ഏറ്റുമാനൂർ: എസ് എഫ് ഐ നേതാക്കളിൽ നിന്നും ലൈംഗിക ആക്രമണം നേരിട്ടതായി എ ഐ എസ് എഫ് വനിതാ നേതാവ്. ശരീരത്തിൽ കടന്നുപിടിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗം കെ അരുൺ ഉൾപ്പടെ ആക്രമിച്ചെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും മൊഴിയിൽ പറഞ്ഞു.
എംജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടെ താൻ ആക്രമിക്കപ്പെട്ടുവെന്നാണ് എ ഐ എസ് എഫ് വനിതാ നേതാവ് പരാതി നൽകിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ് എഫ് ഐയും എ ഐ എസ് എഫും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. എ ഐ എസ് എഫ് പ്രവർത്തകനെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിച്ചതിനെ പെൺകുട്ടി ചോദ്യം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ എ ഐ എസ് എഫ് പ്രവർത്തകരും വനിതാ നേതാവും കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
എസ് എഫ് ഐക്കെതിരെ നിന്നാല്‍ തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ശരീരത്തില്‍ കയറി പിടിച്ചു എന്നും പരാതിയിൽ പറയുന്നു. ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് ശരീരത്തില്‍ നിന്നുള്ള പിടുത്തം താൻ വിടുവിച്ചത്. സ്ത്രീത്വത്തേയും ജാതിപ്പേര് വിളിച്ചും അധിക്ഷേപിച്ചു. തന്നെ അക്രമിച്ചതിന് നേതൃത്വം നല്‍കിയവര്‍ തന്നെ വ്യക്തിപരമായി അറിയുന്ന ഒപ്പം പഠിക്കുന്നവരാണ് എന്നും പെൺകുട്ടി പരാതിയില്‍ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |