ന്യൂഡൽഹി:കൊവിഡിനെതിരെ ഒരു കൊല്ലത്തിന് ശേഷം ബൂസ്റ്റർ ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. രണ്ട് ഡോസുകളുടെ ആന്റിബോഡി പ്രതിരോധശേഷിയെക്കാൾ അതു നൽകിയ സമയം കണക്കാക്കിയാകും അന്തിമ തീരുമാനം. കുട്ടികൾക്കുള്ള വാക്സിനും വൈകാതെ നൽകി തുടങ്ങും.
ബൂസ്റ്റർ ഡോസ് എന്നു മുതൽ നൽകാം എന്നത് സംബന്ധിച്ച് വ്യക്തമായ സമയക്രമമൊന്നുമില്ല. എങ്കിലും ഒരു വർഷത്തിന് ശേഷം അതു വേണ്ടി വന്നേക്കാം. പ്രായമാവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും മുൻഗണന നൽകണം. വാക്സിനേഷൻ വഴി രോഗം മൂർച്ഛിക്കാതെ തടയാമെന്ന് ബ്രിട്ടനിലെ കേസുകൾ തെളിയിക്കുന്നു. അവിടെ കേസുകൾ കൂടുന്നുണ്ടെങ്കിലും ആശുപത്രി പ്രവേശനവും മരണവും കുറവാണ്. അതേസമയം വൈറസിന് രൂപഭേദം സംഭവിച്ചാൽ കണക്കുകൂട്ടലുകൾ തെറ്റാം.
വാക്സിൻ നിർമ്മാതാക്കളെ അഭിനന്ദിച്ച് മോദി
നൂറുകോടി ഡോസ് വാക്സിൻ നേട്ടം ചുരുങ്ങിയ സമയത്തിനുള്ളിൽ കൈവരിച്ചതിൽ രാജ്യത്തെ വാക്സിൻ നിർമ്മാതാക്കളുടെ പങ്ക് വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭാരത് ബയോടെക്, സീറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, ഡോ.റെഡ്ഡീസ്, ജെനോവ ബയോഫാർമസ്യൂട്ടിക്കൽസ്, പനാസിയ ബയോടെക്, ബയോളജിക്കൽ ഇ തുടങ്ങിയ വാക്സിൻ നിർമ്മാതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രണ്ടുവർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആഗോള നിലവാരത്തിലേക്കുയരാൻ കഴിയണം. ഭാവി വെല്ലുവിളികൾ ഏറ്റെടുക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. നടപടിക്രമങ്ങൾ ലഘൂകരിച്ചും ഇളവുകൾ നൽകിയും കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും നൽകിയ പിന്തുണയ്ക്ക് നിർമ്മാതാക്കൾ നന്ദി പറഞ്ഞു.
കുതിച്ചുയർന്ന് കൊവിഡ് മരണം
ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 666 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കേരളത്തിൽ റിപ്പോർട്ട് ചെയ്യാതിരുന്ന 464 അടക്കം 563 മരണങ്ങൾ വെള്ളിയാഴ്ച പുറത്തുവിട്ടതോടെതാണിത്.
അതേസമയം 16,326 പുതിയ കേസുകൾക്കൂടി സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |