ന്യൂഡൽഹി: ന്യൂനപക്ഷ സമുദായ വിദ്യാർത്ഥികൾക്കുള്ള മെരിറ്റ് സ്കോളർപ്പിഷുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ആധികാരിക രേഖകളില്ലാത്തതിനാൽ അനർഹർക്ക് ആനുകൂല്യം ലഭിച്ചേക്കാമെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
മുസ്ളിങ്ങൾക്ക് 80 ശതമാനവും ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങൾക്കായി ബാക്കി 20 ശതമാനവുമെന്ന സർക്കാർ ഉത്തരവുകൾ റദ്ദാക്കിയ മേയിലെ വിധിയാണ് ചോദ്യം ചെയ്യുന്നത്. സച്ചാർ, പാലോളി കമ്മിറ്റികൾ മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളർഷിപ്പ് അനുവദിച്ചത്. ഇതു പരിഗണിച്ച് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
ക്രൈസ്തവർക്കിടയിലെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ പഠിക്കാൻ നിശ്ചയിച്ച ജസ്റ്റിസ് ജെ.ബി. കോശി സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ആനുപാതികമായി സ്‌കോളർഷിപ്പ് നൽകുന്നത് തീരുമാനിക്കും. ഈ റിപ്പോർട്ട് വരും മുൻപ് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നർകുന്നത് അനർഹർ കടന്നുകയറുന്നതിന് ഇടയാക്കും.
ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തിൽ വേർതിരിച്ചത് നീതിയുക്തമല്ലെന്നും ജനസംഖ്യാനുപാതികമായി തുല്യത പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് മെരിറ്റ് സ്കോളർഷിപ്പ് തുല്യമായി വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പിന്നാക്കാവസ്ഥയുടെ പേരിൽ ഏതെങ്കിലുമൊരു സമുദായത്തിന്റെ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ ന്യൂനപക്ഷ കമ്മിഷന് കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഇതുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |