ന്യൂയോർക്ക് : പന്നിയുടെ ശരീരത്തിൽ നിന്നും എടുത്ത വൃക്ക മനുഷ്യ ശരീരത്തിൽ തുന്നിച്ചേർത്തുള്ള ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ. ന്യൂയോർക്കിലെ ശസ്ത്രക്രിയാവിദഗ്ദ്ധരാണ് ജനിതകമാറ്റം വരുത്തിയ പന്നിയിൽ വളർത്തിയ വൃക്ക മനുഷ്യനിൽ തുന്നിച്ചേർത്തത്. മസ്തിഷ്‌കമരണം സംഭവിച്ച രോഗിയിലാണ് ഈ പരീക്ഷണം നടന്നത്. രക്തക്കുഴലുകളിൽ ഘടിപ്പിച്ചിരിക്കുന്ന വൃക്ക സാധാരണ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങി. രക്തത്തിൽ നിന്നും മൂത്രവും മാലിന്യ ഉൽപന്നമായ ക്രിയാറ്റിനിനും വേർതിരിച്ചതായും ലാംഗോൺ ട്രാൻസ്‌പ്ളാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. റോബർട്ട് മോണ്ട്‌ഗോമറി പറഞ്ഞു. എന്നാൽ ഇത് എത്രനാൾ നിലനിൽക്കും എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഈ ഘട്ടത്തിൽ ഉത്തരം നൽകാനാവില്ലെങ്കിലും വൈദ്യശാസ്ത്രത്തിൽ ഇതൊരു നാഴികകല്ലായി വിശേഷിപ്പിക്കാനാവും.
അവയവത്തിന്റെ ദീർഘായുസിനെക്കുറിച്ച് നമുക്ക് കൂടുതൽ അറിയേണ്ടതുണ്ടെന്ന് ജോൺസ് ഹോപ്കിൻസ് സ്‌കൂൾ ഒഫ് മെഡിസിനിൽ ട്രാൻസ്പ്ലാന്റ് സർജറി പ്രൊഫസർ ഡോ ഡോറി സെഗേവ് പറഞ്ഞു. മനുഷ്യരിലേക്ക് ഉപയോഗിക്കാനാവുന്ന തരത്തിലുള്ള അവയവങ്ങൾ പന്നികളിൽ വളർത്താൻ ഗവേഷകർ പണ്ടേ ശ്രമിച്ചിരുന്നു. വൃക്ക ആവശ്യമുള്ള പതിനായിരക്കണക്കിന് ആളുകളാണ് അമേരിക്കയിൽ മാത്രമുള്ളത്. ഇവരിൽ പന്ത്രണ്ട് പേരെങ്കിലും സമയത്ത് ശസ്ത്രക്രിയ നടത്താനാവാതെ ദിവസവും മരിക്കുന്നു എന്നാണ് കണക്ക്.വരും നാളുകളിൽ ഈ കാത്തിരിപ്പിന് ഇപ്പോഴത്തെ കണ്ടുപിടിത്തം അവസാനം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഞ്ച് ലക്ഷത്തോളം പേരാണ് അമേരിക്കയിൽ ഡയാലിസിസ് ചികിത്സയിലൂടെ ആയുസ് നീട്ടിക്കൊണ്ട് പോകുന്നത്.
എൻവൈയു ലാംഗോൺ ഹെൽത്തിൽ നടന്ന ശസ്ത്രക്രിയയെ കുറിച്ച് യുഎസ്എ ടുഡേയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗവേഷണം ഇതുവരെ റിവ്യൂ ചെയ്യപ്പെടുകയോ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിക്കുകയോ ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |