ന്യൂഡൽഹി:അഴിമതി തുടച്ചു നീക്കലാണ് ലക്ഷ്യമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി, അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും രാജ്യത്തെയും ജനങ്ങളെയും കബളിപ്പിക്കുന്ന ആരെയും വെറുതേ വിടരുതെന്നും ആഹ്വാനം ചെയ്‌തു.
കേന്ദ്ര വിജിലൻസ് കമ്മിഷന്റെയും (സി.വി.സി) സി.ബി.ഐയുടെയും സംയുക്ത യോഗത്തിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളിൽ നിന്നും അഴിമതി തുടച്ചുനീക്കാൻ സി.ബി.ഐ - സി.വി.സി ഉദ്യോഗസ്ഥർ സജ്ജരാകണം. അഴിമതി ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നു. അത് എല്ലാവർക്കും അർഹമായ നീതി തടയുകയും രാജ്യത്തിന്റെ പുരോഗതിയെയും അധികാരത്തെയും ബാധിക്കുകയും ചെയ്യുന്നു. അഴിമതിയോട് ഒരു ശതമാനം പോലും സന്ധിയില്ലാത്ത പുതിയ ഇന്ത്യയാണ് നമുക്കാവശ്യം. പാവപ്പെട്ടവർ ഭരണസംവിധാനങ്ങളോട് അടുക്കുകയും അഴിമതിക്കാർ അകലുകയും ചെയ്യുന്ന നിയമങ്ങളാണ് നടപ്പാക്കേണ്ടത്.
അഴിമതിയുള്ള ഭരണസംവിധാനത്തിന്റെ ഭാഗമാകാൻ പുതിയ ഇന്ത്യ തയ്യാറല്ല. നമുക്ക് സുതാര്യതയും കാര്യക്ഷമമായ പ്രവർത്തനങ്ങളും സുഗമമായ ഭരണവുമാണ് ആവശ്യം. ഇടനിലക്കാരും കൈക്കൂലിയും ഇല്ലാതെ സർക്കാർ ആനുകൂല്യങ്ങൾ നേടാനാകുമെന്നും വമ്പൻമാരായാലും അഴിമതി നടത്തിയാൽ രക്ഷപ്പെടില്ലെന്നും ജനങ്ങൾക്ക് വിശ്വാസമുണ്ട്. മുൻ സർക്കാരുകൾക്ക് രാഷ്‌ട്രീയവും അധികാരപരവുമായ ഇച്ഛാശക്തി ഇല്ലായിരുന്നു. ഇന്ന് ഭരണത്തിൽ അത് നടപ്പാക്കുന്നു.
ജനങ്ങളെ ശാക്തീകരിക്കാൻ വിശ്വാസ്യതയും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നു.
പാവപ്പെട്ടവർ ഭരണസംവിധാനങ്ങളെ ഭയപ്പെടരുത്. സാങ്കേതിക വിദ്യയുടെ വെല്ലുവിളികൾ നേരിടാനും സൈബർ കുറ്റങ്ങൾ തടയാനും നടപടികൾ ഉണ്ടാകണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി
വിവിധ പരിശോധനാഘട്ടങ്ങൾ ഒഴിവാക്കിയതിനാൽ ഇടനിലക്കാരില്ലാതെ ജനന സർട്ടിഫിക്കറ്റ്, പെൻഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ലഭിക്കുന്നു
ഗ്യാസ് ബുക്കിംഗ് മുതൽ നികുതി ഫയലിംഗ് വരെ ഓൺലൈൻ ആക്കിയതും അഴിമതി ഇല്ലാതാക്കാൻ സഹായിച്ചു. ഭരണനിർവഹണം കാര്യക്ഷമമായി
വ്യവസായങ്ങൾ തുടങ്ങുന്നതും നടത്തുന്നതും എളുപ്പമാക്കാൻ കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കി പുതിയ നിയമങ്ങൾ നടപ്പാക്കി
നടപടിക്രമങ്ങളിൽ ലാളിത്യം, വ്യക്തത, സുതാര്യത എന്നിവയിലൂടെ ജോലികൾ എളുപ്പമായി. രാജ്യത്തിന്റെ വിഭവങ്ങൾ സംരക്ഷിക്കുകയും ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |