കൊച്ചി: മോൻസൺ മാവുങ്കലിന്റെ വിവാദ ചെമ്പോല തിട്ടൂരം വിശദമായി പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ (എ.എസ്.ഐ) കേരള യൂണിറ്റ് എ.എസ്.ഐ ഡയറക്ടർക്ക് കത്ത് നൽകി. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചെമ്പോലയുടെ കാലപ്പഴക്കവും ലിപിയും സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. ക്രൈംബ്രാഞ്ചിന്റെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന പുരാവസ്തു വകുപ്പുമായി സഹകരിച്ചാണ് എ.എസ്.ഐ കലൂരിലെ വീട്ടിലെത്തി മോൻസണിന്റെ പുരാവസ്തുക്കൾ പരിശോധിച്ചത്. ഇവയിൽ ഭൂരിഭാഗവും പഴക്കമില്ലാത്തവയാണെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ല.
സന്തോഷ് വഴി മോൻസണിന്റെ കൈയിൽ
പുരാവസ്തു ഇടനിലക്കാരനായ എളമക്കര സ്വദേശി സന്തോഷാണ് ചെമ്പോല മോൻസണ് നൽകിയത്. ഷൂട്ടിംഗ് ആവശ്യത്തിന് തൃശൂരിലെത്തിയപ്പോൾ ഗോപാലകൃഷ്ണൻ എന്നയാളിൽ നിന്നാണ് സന്തോഷ് ചെമ്പോല വാങ്ങിയത്.
മജിസ്‌ട്രേറ്റ് നേരിട്ടെത്തും
സന്തോഷിൽ നിന്ന് മോൻസൺ മൂന്ന് കോടി രൂപയുടെ പുരാവസ്തു കൈക്കലാക്കിയ ശേഷം പണം നൽകിയില്ലെന്ന കേസിൽ തുടർനടപടി പൂർത്തിയാക്കാൻ മജിസ്‌ട്രേറ്റ് മ്യൂസിയത്തിൽ നേരിട്ടെത്തി പരിശോധിക്കാൻ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. കഴിഞ്ഞദിവസം സന്തോഷിന്റെ സാന്നിദ്ധ്യത്തിൽ മോൻസണിനെ ചോദ്യം ചെയ്തിരുന്നു. പോക്‌സോ കേസ്, ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസ് എന്നിവയിൽ മോൻസണിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.
മോൻസന്റെ മറ്റൊരു വാടകവീട് ഉടമ ഒഴിപ്പിച്ചു
മോൻസൺ മാവുങ്കൽ വാടകയ്ക്കെടുത്ത കലൂർ വൈലോപ്പിള്ളി ലെയ്നിലെ മറ്റൊരു വീട് ഉടമ തിരിച്ചുപിടിച്ചു. മാർച്ചിൽ കാലാവധി കഴിഞ്ഞെങ്കിലും മോൻസന്റെ 'ബന്ധുക്കൾ' വീടൊഴിയാതെ താമസിക്കുകയായിരുന്നു. കരാർ കാലാവധി കഴിഞ്ഞതിന്റെ രേഖകൾ കാണിച്ചാണ് ഇവരെ ഒഴിപ്പിച്ചത്.
അറസ്റ്റിലാകുന്നതിന് മൂന്ന് ദിവസം മുമ്പ് വാടക കുടിശ്ശികയിൽ രണ്ട് ലക്ഷം രൂപ മോൻസൺ തന്നതായും 45,000 രൂപ ലഭിക്കാനുണ്ടെന്നും ജോമോൻ 'കേരളകൗമുദി"യോട് പറഞ്ഞു.
വിവാദമായ 'മ്യൂസിയം വീടി"ന് മൂന്നു വീട് അപ്പുറമുള്ള ഈ വീട് 2019ലാണ് മോൻസൺ വാടകയ്ക്കെടുത്തത്. രണ്ടു തവണ കരാർ പുതുക്കി. 29,000 രൂപ മാസവാടക തുടക്കത്തിൽ മുടങ്ങാതെ കിട്ടി. ഒടുവിൽ എട്ടു മാസം കുടിശ്ശികയായി. പലതവണ സമീപിച്ചപ്പോഴാണ് രണ്ട് ലക്ഷം രൂപ നൽകിയത്. കേസും അറസ്റ്റുമായതിനാൽ ശേഷിച്ച തുക കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് ജോമോൻ പറഞ്ഞു. മോൻസണിന്റെ വീട്ടിൽ ചികിത്സയ്ക്ക് എത്തിയവരും അതിഥികളുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. തന്റെ ബന്ധുക്കളാണ് ഇവിടെ താമസിക്കുന്നതെന്നാണ് മോൻസൺ ഉടമയോട് പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |