലീസുകാരി കാണാതായ മൊബൈലിലെ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ പൊലീസ് വാഹനത്തിനുള്ളിൽ തന്നെ മൊബൈൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ താൻ ആക്ഷേപിച്ചവരോട് മാപ്പുപോലും പറയാൻ പൊലീസുകാരി തയ്യാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |