എടക്കര: കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. ചുങ്കത്തറ ചീരക്കുഴി സ്വദേശിയായ 25കാരിയെയും കാമുകൻ തൃശൂർ അർണാട്ടുകര മാൻകുളങ്ങര പറമ്പിൽ അമീറിനെയുമാണ് (38) എടക്കര പൊലീസ് ഇൻസ്‌പെക്ടർ പി.എസ് മഞ്ജിത്ത് ലാൽ അറസ്റ്റ് ചെയ്തത്.
ഈ മാസം പതിനാലിനാണ് രണ്ടാഴ്ച മുമ്പ് ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട അമീറിനൊപ്പം യുവതി ഒളിച്ചോടിയത്. ഏഴു വയസായ കുട്ടിയെ മാതാവിനെ ഏൽപ്പിച്ച ശേഷം മൂന്നര വയസുള്ള കുട്ടിയെ കൂട്ടിയാണ് യുവതി കാമുകനൊപ്പം പോയത്. ഇരുവരും നാലു ദിവസത്തോളം തൃശൂർ, ആലപ്പുഴ ഭാഗങ്ങളിൽ കറങ്ങി. അതിനിടെ കൂടെയുള്ള കുട്ടിയെയും ഉപേക്ഷിക്കാനായി നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്. തൃശൂരിൽ നിന്നു ബസ് മാർഗം നിലമ്പൂരിലെത്തെി ഓട്ടോ വിളിച്ചു പൂച്ചകുത്തിലെ ബന്ധുവീട്ടിൽ എത്തി കുട്ടിയെ ഉപേക്ഷിച്ച് മടങ്ങുന്നതിനിടെ, ഉച്ചയ്ക്ക് രണ്ടരയോടെ ഇവരെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
പിടിയിലായ അമീർ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട നിരവധി യുവതികളെ ചൂഷണം ചെയ്തയാളാണ്. സാമ്പത്തിക ചൂഷണവും പതിവാണ്. ഖത്തറിലേക്കു വിസ വാഗ്ദാനം ചെയ്ത് ചീരക്കുഴിയിലെ കാമുകിയുടെ സഹോദരനിൽ നിന്നു പതിനായിരം രൂപയും തട്ടിയെടുത്തിട്ടുണ്ട്. തൃശൂർ ടൗണിൽ ടാക്സി ഡ്രൈവറായ പ്രതിക്ക് ഭാര്യയും മകളുമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ഉപേക്ഷിക്കാനുള്ള പ്രേരണാ കുറ്റമാണ് യുവാവിനെതിരെ ചുമത്തിയത്. ഇരുവരെയും മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി. ഇൻസ്‌പെക്ടർക്ക് പുറമെ എസ്.ഐ ജോസ്, സി.പി.ഒമാരായ അരുൺ, ടി.എസ്. നിഷ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |