തിരുവനന്തപുരം: ഗസലുകളുടെയും സൂഫി സംഗീതത്തിന്റെയും മനോഹരമായ മിശ്രണത്തിലൂടെ പ്രണയത്തിന്റെ ആത്മീയവും മായികവുമായ ഭാവങ്ങൾ ജ്വലിപ്പിച്ച എം. ജയചന്ദ്രൻ നേടിയെടുത്തത് ഇരട്ട അവാർഡ്. സൂഫിയും സുജാതയുമെന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയതിനും പശ്ചാത്തല സംഗീതം ഒരുക്കിയതിനുമാണ് അപൂർവ നേട്ടം ജയചന്ദ്രൻ സ്വന്തമാക്കുന്നത്. കഥാപശ്ചാത്തലത്തിന് തികച്ചും അനുയോജ്യമായ രീതിയിൽ സംഗീതം സന്നിവേശിപ്പിച്ചുവെന്നാണ് ജൂറിയുടെ വിലയിരുത്തൽ. ഇതോടെ സംസ്ഥാന ഗാന, പശ്ചാത്തല സംഗീത അവാർഡുകളിൽ ജയചന്ദ്രന്റെ നേട്ടം പത്തായി.
'വാതിക്കല് വെളളരിപ്രാവ്, വാക്കു കൊണ്ട് മുട്ടണ കേട്ട്' എന്നു തുടങ്ങുന്ന ബി.കെ.ഹരിനാരായണന്റെ വരികൾക്ക് എം. ജയചന്ദ്രന്റെ മാജിക്കൽ സംഗീതം കൂടി ചേർന്നപ്പോൾ അനുവാചകർ ആ പാട്ടിന്റെ ആരാധകരായി മാറുകയായിരുന്നു. കൊവിഡ് പശ്‌ചാത്തലത്തിൽ സൂം ആപ്പ് വഴിയും വാട്‌സാപ്പ് വീഡിയോ കോൾ വഴിയുമായിരുന്നു സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിച്ചത്. തുർക്കിയിലെ ഇസ്‌താംബൂളിലിരുന്ന് വാദ്യോപകരണങ്ങൾ വായിച്ചവർക്ക് ജയചന്ദ്രൻ നിർദ്ദേശങ്ങൾ നൽകിയത് തിരുവനന്തപുരത്ത് ഇരുന്നായിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു എല്ലാ സ്വാതന്ത്ര്യവും നൽകിയിരുന്നുവെന്ന് ജയചന്ദ്രൻ പറയുന്നു. 'ഇത് ചേട്ടന്റെ പടമാണ്' എന്നു പറഞ്ഞാണ് സംഗീത സംവിധാനം ഏൽപ്പിച്ചത്.
''ഈ അവാർഡ് സംവിധായകൻ ഷാനവാസിന് സമർപ്പിക്കുന്നു. ഷാനു ഇന്ന് നമ്മളോടൊപ്പമില്ല. ഗാനത്തിനുള്ള പുരസ്കാരത്തിന്റെ പകുതിക്ക് അർഹൻ രചയിതാവ് ബി.കെ. ഹരിനാരായണനാണ്. പത്തോ പതിനഞ്ചോ മിനിട്ടുകൊണ്ടാണ് ആ ഗാനം പിറന്നത്.''-
എം .ജയചന്ദ്രൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |