കൊച്ചി: ജില്ലയിലെ മഴ മുന്നറിയിപ്പ് മഞ്ഞ അലർട്ടിലേക്ക് മാറി. ബുധനാഴ്ച മഴ മാറി നിന്നതിനാൽ ബ്ളൂ അലർട്ട് പിൻവലിക്കുകയായിരുന്നു. ഒക്ടോബർ 22വരെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. ഇന്നും നാളെയും വൈകിട്ട് നാലിനും എട്ടിനും ഇടയിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ ജാഗ്രതയിൽ തെല്ലും അയവു വരുത്താതെ മുന്നൊരുക്കങ്ങൾ അതേപടി തുടരാൻ താലൂക്കുകൾക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് കമ്പനികളാണ് ജില്ലയിലുള്ളത്. ദുരന്ത സാദ്ധ്യത കൂടുതലായി വിലയിരുത്തിയ പ്രദേശങ്ങളിലാണ് സേനയെ നിയോഗിച്ചത്. ശാസ്ത്രീയ വിവരങ്ങളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാനും ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാനും തയാറാകണമെന്ന് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
പറവൂരിലും ആലുവയിലും പത്തു ബോട്ടുകൾ വീതം സജ്ജമാണ്. മഴ മുന്നറിയിപ്പ് പൂർണമായും പിൻവലിക്കുന്നതു വരെ ബോട്ടുകളും തൊഴിലാളികളും സജ്ജമാണ്.ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറ്റേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അത്യാവശ്യ സന്ദർഭങ്ങൾ വന്നാൽ അവരെ മാറ്റി പാർപ്പിക്കും.
ഡാമുകൾ തുറന്നത് പ്രശ്‌നമായില്ല
ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറന്നപ്പോൾ പെരിയാറ്റിൽ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. ചൊവ്വാഴ്ച രാത്രി നേരിയ തോതിൽ ഉയർന്നെങ്കിലും ഇന്നലെ വൈകിട്ടോടെ ജലനിരപ്പ് താഴ്ന്നു. മൂവാറ്റുപുഴയാറിലും സമാനസ്ഥിതി തന്നെയാണ്.
മഴ മുന്നറിയിപ്പിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും ജില്ലയിൽ കനത്ത ജാഗ്രത തുടരും. ജാഗ്രത നിർദേശങ്ങൾ പിൻവലിച്ചിട്ടില്ല.അവലോകനയോഗങ്ങൾ നടക്കുന്നുണ്ട്.നദികളിലെ ജല നിരപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്.
ഡെപ്യൂട്ടി കളക്ടർ, ദുരന്തനിവാരണം വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |