കൊച്ചി: പുരാവസ്തുതട്ടിപ്പ് കേസിൽ പ്രതി മോൻസൺ മാവുങ്കലിന്റെ മുൻ സുഹൃത്തും വേൾഡ് മലയാളി ഫെഡറേഷൻ അംഗവുമായ അനിതാ പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
മോൻസണിന്റെ തട്ടിപ്പ് ഇവർ നേരത്തെ അറിഞ്ഞിരുന്നു. കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യും. അനിത ഇറ്റലിയിലാണ് താമസം. ഇവരോട്
കേരളത്തിലെത്താൻ ആവശ്യപ്പെടും. ഓൺലൈനിലൂടെ ചോദ്യം ചെയ്യാനും സാദ്ധ്യതയുണ്ട്. പ്രവാസി സംഘടനയുടെ രക്ഷാധികാരിയെന്ന നിലയിൽ ഇവർ പലർക്കും മോൻസണെ പരിചയപ്പെടുത്തിട്ടുണ്ട്. ഇത് മുതലെടുത്താണ് മോൻസൺ വിദേശബന്ധങ്ങൾ കെട്ടിപ്പടുത്തത്.
മറ്റ് തെളിവുകളൊന്നും അനിതയ്ക്കെതിരെയില്ല. ഇവർ പൊലീസ് ഉദ്യോഗസ്ഥരുമായും മറ്റും നടത്തിയ ചാറ്റുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ മോൻസണിന്റ വീട്ടിലെത്തിച്ചത് താനാണെന്ന് അനിത നേരത്തേ സമ്മതിച്ചിരുന്നു.
മോൻസൺ തട്ടിപ്പുകാരനാണെന്ന് തന്നെ അറിയിച്ചത് ബെഹ്റയാണെന്നും ഇതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് അനിത പറയുന്നത്. എന്നാൽ ഇതിനുശേഷവും ഇവർ മോൻസണുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം.
ക്രൈംബ്രാഞ്ചിന് അറിയേണ്ടത്
• മോൻസണുമായുള്ള സാമ്പത്തിക ഇടപാടുകൾ
•പരിചയപ്പെടുത്തിയവരുടെ പേരുകൾ
• തട്ടിയെടുത്ത പണത്തെക്കുറിച്ച്
• മോൻസണിന്റെ ബൈബിൾ ഇറ്റലിലേക്ക് കടത്താൻ ആലോചിച്ചിരുന്നോ
• യുവതികളെ പീഡിപ്പിച്ചെന്ന ആരോപണം
• ഉന്നത പൊലീസ് ബന്ധങ്ങൾ
• ചാറ്രിൽനിന്ന് നീക്കിയ വിവരങ്ങൾ
അറിഞ്ഞു, അറിയിച്ചു
സെപ്തംബർ 25ന് രാത്രി ഒമ്പതുമണിക്ക് ശേഷമാണ് മോൻസൺ പിടിയിലായത്. വിവരം അപ്പോൾത്തന്നെ അനിതയറിഞ്ഞു, മാത്രമല്ല ഇക്കാര്യം ഐ.ജി ലക്ഷ്മണയ്ക്ക് കൈമാറി. പുറത്തുവന്ന വാട്‌സ്ആപ്പ് ചാറ്റുകളിൽ ഇക്കാര്യം വ്യക്തം. മോൻസണെ പലകേസുകളിലും ഒഴിവാക്കാൻ ഇടപെട്ടത് ലക്ഷ്മണയാണ്. സെപ്തംബർ 25നും 26നും നടത്തിയ ചാറ്റുകളാണ് പുറത്തായത്. ഐ.ജി ഇതിന് നൽകിയ മറുപടിയെല്ലാം നീക്കിയിരിക്കുകയാണ്. മോൻസണെക്കുറിച്ച് ബെഹ്റ രണ്ടുവർഷം മുമ്പ് തന്നോട് സംശയം പ്രകടിപ്പിച്ചിരുന്നതായും നാളെ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ നൽകാമെന്നും ചാറ്റിൽ പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |