ജനീവ: ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് മൂലം ഭൂമിയിലെ ചൂട് വർദ്ധിച്ചെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ഈ നൂറ്റാണ്ടിൽ ശരാശരി 2.7 ഡിഗ്രി സെൽഷ്യസ് താപനില വർദ്ധിച്ചെന്നാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ചർച്ചകൾക്ക് മുന്നോടിയായുള്ള മുന്നറിയിപ്പാണിത്. 31 നാണ് യു.എന്നിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചർച്ചയായ സി.ഒ.പി 26 നടക്കുന്നത്.
കാലാവസ്ഥ വ്യതിയാനങ്ങളെ തടയാനും നിലവിലെ ഭൂമിയിലെ ചൂട് രണ്ട് ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി കുറയ്ക്കാനും സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് സി.ഒ.പിയിൽ ചർച്ച നടക്കും.വ്യാവസായിക നിലവാരം 1.5 ഡിഗ്രി സെൽഷ്യസ് വരെ കുറച്ച് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടു പോകാനും മലിനീകരണ തോത് കുറക്കാനും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനുമാണ് ചർച്ചയിൽ പ്രധാന്യം നൽകുന്നത്.
ഭീതി പടർത്തി പ്രകൃതിദുരന്തങ്ങൾ
കുറച്ച് വർഷങ്ങളായി ലോകമെമ്പാടും കാട്ടുതീ പടർന്നു പിടിക്കുന്നത് വ്യാപകമായിട്ടുണ്ട്. ആമസോൺ വനാന്തരങ്ങളിൽ പലയിടത്തും അഗ്നിബാധയുണ്ടായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മണ്ണൊലിപ്പും ഉരുൾപ്പൊട്ടലുമടക്കമുണ്ടായി.ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് മൂലം അടുത്ത ഇരുപത് വർഷത്തോടെ താപനില 1.5 ഡിഗ്രി സെൽഷ്യസ് കവിയുമെന്ന് ആഗസ്റ്റിൽ പുറത്തിറങ്ങിയ റിപ്പോർട്ടിൽ യു.എൻ മുന്നറിയിപ്പ് നൽകിയിരുന്നു.കഴിഞ്ഞ വർഷമാണ് ഹരിതഗൃഹവാതക സാന്ദ്രത റെക്കാഡിലെത്തിയതെന്ന് യു.എൻ വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ വ്യക്തമാക്കി. ലോകത്ത് പ്രതിദിനം താപനില ഉയർന്നു കൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.ഇതേ അവസ്ഥയിൽ ലോകം സഞ്ചരിച്ചാൽ 2.7 ഡിഗ്രി സെൽഷ്യസിലേക്ക് ചൂട് ഉയരും. 2030ഓടുകൂടി 2.7ൽ നിന്നും 1.5 ഡിഗ്രി സെൽഷ്യസിലേക്ക് എത്താൻ വാർഷിക ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിന്റെ തോത് കുറക്കേണ്ടത് അത്യാവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |