തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നുളള ആഭ്യന്തര വിമാന സർവീസുകളുടെ യാത്രാനിരക്കിൽ വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള. നെടുമ്പാശേരിയിൽ ഈടാക്കുന്നതിനെക്കാൾ നാലിരട്ടി നിരക്കാണ് പല കമ്പനികളും ഈടാക്കുന്നത്. പൂജാ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കുംമറ്റും തിരികെ പോകാനായി ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയവരെല്ലാം തലസ്ഥാനത്ത് നിന്നുളള യാത്രാനിരക്ക് കണ്ട് അമ്പരന്നു. ചിലർ മറ്റുവഴികളില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്തു. ചിലർ കൊച്ചിയിൽ പോയി വിമാനം കയറാൻ തീരുമാനിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രവർത്തനം ഏറ്റെടുത്ത അദാനി ഗ്രൂപ്പ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെ.
നാളെ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഇന്നലെ ഉച്ചയ്‌ക്ക് 13,091 രൂപയായിരുന്നു നിരക്ക്. നെടുമ്പാശേരിയിൽ നിന്നുള്ള നിരക്ക് 3,390 രൂപ മാത്രം. നേരിട്ടല്ലാതെ ബംഗളൂരുവിലേക്കുളള വിമാനത്തിന് തിരുവനന്തപുരത്ത് നിന്നുള്ള നിരക്ക് 15,340 രൂപ. സീറ്റുകളുടെ ലഭ്യതയും സമയവും അനുസരിച്ച് നിരക്ക് ഓരോ നിമിഷവും മാറിമറിയും. ചെന്നൈ, മുംബയ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവരും ഉയർന്ന തുക നൽകിയാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്. കൂടുതൽ വിമാനക്കമ്പനികളെ തിരുവനന്തപുരത്ത് എത്തിച്ചാൽ മാത്രമേ നിരക്ക് കുറച്ച് യാത്രക്കാരുടെ എണ്ണം കൂട്ടാൻ അദാനി ഗ്രൂപ്പിന് കഴിയൂ. യൂസർ ഫീയിൽ അടക്കം അദാനി ഗ്രൂപ്പിന്റെ നിർണായക തീരുമാനത്തിന് കാത്തിരിക്കുകയാണ് യാത്രക്കാർ.
കൂടുതൽ വിമാനങ്ങളെത്തും: അദാനി ഗ്രൂപ്പ്
തിരുവനന്തപുരത്ത് കൂടുതൽ വിമാനങ്ങളെത്തുമെന്നും വിമാനക്കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണെന്നും അദാനി ഗ്രൂപ്പ് ചീഫ് എയർപോർട്ട് ഓഫീസർ ജി. മധുസൂദന റാവു കേരളകൗമുദിയോട് പറഞ്ഞു. വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും. വിമാനത്താവളത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളുടെ വികസനം കൂടി ലക്ഷ്യമിടുന്നു. വിവിധ നഗരങ്ങളെ കോർത്തിണക്കി ആഭ്യന്തര സർവീസിന്റെ ശൃംഖല വിപുലപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |