കൊച്ചി: ബാങ്ക് ഒഫ് മഹാരാഷ്ട്രയുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 103 ശതമാനം ഉയർന്ന് 264 കോടി രൂപയായി. പൂനെ ആസ്ഥാനമായ പൊതുമേഖലാ ബാങ്കിന്റെ അറ്റ പലിശ വരുമാനം 34 ശതമാനം വർദ്ധിച്ച് 1,500 കോടി രൂപയിലെത്തി. ഫീസ്, ട്രഷറി എന്നിവ അടങ്ങുന്ന പലിശരഹിത വരുമാനം 23 ശതമാനം വർദ്ധിച്ച് 493 കോടി രൂപയായി.
നിലവിലെ അറ്റ പലിശ മാർജിനായ 3.27 ശതമാനം കഴിഞ്ഞ അഞ്ച് വർഷത്തെ ഏറ്റവും ഉയർന്നതാണെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എ.എസ്. രാജീവ് പറഞ്ഞു. പ്രവർത്തനച്ചെലവ് 22 ശതമാനം വർദ്ധിച്ച് 932 കോടി രൂപയായി.
റിസർവ് ബാങ്കിന്റെ കൊവിഡ് 19 അനുബന്ധ പുനരുദ്ധാരണ പദ്ധതികൾ പ്രകാരം 4.55 കോടി രൂപ എഴുതിത്തള്ളിയതോടെ വായ്പാ നഷ്ടം 583 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി 618 കോടി രൂപ കുറഞ്ഞ് 6,403 കോടി രൂപയായി.
വളർച്ചാ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഫണ്ട് ശേഖരിക്കാൻ പദ്ധതിയുണ്ട്. രണ്ടാം പാദത്തിൽ 403.70 കോടി രൂപയുടെ മൂലധനം സമാഹരിച്ചു. ബോണ്ടുകളിലൂടെ 1,000 കോടി രൂപ സമാഹരിക്കാനും പദ്ധതിയുണ്ട്.
ബാങ്കിന്റെ മൊത്തം ബിസിനസ്സ് 13.27 ശതമാനം വർദ്ധിച്ച് 296,808 കോടി രൂപയായി. നിക്ഷേപങ്ങൾ 14.47 ശതമാനം ഉയർന്ന് 181,572 കോടി രൂപയായി, വായ്പ 11.44 ശതമാനം വർദ്ധിച്ച് 115,235 കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |