തിരുവനന്തപുരം: നെല്ലിന്റെ മണമുള്ള രചനകൾകൊണ്ട് മലായാള സാഹിത്യത്തെ സമ്പന്നമാക്കിയ നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക് ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമാണിത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്.
സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അദ്ധ്യക്ഷനും ഡോ. ബി. ഇക്ബാൽ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
ഓരങ്ങളിലേക്കു വകഞ്ഞുമാറ്റപ്പെടുന്ന അടിയാള ജീവിതത്തെ എഴുത്തിൽ ആവാഹിച്ച പി. വത്സല പ്രാദേശികവും വംശീയവുമായ കേരളീയ പാരമ്പര്യങ്ങളെ അതിമനോഹരമായി ആവിഷ്‌കരിച്ച എഴുത്തുകാരിയാണെന്ന് ജൂറി നിരീക്ഷിച്ചു. കേരളത്തിന്റെ ഹരിതകവചത്തിന് മുറിവേല്ക്കുമ്പോഴും സമഗ്രാധിപത്യത്തിന്റെ കാലൊച്ചകൾ അടുത്തുവരുമ്പോഴും സ്ത്രീകൾ അപമാനിക്കപ്പെടുമ്പോഴും പി. വത്സല ഒരു പോരാളിയെപ്പോലെ പ്രതികരിച്ചിട്ടുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
1938ൽ കോഴിക്കോട് ജനിച്ച പി. വത്സലയുടെ 'നിഴലുറങ്ങുന്ന വഴികൾ' എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡും ആദ്യനോവലായ 'നെല്ലി'ന് കുങ്കുമം അവാർഡും ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |