കരുനാഗപ്പള്ളി: എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രസന്നന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാലിന്റെ നേതൃത്വത്തിലുള്ള സംഘം തൊടിയൂർ പ്ലാവിള ചന്തയിൽ നിന്ന് 6 ലിറ്റർ വ്യാജമദ്യം പിടിച്ചെടുത്തു. ബൈക്കിൽ മദ്യവുമായി വില്പനയ്ക്കെത്തിയ തൊടിയൂർ വേങ്ങറ മുറിയിൽ ആർ.എസ്. നിവാസിൽ ശ്യാമപ്രസാദ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന് കളഞ്ഞു. ഇയാളുടെ പേരിൽ കേസെടുത്തു. പ്രതി ശ്യാമപ്രസാദ് മുൻപ് തേങ്ങ ലോഡിന്റെ മറവിൽ പിക്കപ്പ് വാനിൽ സ്പിരിറ്റ് കടത്തിയ കേസിലും പ്രതിയാണ്. കഴിഞ്ഞ പത്ത് ദിവസത്തെ എക്സൈസ് ഷാഡോയുടെ നിരീക്ഷണത്തിന് ഒടുവിലാണ് ഇയാളിൽ നിന്ന് വ്യാജമദ്യം പിടികൂടിയത്. പ്രതിയെ ഉടൻ പിടികൂടുമെന്നും അറസ്റ്റ് ചെയ്യാൻ ഒരു ടീമിനെ രൂപീകരിച്ചെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ട് പറഞ്ഞു. കേസിലെ തുടരന്വേഷണം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശിവപ്രസാദ് ഏറ്റെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.വി. എബിമോൻ, സജികുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, സുധീർബാബു, കിഷോർ, ഹരികൃഷ്ണൻ, പ്രേംരാജ്, സീനിയർ ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |