തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി. മന്ത്രി വീണാജോര്‍ജ് നിര്‍ദ്ദേശിച്ച അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു നടപടി. വിളിച്ചുവരുത്തിയത് ഔദ്യോഗിക നടപടിക്രമം അനുസരിച്ചാണെന്നും ഡയറക്ടര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞെന്നും ഷിജു ഖാന്‍ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, കുഞ്ഞിനെ ദത്തുനല്‍കിയ കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ് ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍, ജയചന്ദ്രനെ സഹായിച്ച രമേശന്‍ എന്നിവർ ഉൾപ്പടെ ആറുപേരാണ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.
കുഞ്ഞിനെ തിരികെ കിട്ടാൻ ഇന്നലെ അനുപമ സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്തിയിരുന്നു. രാവിലെ 10ന് ആരംഭിച്ച സമരം വൈകിട്ട് അഞ്ചിന് അവസാനിക്കുന്നതിന് മുമ്പ് അനുപമയ്ക്ക് അനുകൂലമായി സർക്കാർ നടപടിയും തുടങ്ങി. ശിശുക്ഷേമ സമിതിയിൽ നിന്ന് ദത്ത് നൽകിയ അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികൾ നിറുത്തിവയ്ക്കാൻ കോടതിയോട് ആവശ്യപ്പെടാൻ ഗവ. പ്ലീഡർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
രാവിലെ 10 മണിയോടെ ഭർത്താവ് അജിത്തിനൊപ്പം ' എന്റെ കുഞ്ഞെവിടെ? കേരളമേ ലജ്ജിക്കൂ' തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുമായാണ് അനുപമ സമരത്തിനെത്തിയത്. പിന്തുണയ്‌ക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും ഒന്നും ചെയ്യാതെ നോക്കി നിന്നെന്ന് അനുപമ മാദ്ധ്യമങ്ങളോട് പറഞ്ഞു. സമരം പാർട്ടിക്കെതിരല്ല എന്നാൽ, സഹായം തേടിയപ്പോൾ ഉത്തരവാദപ്പെട്ടവർ കൈയൊഴിഞ്ഞു. കുഞ്ഞിനെ കാണാനില്ലെന്ന പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ മൊഴിയെടുക്കാനോ പേരൂർക്കട പൊലീസ് തയ്യാറായില്ല. സർക്കാരും ശിശുക്ഷേമ സമിതിയും തനിക്ക് നീതി ഉറപ്പാക്കിയില്ലെന്നും അനുപമ കുറ്റപ്പെടുത്തി.
സമരം ആരംഭിക്കുന്നതിന് മുമ്പ് മന്ത്രി വീണാജോർജ് അനുപമയെ ഫോണിൽ വിളിച്ച് നിയമപരമായ എല്ലാസഹായവും ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അനുപമയ്ക്ക് അനുകൂലമായ രീതിയിൽ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയത്. അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ദത്ത് നൽകിയതിന്റെ നടപടികൾ വഞ്ചിയൂർ കുടുംബകോടതിയിലാണ് പുരോഗമിക്കുന്നത്. നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ദത്ത് നടപടികളിൽ കോടതി അന്തിമ വിധി പറയാനുള്ള ഘട്ടത്തിലാണ്. കുഞ്ഞിന്റെ അമ്മ അവകാശവാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായ സാഹചര്യവും സർക്കാർ കോടതിയെ അറിയിക്കും.
ഹർജിയിൽ തത്കാലം തുടർ നടപടി സ്വീകരിക്കരുതെന്ന് സർക്കാരും ശിശുക്ഷേമ സമിതിയും ആവശ്യപ്പെടും. മന്ത്രി വീണാജോർജാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഗവ. പ്ലീഡർക്ക് നൽകിയത്. ആറുമാസ നിരീക്ഷണകാലയളവിൽ ദത്തെടുക്കുന്നവർ കുട്ടിയെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുകയോ ദത്ത് നടപടികളിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താൽ കുഞ്ഞിനെ തിരികേ ഏല്പിക്കാൻ കോടതി നിർദ്ദേശിക്കും. ഇത് വേഗത്തിലുള്ള നടപടിയാണ്. സർക്കാർ നടപടിയെക്കുറിച്ച് അറിഞ്ഞതോടെ നീതി ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അനുപമ സെക്രട്ടേറിയറ്റിന് മുന്നിൽ നിന്ന് മടങ്ങിയത്. മഹിളാ കോൺഗ്രസ് ഉൾപ്പെടെ വിവിധ രാഷ്ട്രീയ വനിതാ-സമൂഹ്യ സംഘടനാ പ്രവർത്തകർ അനുപമയ്ക്ക് പിന്തുണ അറിയിച്ച് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |