തിരിച്ചെത്തിയവരിൽ 12.67 ലക്ഷംപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു
തിരുവനന്തപുരം: പ്രവാസികൾക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ പദ്ധതി നിർദ്ദേശം ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതികൾക്ക് പുറമെയാണിതെന്ന് മഞ്ഞളാംകുഴി അലിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. കൊവിഡ് പശ്ചാത്തലത്തിൽ 2021 ഒക്‌ടോബർ 26വരെ 17,51,852 പ്രവാസി മലയാളികളാണ് കൊവിഡ് ജാഗ്രതാ പോർട്ടലിലെ കണക്കുപ്രകാരം തിരികെ എത്തിയത്. എയർപോർട്ട് അതോറിട്ടിയുടെ വിവരങ്ങൾ പ്രകാരം 2020 മേയ് മുതൽ 2021 ഒക്‌ടോബർ വരെയുള്ള കാലയളവിൽ കേരളത്തിലെ വിമാനത്താവളങ്ങൾ വഴി 39,55,230പേർ വിദേശങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചുപോകാൻ ആഗ്രഹിച്ചവരിൽ ഭൂരിഭാഗവും തിരിച്ചുപോയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരിച്ചെത്തിയ പ്രവാസികളിൽ 12.67 ലക്ഷംപേർക്ക് തൊഴിൽ നഷ്ടപ്പെട്ടു എന്നാണ് കൊവിഡ് പോർട്ടലിലെ ഇന്നലെ വരെയുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ള ഫണ്ട് ഉപയോഗിച്ച് ഇവരെ പുനരധിവസിപ്പിക്കുന്നതിനും തൊഴിൽ സംരംഭക പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നുണ്ട്. മടങ്ങി എത്തിയവരിൽ ഭവനവായ്പ ഉൾപ്പെടെ മുടങ്ങുകയും ജപ്തി ഭീഷണി നേരിടുകയും ചെയ്യുന്ന പ്രവാസികളുടെ വിഷയവും പദ്ധതികൾക്ക് വായ്പ അനുവദിക്കുന്നതിൽ ബാങ്കുകൾ അനുഭാവ സമീപനം സ്വീകരിക്കണമെന്ന ആവശ്യവും സംസ്ഥാനതല ബാങ്കേഴ്സ് സമിതി മുമ്പാകെ ഉന്നയിക്കും. തിരികെ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കായി നോർക്ക സ്‌കിൽ റിപ്പോസിറ്ററി പദ്ധതി എന്ന പേരിൽ ഏകജാലക സംവിധാനം നടപ്പാക്കിയിട്ടുണ്ട്. മടങ്ങിവന്ന പ്രവാസികൾ സംസ്ഥാനത്ത് സർക്കാർ രേഖകൾക്ക് അപേക്ഷിച്ചാൽ 15 ദിവസത്തിനകം ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ റവന്യു, തദ്ദേശ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |