കാസർകോട്: അനധികൃത ഭാഗ്യക്കുറി വിൽപന തടയാൻ ജില്ലയിലെ ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിൽ ജില്ലാ ഭാഗ്യക്കുറി വകുപ്പിന്റെ മിന്നൽ പരിശോധന. ജില്ലാ ഭാഗ്യക്കുറി ഓഫീസർ വി.ജി. സുമോളിന്റെ നേതൃത്വത്തിൽ കാസർകോട് പഴയ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി, പുതിയ ബസ് സ്റ്റാൻഡ് പരിസരങ്ങളിലെ 13 ഓളം ഭാഗ്യക്കുറി വിൽപന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഭാഗ്യക്കുറിയുടെ അവസാനത്തെ നാലക്കം പോലെ വരുന്ന 12 സീരിസിൽ കൂടുതൽ വിൽപന നടത്തരുതെന്ന ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
സർക്കാർ ലോട്ടറി നിലവിൽ 12 സീരിസിലാണ് ഇറക്കുന്നത്. ഈ സീരിസിലെല്ലാം അവസാന നാലക്കം ഒരേ നമ്പറുകൾ ഉണ്ടാകും. എന്നാൽ ജില്ലയുടെ പലഭാഗത്തും 32 സീരീസുകളിൽ ഒരേ നമ്പർ ടിക്കറ്റുകൾ വില്പന നടത്തുന്നു എന്നായിരുന്നു പരാതി. ഇത് സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ചതിനെ തുടർന്നാണ് അധികൃതർ റെയ്ഡ് നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിലും ജില്ലയുടെ മറ്റു ഭാഗങ്ങളിൽ റെയ്ഡ് നടത്തും. അനധികൃത ടിക്കറ്റുകൾ വില്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അനധികൃത ലോട്ടറി വിൽപന നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ ഏജൻസി റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. പേപ്പർ ലോട്ടറി നിയന്ത്രണ നിയമത്തിന് വിരുദ്ധമായി വെബ് പോർട്ടൽ, വെബ്സൈറ്റ്, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ വഴി ലോട്ടറി വിൽപന നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും.
വി.ജി. സുമോൾ
ജില്ലാ ഭാഗ്യക്കുറി ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |