ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ന് രണ്ട് മത്സരങ്ങൾ
ട്വന്റി-20 ലോകകപ്പിലെ സൂപ്പർ 12 മത്സരങ്ങൾക്ക് ഇന്ന് കേളികൊട്ടുയരുകയാണ്. കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്റ് കൊവിഡ് പ്രതിസന്ധിമൂലം യു.എ.ഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ട്വന്റി-20 ലീഗായ ഐ.പി.എല്ലിന്റെ 14-ാം സീസണിലെ രണ്ടാം പാദത്തിന് വിജയകരമായി ആതിഥ്യമരുളിയതിന് തൊട്ടുപിന്നാലെയാണ് അറേബ്യൻ നാട് കുട്ടിക്രിക്കറ്റിലെ ലോക മാമാങ്കത്തിന് വേദിയാകുന്നത്. യു.എ.ഇയിലെ ദുബായിലും അബുദാബിയിലും ഷാർജയിലും ആയാണ് സൂപ്പർ 12, സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ അവസാനിച്ച ആദ്യ റൗണ്ട് മത്സരങ്ങളിൽ ഗ്രൂപ്പ് എയിൽ നിന്ന് ശ്രീലങ്കയും നമീബിയയും ഗ്രൂപ്പ് ബിയിൽ നിന്ന് സ്കോട്ട്‌ലാൻഡും ബംഗ്ലാദേശും സൂപ്പർ 12 ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ മത്സരിച്ച അയർലൻഡും നെതർലൻഡ്സും ഗ്രൂപ്പ് ബിയിൽ നിന്ന് ഒമാനും പാപ്പുവ ന്യൂ ഗിനിയയും പുറത്തായി.
12 ടീമുകൾ 2 ഗ്രൂപ്പ്
ഗ്രൂപ്പ് 1 - ആസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിൻഡീസ്.
ഗ്രൂപ്പ് 2-അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നമീബിയ, ന്യൂസിലൻഡ്, പാകിസ്ഥാൻ, സ്കോട്ട്‌ലാൻഡ്
രണ്ട് ടീമുകൾ സെമി ഫൈനലിലേക്ക് കടക്കും.
ലൈവ് : മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് ചാനലുകളും ഹോട്ട്‌സ്റ്റാറിലും
ഇന്ത്യ @ സൂപ്പർ 12
നാളെ പാകിസ്ഥാനെതിരെ
31ന് ന്യൂസിലൻഡിനെതിരെ
നവംബർ 3ന് അഫ്ഗാനെതിരെ
നവംബർ5ന് സ്കോട്ട്‌ലാൻഡിനെതിരെ
നവംബർ 8ന് നമീബിയക്കെതിരെ
ഓസീസ് - ദക്ഷിണാഫ്രിക്ക
അബുദാബിയിൽ വൈകിട്ട് 3.30ന് നടക്കുന്ന സൂപ്പർ 12ലെ ഉദ്ഘാടന മത്സരത്തിൽ ഗ്രൂപ്പ് 1ൽ നിന്നുള്ള സൂപ്പർ ടീമുകളായ ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. അവസാനം കളിച്ച 10 ട്വന്റി-20 മത്സരങ്ങളിൽ 9തിലും ജയിക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ടെംബ ബൗമ നയിക്കുന്ന ദക്ഷിണാഫ്രിക്ക ലോകകിരീടം തേടിയിറങ്ങുന്നത്. മറുവശത്ത് അവസാനം കളിച്ച നാല് ട്വന്റി-20 പരമ്പരകളും നഷ്ടപ്പെട്ടെങ്കിലും വമ്പൻ വേദികളിൽ തങ്ങളെ ഒരിക്കലും എഴുതി തള്ളാനാവില്ലെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ഓസീസിന്റെ പടയൊരുക്കം. സന്നാഹ മത്സരത്തിൽ രണ്ടിലും ദക്ഷിണാഫ്രിക്ക ജയിച്ചു. ആസ്ട്രേലിയ സന്നാഹത്തിൽ ന്യൂസിലൻഡിനെ കഷ്ടിച്ച് തോൽപ്പിച്ചെങ്കിലും ഇന്ത്യയോട് തോറ്റു. എന്നാൽ മുഖാമുഖം വന്ന അവസാന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കാനായത് ആസ്ട്രേലിയയ്ക്ക് ആശ്വാസം നൽകുന്ന ഘടകമാണ്. 2020ലായിരുന്നു അത്.
ഡേവിഡ് വാർണറുടെ ഫോംഔട്ടാണ് ആസ്ട്രേലിയയുടെ വലിയ തലവേദന. മാക്സ്‌വെൽ പാറ്റ് കമ്മിൻസ് എന്നിവരിലെല്ലാം പ്രതീക്ഷയുണ്ട്.നിലവിലെ ഒന്നാം നമ്പർ ട്വന്റി-20 ബൗളറായ തബ്‌രയിസ് ഷംസിയിലാണ് ദക്ഷിണാഫ്രക്കയുടെ പ്രധാന പ്രതീക്ഷ.
ഇംഗ്ലണ്ട് - വെസ്റ്റൻഡീസ്
ദുബായ് വേദിയാകുന്ന രാത്രി 7.30ന് തുടങ്ങുന്ന ഗ്രൂപ്പ് 1ലെ രണ്ടാം മത്സരം സൂപ്പർ പോരാട്ടമാണ്. നിലവിലെ ചാമ്പ്യൻമാരായ വെസ്റ്റിൻഡീസും റണ്ണറപ്പുകളായ ഇംഗ്ലണ്ടുമാണ് മുഖാമുഖം വരുന്നത്. 2016ലെ ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബെൻസ്റ്റോക്സിനെ തുടർച്ചയായി സിക്സറുകൾക്ക് പറത്തി കാർലോസ് ബ്രാത്ത്‌വെയ്റ്റ് കിരീടം വെസ്റ്റിൻഡീസിന്റെ കൈയിൽ വച്ചുകൊടുക്കുകയായിരുന്നു. നിലവിൽ ട്വന്റി-20യിലെ ഒന്നാം റാങ്കുകാരാണ് ഇംഗ്ലണ്ട് . വെസ്റ്റിൻഡീസ് ഒമ്പതാമതും. എന്നാൽ ക്രിസ് ഗെയ്‌ലിൽ തുടങ്ങി ലൂയിസ്, സിമ്മോൺസ്, ഹെറ്റ്മേയർ, പൂരൻ,പൊള്ളാർഡ്, റസ്സൽ തുടങ്ങി ലോകക്രിക്കറ്റിലെ വമ്പനടിക്കാരുടെ സങ്കേതമായ വെസ്റ്റിൻഡീസിനെ ആർക്കും വിലകുറച്ച് കാണാനാകില്ല.
നമീബിയൻ പുതു ചരിത്രം
ട്വന്റി-20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ഗ്രൂപ്പ് എയിലെ നിർണായക മത്സരത്തിൽ അയർലൻഡിനെ 8 വിക്കറ്റിന് കീഴടക്കി നമീബിയ സൂപ്പർ 12റൗണ്ടിൽ കടന്നു. ആദ്യമായാണ് നമീബിയ ടെസ്റ്റ് യോഗ്യതയുള്ള ഒരു ടീമിനെ തോൽപ്പിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ നമീബിയ 18.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു (128/2). 4 ഓവറിൽ 22 റൺസ് നൽകി 2 വിക്കറ്റ് വീഴ്ത്തുകയും 14 പന്തിൽ 28 റൺസുമായി നോട്ടൗട്ടാവുകയും ചെയ്ത ഡേവിഡ് വീസാണ് ഒരിക്കൽക്കൂടി നമീബിയയുടെ രക്ഷകനായത്.നേരത്തേ പോൾ സ്റ്റെർലിംഗും (24 പന്തിൽ 38), കെവിൻ ഒബ്രീനും (25) ഒന്നാം വിക്കറ്റിൽ 62 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി മികച്ച തുടക്കം അയർലഡിന് നൽകിയെങ്കിലും ബെനാൽഡ് സ്കോർട്സ് ഈ കൂട്ടുകെട്ട് തകർത്തതോടെ അവരുടെ പതനം തുടങ്ങി. ജാൻ ഫ്രൈലിംഗ് നമീബിയക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നമീബിയയുടെ റൺചേസിംഗിൽ അർദ്ധ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന് ക്യാപ്ടൻ ഗെർഹാർഡ് ഇറാസ്മസ് (49 പന്തിൽ 53) മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.
ഈസി ലങ്ക
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ശ്രീലങ്ക 8 വിക്കറ്റിന് നെതർലൻഡ്സിനെ തകർത്തു. സ്കോർ : നെതർലൻഡ്സ് 44/10. ശ്രീലങ്ക 45/2. 3 വിക്കറ്റ് വീതമെടുത്ത വാനിൻഡു ഹസരങ്കയും ലാഹിരു കുമാരയും രണ്ട് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീഷനയുമാണ് ഡച്ച്കാരെ തകർത്തത്. ലങ്ക നേരത്തെ തന്നെ സൂപ്പർ 12 ഉറപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |