തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനെതിരെ എറണാകുളം ഡി.സി.സി സംഘടിപ്പിച്ച ജനകീയ സമരത്തിന് നേരേ സിനിമാ നടൻ ജോജു ജോർജ് നടത്തിയ അക്രമവും, വനിതാ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതും മാന്യതയുടെയും സഭ്യതയുടെയും അതിർ വരമ്പുകൾ ലംഘിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആരോപിച്ചു.
ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധനവില വർദ്ധനവിനെതിരെ മുൻകൂട്ടി പ്രഖ്യാപിച്ച ശേഷമാണ് സമരം നടത്തിയത്. ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന അറിയിപ്പും നൽകിയിരുന്നു. ജനങ്ങൾ സമരത്തോട് പൂർണ്ണമായും സഹകരിച്ചു. എന്നാൽ, സമര മുഖത്ത് നടൻ ജോജു ജോർജ് വളരെ പ്രകോപനപരമായാണ് പെരുമാറിയത്. ഒരു ഘട്ടത്തിൽ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോടും തട്ടിക്കയറി. വനിതാ പ്രവർത്തകരോട് അപമര്യദയായി പെരുമാറിയതിന് പൊലീസ് നടനെതിരെ നടപടിയെടുക്കണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകും. പൊലീസ് നിഷ്‌ക്രിയമായതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയത്.
. ഇന്ധന വില വർധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി പ്രതിഷേധിക്കുന്നില്ലെന്ന ആക്ഷേപം പൊതുജനത്തിനുണ്ട്. ആളുകൾ ഫോൺ വിളിച്ചും നേരിൽക്കണ്ടും പരാതിപ്പെടുന്നു. ചരിത്രത്തിലില്ലാത്ത വിധം ഇന്ധനവില വർധിപ്പിക്കുമ്പോഴല്ലാതെ എപ്പോഴാണ് പ്രതികരിക്കേണ്ടത്?
ബി.ജെ.പിക്കും സി.പി.എമ്മിനും ഇന്ധനവില വർദ്ധനവിനെതിരെ സമരം നടത്താൻ ധാർമ്മികാവകാശമില്ല. ജനങ്ങളുടെ പൊതുവികാരമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |