തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളടക്കമുള്ള കലാലയങ്ങൾ തിങ്കളാഴ്‌ച മുതൽ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. കൊവിഡ് ഉണ്ടാക്കിയ നീണ്ട ഇടവേളയ്ക്കുശേഷമാണ് കലാലയങ്ങൾ എല്ലാ ക്ലാസുകാർക്കുമായി തുറക്കാൻ പോകുന്നത്. തുറക്കൽ ഒരിക്കൽക്കൂടി നീട്ടാൻ കാരണമായ തീവ്രമഴയുടെ അന്തരീക്ഷവും ചിലയിടത്തെങ്കിലും നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്ഥാപനമേധാവികളുടെ ജാഗ്രതയുണ്ടാവണം.
സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുമ്പ് നൽകിയ നിർദ്ദേശപ്രകാരം അതാത് സ്ഥാപനങ്ങളാണ് തീരുമാനമെടുക്കുന്നത്. വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കപ്പെടുന്നുണ്ടെന്ന് കൊവിഡ് ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഉറപ്പാക്കണം. ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം.
പതിനെട്ട് വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാംഡോസിന് സമയമാകാത്തവരെയും ക്ലാസിൽ പ്രവേശിപ്പിക്കണം. എന്നാൽ, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിമുഖതമൂലം വാക്‌സിനെടുക്കാത്ത അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും കലാലയങ്ങളിൽ പ്രവേശിപ്പിക്കേണ്ടതില്ല. എന്തെങ്കിലും രോഗമുള്ളവരും, ഭിന്നശേഷിക്കാരും ആദ്യ രണ്ടാഴ്‌ച ക്യാമ്പസുകളിൽ വരാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |