വെസ്റ്റിൻഡീസിന് 3 റൺസിന്റെ വിജയം ബംഗ്ലാദേശ് പുറത്ത്
ഷാർജ: ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ൽ ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ഇന്നലെ നടന്ന നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസ് മൂന്ന് റൺസിന് ബംഗ്ലാദേശിനെ കീഴടക്കി ജീവശ്വാസം നിലനിറുത്തി. അതേസമയം തുടർച്ചയായ മൂന്നാമത്തെ തോൽവിയുമായി ഇത്തവണ പുറത്താകുന്ന ആദ്യ ടീമായി ബംഗ്ലാദേശ്.
ഗ്രൂപ്പ് ഒന്നിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 142 റൺസാണ്. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.
ചേസിംഗിന് ബംഗ്ലാദേശ് മുഹമ്മദ് നയിമിനൊപ്പം (17) ബാറ്റിംഗ് ഓർഡറിൽ പ്രൊമോഷൻ നൽകി ഷാക്കിബ് അൽഹസ്സനെയാണ് (9) ഇറക്കിയത്. എന്നാൽ പതിഞ്ഞ തുടക്കമാണ് ഇവർ കടുവകൾക്ക് നൽകിയത്. സ്കോർ 4.3ഓവറിൽ 29ൽ എത്തിയപ്പോൾ റസ്സലിന്റെ പന്തിൽ ഹോൾഡർ പിടിച്ച് ഷാക്കിബും ഹോൾഡറുടെ ബൗളിംഗിൽ കുറ്റി തെറിച്ച് നയിമും പവലിയനിൽ തിരിച്ചെത്തി. പിന്നീട് ലിറ്റൺ ദാസും (43 പന്തിൽ 44), സൗമ്യ സർക്കാരും (13പന്തിൽ 17) ചേർന്ന് ബംഗ്ലാദേശിനെ 60 വരെയെത്തിച്ചു. ഹൊസൈന്റെ പന്തിൽ ഗെയ്ൽ പിടിച്ച് സൗമ്യ പുറത്തായതോടെയാണ് കൂട്ടുകെട്ട് തകർന്നത്. തുടർന്നെത്തയ മുഷ്ഫിക്കുർ റഹിം (8) രവി രാംപാലിന്റെ പന്തിൽ ക്ലീൻബൗൾഡായപ്പോൾ അവരുടെ അക്കൗണ്ടിൽ 90 റൺസാണ് ഉണ്ടായിരുന്നത്. പകരമെത്തിയ ക്യാപ്ടൻ സൗമ്യ സർക്കാരും (പുറത്താകാതെ 24 പന്തിൽ 31) ലിറ്റണും ചേർന്ന് ബംഗാദേശിനെ 130 വരെയെത്തിച്ചു. 19-ാമത്തെ ഓവറിലെ അവസാന പന്തിൽ ലിറ്റണെ ബ്രാവോ ലോംഗ് ഓണിൽ ഹോൾഡറുടെ കൈയിൽ എത്തിച്ചത് ബംഗ്ലാദേശിന് തിരിച്ചടിയാവുകയായിരുന്നു. അവസാന ഓവറിൽ 13 റൺസായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ റസ്സൽ എറിഞ്ഞ ആ ഓവറിൽ ബംഗ്ലാദേശിന് 9 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
നേരത്തെ 22 പന്ത് നേരിട്ട് 1 ഫോറും 4 സിക്സും ഉൾപ്പെടെ 40 റൺസ് അടിച്ചു കൂട്ടിയ നിക്കോളാസ് പൂരനാണ് വിൻഡീസിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. റോസ്റ്റൺ ചേസ് ചേസ് 39 റൺസ് നേടി.
ജാസൺ ഹോൾഡർ 5 പന്തിൽ നിന്ന് 2 സിക്സ് ഉൾപ്പെടെ 15 റൺസ് നേടി. മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ അവസാന ഓവറിൽ റസ്സലിന്റെ രണ്ട് സിക്സും പൊള്ളാഡിന്റെ ലാസ്റ്റ് ബാൾ സിക്സും ഉൾപ്പെടെ വിൻഡീസിന് കിട്ടിയത് 19 റൺസാണ്. മുസ്തഫിസുറും മെഹദി ഹസനും ഷൊരിഫുൾ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |