തിരുവനന്തപുരം: കരാറുകാരെയും കൂട്ടി എം.എൽ.എമാർ കാണാൻ വരേണ്ടെന്ന് നിയമസഭയിലും ഇന്നലെ കോഴിക്കോട്ടും വ്യക്തമാക്കിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പിന്തുണച്ച് സി.പി.എം.
മന്ത്രി വ്യക്തമാക്കിയത് പാർട്ടിയുടെ പൊതുനിലപാടാണെന്ന് ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കവേ വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ വ്യക്തമാക്കി.
പൊതുവെ ഇത്തരം കാര്യങ്ങളിൽ പൊതുനിർദ്ദേശങ്ങൾ സി.പി.എം നൽകാറുണ്ട്. അതിനനുസൃതമായ കാര്യമാണ് മന്ത്രി വ്യക്തമാക്കിയത്. സർക്കാരും മന്ത്രിമാരും നല്ല നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. ഊർജ്ജസ്വലമായി സർക്കാർ പ്രവർത്തിക്കുമ്പോൾ ആ പ്രവർത്തനത്തിന് മങ്ങലേല്പിക്കാനുള്ള ശ്രമമുണ്ടാവുക സ്വാഭാവികമാണെന്ന്, സി.പി.എം നിയമസഭാകക്ഷിയോഗത്തിൽ മന്ത്രിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തയെ സൂചിപ്പിച്ച് വിജയരാഘവൻ പറഞ്ഞു.
സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്നും മന്ത്രിമാരുടെ ഓഫീസ് എങ്ങനെ പ്രവർത്തിക്കണമെന്നും സംബന്ധിച്ച് സി.പി.എമ്മിന് വ്യക്തമായ സമീപനമുണ്ട്. അതിനനുസരിച്ച് പ്രവർത്തിക്കാൻ സർക്കാരിൽ പ്രവർത്തിക്കുന്നവരോട് നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ കാര്യങ്ങൾ ശുപാർശകളില്ലാതെ വേഗത്തിൽ നടക്കണമെന്നതാണ് നിലപാട്. ജനങ്ങൾക്ക് ഈ സർക്കാരിൽ പ്രതീക്ഷയുണ്ട്. അമ്പതുകളിലും അറുപതുകളിലുമുണ്ടായ സാമൂഹ്യപരിസ്ഥിതിയിൽ നിന്ന് കേരളത്തിന് വലിയ വളർച്ചയുണ്ടായിരിക്കുന്നു. അതിനനുസരിച്ച് ജനങ്ങളുടെ അഭിലാഷങ്ങളെയും തൊഴിലിനെയും ജീവനോപാധികളെയും തൃപ്തിപ്പെടുത്തുന്ന നിലയിൽ വേഗതയേറിയ ഇടപെടലുകളുണ്ടാവണം. അതിനനുസരിച്ച് മന്ത്രിമാരുടെ ഓഫീസുകൾ മെച്ചപ്പെടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.
നിയമസഭാകക്ഷിയോഗത്തിൽ പാർട്ടി എം.എൽ.എയുടെ വിമർശനത്തെപ്പറ്റി ആവർത്തിച്ച് ചോദിച്ചപ്പോൾ, താൻ പാർലമെന്ററി പാർട്ടിയോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നായിരുന്നു വിജയരാഘവന്റെ മറുപടി. "നിങ്ങളിൽ പലരും വാർത്ത കൊടുത്തത് ആ യോഗത്തിൽ പങ്കെടുത്തവരെപ്പോലെയാണ്"- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |