ഇടുക്കി സ്വദേശി റിമാൻഡിൽ
തിരുവനന്തപുരം: സുഹൃത്തിന്റെ ഭാര്യയുടെ ഫോട്ടോ മോർഫ് ചെയ്ത് നഗ്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച കേസിൽ സൈബർ പൊലീസിന്റെ പിടിയിലായ സൗമ്യയുടെ കൂട്ടാളികളും കുടുങ്ങും. ഇടുക്കി സ്വദേശി നെബിനെന്ന യുവാവിന് പിന്നാലെ കാഞ്ഞിരംപാറ സ്വദേശി സൗമ്യയ്ക്ക് വ്യാജ വാട്ട്സാപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയ കൂടുതൽ യുവാക്കളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിരുവനന്തപുരം നഗരത്തിലും പുറത്തുമായി അരഡസനിലധികം യുവാക്കളെ സംഭവവുമായി ബന്ധപ്പെട്ട് ഉടൻ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.
സുഹൃത്തായിരുന്ന യുവാവ് തന്നോടുള്ള സൗഹൃദം ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം ചെയ്തതിന്റെ വിരോധം തീർക്കാനാണ് പൂർവ സുഹൃത്തിന്റെ ഭാര്യയുടേതെന്ന പേരിൽ നഗ്ന വീഡിയോകളും ഫോട്ടോകളും സൗമ്യ പ്രചരിപ്പിച്ചത്. നൂറിലധികം ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴിയാണ് യുവതിയുടെ നഗ്നചിത്രം വ്യാപകമായി പ്രചരിച്ചതായി സൈബർ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെയും കേസെടുക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇരയായ യുവതിയുടെ വീട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് സൗമ്യയും കൂട്ടാളികളും കുടുങ്ങിയത്. വീഡിയോയും ഫോട്ടോയും പ്രചരിപ്പിച്ചതിന് ഫോൺ നമ്പരുകളുടെയും ഇന്റർ നെറ്റ് വിലാസത്തിന്റെയും ഉടമകളിലേക്ക് അന്വേഷണമെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്റെ ചുരുളഴിഞ്ഞത്.
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കളുമായുള്ള വീഡിയോ ചാറ്റിൽ നഗ്ന ദൃശ്യങ്ങൾ കാണിച്ച് അവരുമായി സെക്സ് ചാറ്റിലും മറ്റ് കാര്യങ്ങളിലും മുഴുകി അവരെ വലയിലാക്കിയാണ് സൗമ്യ തട്ടിപ്പ് നടത്തിയത്. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈൽ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും, മൊബൈൽ നമ്പരുപയോഗിച്ച് വാട്സ് ആപ്പും തുടങ്ങും. ഇവ വഴിയാണ് വീട്ടമ്മയുടെ ഫോട്ടോ പ്രചരിപ്പിച്ചത്.
അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തുമെന്നായിരുന്നു കമ്പ്യൂട്ടർ വിദഗ്ദകൂടിയായ സൗമ്യ കണക്കൂട്ടിയത്. സൗമ്യക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കാൻ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടി. ഇയാൾ റിമാൻഡിലാണ്. നെബിനെ കൂടാതെ മറ്റ് നിരവധി യുവാക്കൾ സൗമ്യയ്ക്കുവേണ്ടി സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ആരംഭിച്ചിട്ടുണ്ട്. നെബിനിൽ നിന്നാണ് സൗമ്യയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈബർ പൊലീസിന് ലഭിച്ചത്. കൂടുതൽ അന്വേഷണത്തിനായി നെബിനെയും സൗമ്യയെയും കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം ഡിവൈ.എസ്.പി ശ്യാം ലാൽ, ഇൻസ്പെക്ടർ സിജു കെ.എൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |