കോഴിക്കോട്: അമേരിക്കയിലെ സ്റ്റാൻഫഡ് സർവകലാശാലയും നെതർലാൻഡ്സിലെ എൽസേവ്യർ അക്കാഡമിക് പബ്ലിക്കേഷൻസും ചേർന്ന് തയ്യാറാക്കിയ ഗവേഷകരുടെ ലോക റാങ്കിംഗിൽ രണ്ടാമതും ഇടം പിടിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഡോ.എം.ടി. രമേശൻ. കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും പോളിമർ സയൻസിൽ ഗവേഷകനുമാണ് ഇദ്ദേഹം. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഏതാണ്ട് ഇരുന്നൂറ് റാങ്ക് മുന്നിലേക്ക് എത്താൻ കഴിഞ്ഞു ഇത്തവണ. പട്ടികയിൽ 1079-ാം സ്ഥാനത്താണ് ഡോ. രമേശൻ.
വിവിധ വിഷയങ്ങളിലായി ലോകത്തെ ഒരു ലക്ഷത്തോളം മികച്ച ശാസ്ത്രജ്ഞരിൽ നിന്ന് തയ്യാറാക്കുന്നതാണ് രണ്ടു ശതമാനം പേരുടെ പട്ടിക. കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 39 പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. കാലിക്കറ്റിൽ നിന്ന് ഡോ.രമേശൻ മാത്രം. ഗ്രന്ഥകർതൃത്വം, ഗവേഷണ പ്രബന്ധങ്ങളുടെ മികവ് കണക്കാക്കുന്ന എച്ച് ഇൻഡക്‌സ്, സൈറ്റേഷൻസ് എന്നിവയാണ് റാങ്കിംഗിന് ആധാരം. പ്രശസ്ത രാജ്യാന്തര ജേണലുകളിൽ ഇദ്ദേഹത്തിന്റെ നൂറ്റിമുപ്പതോളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റാങ്ക് പട്ടികയിൽ ഇടം നേടിയവരെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അനുമോദിച്ചു. ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് മുഖ്യാതിഥിയായിരുന്നു. കൗൺസിൽ വൈസ് പ്രസിഡന്റ് പ്രൊഫ.കെ.പി. സുധീർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സി.എസ്.ഐ.ആർ ഡയറക്ടർ ഡോ.എ.അജയഘോഷ്, സർക്കാരിന്റെ ശാസ്‌ത്രോപദേഷ്ടാവ് എം.സി.ദത്തൻ, എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബു തോമസ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ബിനുജ തോമസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |