വെള്ളിത്തിരയിലെ നാല് ദശാബ്ദം നീണ്ട ജീവിതത്തിൽ കന്നഡയിൽ അധികമാർക്കും ലഭിക്കാത്ത അപൂർവ നേട്ടവുമായാണ് പുനീത് രാജ്‌കുമാറിന്റെ വിടവാങ്ങൽ. കന്നഡ ലോകത്തിന് പുനീത് പ്രിയപ്പെട്ട അപ്പുവാണ്. ബെട്ടദ ഹൂവു (1985) എന്ന ചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. 17 വർഷങ്ങൾക്ക് ശേഷം 2002ൽ 'അപ്പു'വിൽ നായകനായപ്പോൾ ആരാധകരുടെ സ്നേഹവും വാത്സല്യവും വർദ്ധിച്ചു. ബാലതാരമായിരിക്കെ മാസ്റ്റർ ലോഹിത് എന്നാണ് അറിയപ്പെട്ടത്. പിന്നീടാണ് പുനീത് എന്ന പേര് സ്വീകരിച്ചത്.
1982ൽ ചലിസുവ മൊദഗലു എന്ന ചിത്രത്തിൽ മികച്ച ബാലതാരത്തിനുള്ള ആദ്യ സംസ്ഥാന അവാർഡ് നേടി. തൊട്ടടുത്ത വർഷം ഇരടു നക്ഷത്രഗളു എന്ന ചിത്രത്തിലും സംസ്ഥാന പുരസ്കാരം നേടി. വർഷങ്ങൾക്കിപ്പുറം മിലാന, ജാക്കി എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി.
നായകനായ ആദ്യ ചിത്രം വൻ ഹിറ്റായി. സൂപ്പർ സ്റ്റാറാവാൻ അധികസമയം വേണ്ടി വന്നില്ല. അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), അജയ് (2006), അരസു (2007), മിലാന (2007), വംശി (2008) തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പവർ സ്റ്റാർ പദവി നേടി. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനുമായി.
ആറ് മാസം പ്രായമുള്ളപ്പോൾ മുതൽ പുനീതിന്റെ മുഖം ആരാധകരുടെ മനസിൽ പതിഞ്ഞതാണ്. 1976ൽ അച്ഛൻ രാജ്കുമാർ അഭിനയിച്ച പ്രേമദ കനികെയിൽ കൈക്കുഞ്ഞായിരിക്കെയാണ് പുനീത് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് സനാദി അപാന (1977), തായികേ താക്ക മാഗ (1978), വസന്ത ഗീത (1980), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985 ), പരശുറാം (1989) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ആ ബാലൻ വിസ്മയിപ്പിച്ചു. നിഷ്കളങ്കമായ ചിരിയായിരുന്നു പ്രത്യേകത.
കൊവിഡ് കാലത്ത് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലും പുനീത് മുന്നിലുണ്ടായിരുന്നു. അഭിനയത്തിന് പുറമേ ഗായകനായും അവതാരകനായും തിളങ്ങി. അപ്രതീക്ഷിതമായ ഒരു നിമിഷത്തിൽ പുനീത് അനശ്വരതയിലേക്ക് മറയുമ്പോൾ കന്നഡ സിനിമയ്‌ക്കും ജനങ്ങൾക്കും നഷ്ടമാകുന്നത് സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അകമഴിഞ്ഞ് സ്നേഹിച്ച നടനെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |