കോഴിക്കോട്: പ്രതീക്ഷ കൈവിടാതുള്ള പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ഫലമുണ്ടായി. മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് കണ്ണഞ്ചേരി കുറുവക്കാട് ഇല്ലത്തെ ശംഭു നമ്പൂതിരിക്ക് ഇത് ജീവതത്തിലെ ധന്യനിമിഷം. കഴിഞ്ഞ 21 വർഷമായി കണ്ണഞ്ചേരി ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശാന്തിക്കാരനാണ് ഇദ്ദേഹം. 'എല്ലാം കണ്ണഞ്ചേരി ശ്രീ മഹാഗണപതി ഭഗവാന്റെ കടാക്ഷം. ഗുരുകാരണവന്മാരുടെയും പരദേവതമാരുടെയും ഭക്തജനങ്ങളുടെയും പ്രാർത്ഥനയാണ് സഫലമായത്. ഈ നിയോഗം സന്തോഷത്തോടെ ഏറ്റെടുക്കും." - ശംഭു നമ്പൂതിരി പറഞ്ഞു. പത്ത് വർഷമായി അപേക്ഷിക്കുന്നുണ്ട്. നേരത്തെ ഒരു തവണ പട്ടികയിലും ഉൾപ്പെട്ടതാണ് പക്ഷേ ഇത്തവണയാണ് ഈശ്വരനിയോഗം. കുറുവക്കാട് ഇല്ലത്തുനിന്ന് ആദ്യമായാണ് ഒരാൾ മാളികപ്പുറം മേൽശാന്തിയാവുന്നത്. എല്ലാവർഷവും ശബരിമലയ്ക്ക് പോകാറുണ്ട്. ഭക്തർക്ക് ദർശനത്തിനുള്ള പ്രയാസങ്ങളും മറ്റും മണ്ഡലമാസമാവുമ്പോഴേക്കും മാറിക്കിട്ടട്ടെ എന്ന പ്രാർത്ഥനയിലാണെന്നും അദ്ദേഹം പറഞ്ഞു. പന്നിയങ്കര ഋഷി ഹൗസിലാണ് താമസം. ഭാര്യ: കെ.എം. ഗൗരി. മക്കൾ: ഋഷികേശ് (കാസർകോട് എൽ.ബി.എസ് ബി.ടെക് വിദ്യാർത്ഥി), ആദിത്യൻ (മാനാഞ്ചിറ മോഡൽ എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർത്ഥി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |