കോട്ടയം: മാടുകളെ വാങ്ങുമ്പോൾ, `ഗോരോചനം' ഉണ്ടാവണേ എന്ന് ആഗ്രഹിക്കാത്ത കശാപ്പുകാരില്ല. അറുക്കുന്ന കാലിയേക്കാൾ വിലയാണ് ഈയൊരു ചെറിയ കല്ലിന്. ആയുർവേദ മരുന്നുകളുടെ ചേരുവയിൽ അവിഭാജ്യഘടകം.
പശുക്കളുടെയും കാളകളുടെയും പിത്താശയത്തിൽ അടിഞ്ഞുകൂടുന്ന കല്ലാണിത്. വളരെ വിരളമായേ ലഭിക്കാറുള്ളൂ. മുൻകൂട്ടി അറിയാനാവില്ല. കിട്ടിയാൽ ലോട്ടറിയാണ്. മാടിനെ അറുത്തശേഷം പിത്താശയം കൈകൊണ്ട് അമർത്തി, ഗോരോചനം ഉണ്ടോയെന്ന് കശാപ്പുകാർ ഉറപ്പാക്കാറുണ്ട്. ഇളം പച്ച നിറത്തിലുള്ള ദ്രാവകം ആണ് പിത്താശയത്തിലുളളത്. ദ്രാവകത്തിന് കട്ട കയ്പാണ്. ഈ ദ്രാവകത്തിൽ കല്ലുപോലെയാണ് ഗോരോചനം രൂപപ്പെടുക.
ലക്ഷത്തിൽ 50 എണ്ണം
സർക്കാർ കണക്ക് പ്രകാരം പ്രതിമാസം സംസ്ഥാനത്ത് ഒരു ലക്ഷത്തിലേറെ അറവുമാടുകളാണെത്തുന്നത്. പരമാവധി 50 എണ്ണത്തിലേ ഗോരോചനമുണ്ടാകാറുള്ളൂ. യു.പിയിലെ ആയുർവേദ ഫാക്ടറികളിലേക്കാണ് ഗോരോചനം കൂടുതലും പോകുന്നത്.
വില ഗ്രാമിന് 1500 രൂപ മുതൽ
പല മാടുകളിലും പല അളവിൽ
വില കൂടുതൽ ഉണങ്ങിയതിന്
ഗോരോചനം
ബോവിനം പ്യുരിഫാക്ടം എന്ന് ശാസ്ത്രീയ നാമം. പനി, മീസിൽസ്, ചിക്കൻപോക്സ്, കുട്ടികൾക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്ക് മരുന്നാണ്.
'' ശ്വാസംമുട്ടലിനുള്ള നാട്ടു മരുന്നായി പണ്ട് നാവിൽ ഗോരോചനം തേച്ച് കൊടുത്തിരുന്നത് കണ്ടിട്ടുണ്ട്. നൂലിൽ ചുറ്റിയെടുത്ത് ഉണങ്ങിയ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ച് ഉണക്കിയെടുക്കാം. മലപ്പുറത്തുള്ള കച്ചവടക്കാരാണ് ഗോരോചനം വാങ്ങാറ്. വിൽക്കാനും വാങ്ങാനും നിയമതടസമില്ല.''
- എം.എ. സലീം,
ദേശീയ പ്രസിഡന്റ്,
മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ
അസോസിയേഷൻ.
'' പശുക്കളിലും കാളകളിലും പിത്താശയ കല്ല് ഉണ്ടാകുന്നത് ആരോഗ്യ പ്രശ്‌നമാണ്. മെലിഞ്ഞ മാടുകളിൽ കൂടുതലായി ഗോരോചനം കാണാറുണ്ട്''- ഡോ. ഷാജി പണിക്കശേരി,
ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം
'' ഗോരോചനാദി ഗുളിക ഉൾപ്പെടെ പല ആയുർവേദ മരുന്നുകളിലും കേരളത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കുന്നുണ്ട്''
- ഡോ.ആർ.വി. അജിത് കുമാർ, ചീഫ് ആയുർവേദ മെഡിക്കൽ ഓഫീസർ, കോട്ടയം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |