ബംഗളൂരു: വിവാഹിതയായ യുവതിയുടെ 24 കാരനായ കാമുകനെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തല്ലിക്കൊന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി കർണാടകയിലെ ബംഗളൂരുവിലാണ് സംഭവം നടന്നത്. തുടർന്ന് പ്രതികൾ തന്നെ യുവാവിന്റെ മൃതദേഹം അന്നപൂർണേശ്വരിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കീഴടങ്ങുകയായിരുന്നു. വസ്ത്രനിർമാണ ശാലയിലെ തൊഴിലാളിയായ തമിഴ് നാട് സ്വദേശി ഭാസ്ക്കർ ആണ് കൊല്ലപ്പെട്ടത്.
ഓട്ടോ ഡ്രൈവർ മുനിരാജു(28), സുഹൃത്തുക്കളായ നാഗേഷ്(22), പ്രശാന്ത്(20), മാരുതി(22) എന്നിവരാണ് പ്രതികൾ. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ മുനിരാജുവിന്റെ സഹോദരിയും ഭാസ്ക്കറും തമ്മിലുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി മുനിരാജുവിന്റെ സഹോദരി കുഞ്ഞിനോടും ഭാസ്ക്കറിനോടുമൊപ്പം ഒളിച്ചോടാൻ ശ്രമിച്ചത് നാഗർഭവിയിൽ വയ്ച്ച് മുനിരാജുവും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞിരുന്നു. തുടർന്ന് യുവതിയെ വീട്ടിലാക്കിയ ശേഷം പ്രതികൾ ഭാസ്ക്കറിനെ കബേഹല്ലയിൽ എത്തിക്കുകയും മാരകായുധങ്ങളാൽ ആക്രമിക്കുകയും ചെയ്തു. വിശക്കുന്നുവെന്ന് പറഞ്ഞ ഭാസ്ക്കറിന് ഭക്ഷണം നൽകിയ ശേഷം പ്രതികൾ ഇയാളെ ചന്ദ്രശേഖർ ലേയൗട്ടിലെ വീട്ടിലെത്തിച്ചു. ഇവിടെ വയ്ച്ച് ഭാസ്ക്കറിന് തലയിൽ പ്രഹരമേൽക്കുകയും ബോധരഹിതനാവുകയും ചെയ്തു. രക്ഷപ്പെടാനായി ഭാസ്ക്കർ അഭിനയിക്കുകയാണെന്ന് തെറ്റിദ്ധരിച്ച പ്രതികൾ ഇയാൾ മരിച്ചതായി പിന്നീടാണ് തിരിച്ചറിഞ്ഞത്. തുടർന്ന് മുനിരാജു തന്റെ അമ്മയെ വിവരമറിയിച്ചതിനുശേഷം കീഴടങ്ങുകയായിരുന്നു.
മുനിരാജുവിന്റെ സഹോദരി ഭർത്താവിനെ രണ്ടാഴ്ച്ചയ്ക്ക് മുൻപ് ഉപേക്ഷിച്ചിരുന്നു. യുവതിയെയും കുട്ടികളെയും സംരക്ഷിക്കാമെന്ന ഭാസ്ക്കറിന്റെ ഉറപ്പിൽ ശനിയാഴ്ച്ച രാത്രി ഇവർ ഓട്ടോറിക്ഷയിൽ ഒളിച്ചോടാൻ പദ്ധതിയിട്ടു. എന്നാൽ യുവതിയുടെ മൂത്ത മകൾ ഇത് എതിർക്കുകയും മുനിരാജുവിനെ വിവരമറിയിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |