തിരുവനന്തപുരം: അതിതീവ്രമഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് എലിപ്പനി പടരാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം. പ്രളയബാധിത പ്രദേശങ്ങളിലുള്ളവരും രക്ഷാപ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമാണ്.
മലിനജല സമ്പർക്കത്തിലൂടെയാണ് എലിപ്പനി പകരുന്നത്. തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ മരണകാരണമാകും. രോഗാണുവാഹകരയായ എലി, അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കാണ് രോഗം പകരുന്നത്. തൊലിയിലുള്ള മുറിവുകൾ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയാണ് രോഗാണു മനുഷ്യ ശരീരത്തിലെത്തുന്നത്.
ലക്ഷണങ്ങൾ
ശക്തമായ പനിയും ചിലപ്പോൾ വിറയലും
തലവേദന, പേശീവേദന, കാൽമുട്ടിന് താഴെ വേദന, നടുവേദന
കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകൾക്കും, മൂത്രത്തിനും മഞ്ഞ നിറം
വിശപ്പില്ലായ്‌മ, മനംമറിച്ചിൽ, ഛർദി, ത്വക്കിൽ ചുവന്ന പാടുകൾ
ശ്രദ്ധിക്കാൻ
വെള്ളത്തിലിറങ്ങുന്നവർ കൈയുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് എന്നിവ ഉപയോഗിക്കണം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
വെള്ളത്തിലിറങ്ങുന്നവർ കൈയും കാലും സോപ്പ് ഉപയോഗിച്ച് കഴുകണം.
മലിനജലവുമായി സമ്പർക്കം വരുന്ന കാലയളവിൽ ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം കഴിക്കണം.
ലക്ഷണങ്ങൾ കണ്ടാലുടൻ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണം, സ്വയം ചികിത്സ പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |