തിരുവനന്തപുരം: തന്നെയും പങ്കാളിയായ അജിത്തിനെയും പ്രസംഗത്തിൽ അധിക്ഷേപിച്ചതിന് മന്ത്രി സജി ചെറിയാനെതിരെ നടപടി ആവശ്യപ്പെട്ട് ദത്ത് വിവാദത്തിലെ അമ്മ അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകി. അജിത്ത് രണ്ടോ മൂന്നോ കുട്ടികളുടെ അച്ഛനാണെന്നും സുഹൃത്തിന്റെ ഭാര്യയെയും മറ്റൊരു കുട്ടിയെയും പ്രേമിച്ചെന്നും പേരുകൾ പറയാതെയാണ് മന്ത്രി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. എന്നാൽ, അജിത്തിന് മറ്റ് കുട്ടികളില്ലെന്നും ഇല്ലാക്കഥകൾ പറഞ്ഞ് ആക്ഷേപിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തന്റെ അവകാശമാണെന്നും അനുപമ പറയുന്നു.
കേരള സർവകലാശാല കേരളപഠന വിഭാഗവും സാംസ്‌കാരിക വകുപ്പും സംഘടിപ്പിച്ച 'സമം സ്ത്രീ" നാടകക്കളരി കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ വിമർശനം. കാര്യവട്ടം ശ്രീകാര്യം സ്റ്റേഷൻ പരിധിയിലായതിനാൽ പരാതി അവിടേക്ക് കൈമാറി.
മന്ത്രി പറഞ്ഞത്: "കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് കുഞ്ഞിനെ ലഭിക്കണമെന്നതിൽ ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം.
എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണ് പറയുന്നത്. പഠിപ്പിച്ചു വളർത്തി സ്ഥാനത്തെത്തിച്ചപ്പോൾ ആ കുട്ടി എങ്ങനെയാണ് വഴിതിരിഞ്ഞുപോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കൾ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത് "
സ്‌കൂൾ തലം മുതൽ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു. സ്‌പെയിനിലെ ടൂറിസത്തിൽ മുഖ്യം സെക്സ് ടൂറിസമാണ്. ഇവിടെ സെക്സ് എന്നു പറഞ്ഞാൽ പൊട്ടിത്തെറിയാണ്. അവിടെ 2.56 ലക്ഷം മദ്യശാലകളുണ്ട്. തിരക്കും ക്യൂവുമില്ല. ഇവിടെ മദ്യശാല തുടങ്ങിയാൽ പ്രതിഷേധമാണ്. സമരം ചെയ്തിട്ട് എല്ലാവരും എവിടെയെങ്കിലും പോയി വാങ്ങിക്കുടിക്കും. സ്‌പെയിനിൽ ലഹരി ഉപയോഗം വ്യാപകമായപ്പോൾ കഞ്ചാവ് നിയമവിധേയമാക്കി. പിന്നീട് ഉപഭോഗം നിയന്ത്റിക്കാനായെന്നും പറഞ്ഞു.
മാദ്ധ്യമങ്ങൾ പലതും
മറയ്ക്കുന്നു: ആനാവൂർ
അതിനിടെ, അനുപമയുടെ വീട്ടുകാർ സി.പി.എം പ്രവർത്തകരാണെന്ന ഒറ്റക്കാരണം കൊണ്ട് മാദ്ധ്യമങ്ങൾ പല കാര്യങ്ങളും മറയ്ക്കുകയും മറവി നടിക്കുകയും ചെയ്യുന്നെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫേസ്ബുക് പോസ്റ്റിട്ടു. ആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപെടുത്താതെയാണ് അജിത്ത് അനുപമയുമായി ബന്ധം സ്ഥാപിച്ചത്. ഒരു കുട്ടിയായപ്പോൾ ആദ്യ വിവാഹം സമ്മർദ്ദത്തിലൂടെ വേർപ്പെടുത്തുകയും നിയമപരമായി നൽകേണ്ട ജീവനാംശം നൽകാതിരിക്കുകയും ചെയ്യുന്നത് പൊതുസമൂഹം അംഗീകരിക്കുന്നില്ല. ആരോരുമില്ലാത്ത ആദ്യ ഭാര്യയെ ഉപേക്ഷിക്കുമ്പോൾ അവരുടെ ഭാവി ജീവിതം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? അന്ധമായ സി.പി.എം വിരുദ്ധത ആഘോഷിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി ആലോചിക്കണം - പോസ്റ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |