കാലവർഷം 26 വരെ: പിന്നാലെ തുലാവർഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും കാരണമായത് ന്യൂനമർദ്ദമോ ചുഴലിക്കാറ്റോ അല്ല. അറബിക്കടലിന്റെ തെക്കുകിഴക്കൻ മേഖലയിൽ താപവ്യതിയാനത്തിന്റെ ഫലമായി ഉണ്ടായ കിഴക്കൻ കാറ്റിന്റെ സാന്നിദ്ധ്യമാണ് മഴമേഘങ്ങളെ അടുപ്പിച്ചതെന്നാണ് കൊച്ചിയിലെ കാലാവസ്ഥാ റഡാർ നൽകുന്ന സൂചന .
ഇതിന്റെ ഫലമായി ഇന്ത്യയുടെ തെക്കൻ പ്രദേശം മുഴുവൻ തണുത്തിട്ടുണ്ട്. മേഘങ്ങൾ ഘനീഭവിച്ച് മഴയായി പെയ്തിറങ്ങാനുള്ള സാദ്ധ്യതയും ഇതോടെ ഏറി. മൺസൂൺ കാലാവസ്ഥ നിലനിൽക്കുന്നത് മൂലമാണിത്. സംസ്ഥാനത്തു നിന്ന് തെക്കുപടിഞ്ഞാറൻ മൺസൂൺ കാലവർഷം പൂർണ്ണമായും ഒഴിഞ്ഞിട്ടില്ല. സാധാരണ സെപ്തംബർ അവസാനവാരമോ ഒക്ടോബർ ആദ്യവാരമോ ആണ് പൂർണ്ണമായും ഒഴിയേണ്ടത്. തുലാവർഷക്കാലത്ത് സംസ്ഥാനത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അടിക്കടി ന്യൂനമർദ്ദങ്ങൾക്കും സാദ്ധ്യതയുണ്ട്.
ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്ത് കനത്തമഴയുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് സംഭവിച്ചില്ല. അതോടെ നേരത്തെ പുറപ്പെടുവിച്ചിരുന്ന അലർട്ടുകൾ പിൻവലിച്ചിരുന്നു. എന്നാൽ വൈകിട്ടോടെ കനത്ത മഴ പെയ്യുകയായിരുന്നു.
കനത്ത മഴ മുന്നിൽക്കണ്ട് സംസ്ഥാനത്തെ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് സുരക്ഷിതമായ നിലയിലേക്ക് താഴ്ത്തിയിട്ടുണ്ട്. നദികളിലെ ജലനിരപ്പും ക്രമീകരിച്ചിട്ടുണ്ട്. മഴ ശക്തിപ്പെടുകയാണെങ്കിൽ നേരിടാനുള്ള സംവിധാനങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |