കണ്ണൂർ: ഫസൽ വധക്കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച് എട്ടു വർഷത്തിനുശേഷം സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തലശേരിയിലെത്തിയ ദിവസം തന്നെ, കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് വ്യക്തമാക്കി സി.ബി. ഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് നേതൃത്വത്തിന് തിരിച്ചടിയായി.
സി.പി. എം സമ്മേളനങ്ങൾ നടക്കുന്നതിനാൽ ഇവർ പാർട്ടി പദവികളിൽ എത്താൻ സാധ്യതയുണ്ടായിരുന്നു.
നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജൻ. തലശേരി ഏരിയാ കമ്മിറ്റി അംഗമാണ് കാരായി ചന്ദ്രശേഖരൻ.
2006ൽ കൊലപാതകം നടക്കുമ്പോൾ,കാരായി രാജൻ തലശേരി ഏരിയാ സെക്രട്ടറിയും ചന്ദ്രശേഖരൻ തിരുവങ്ങാടി ലോക്കൽ സെക്രട്ടറിയുമായിരുന്നു. കേരള പൊലീസും ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
കേസ് ഏറ്റെടുത്ത സി.ബി.ഐ ഗൂഢാലോചനയിൽ പ്രതികളാക്കിയതോടെ 2012 ജൂണിലാണ് ഇരുവരും കോടതിയിൽ കീഴടങ്ങിയത്.
ഒന്നര വർഷത്തെ ജയിൽ വാസത്തിനുശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു എട്ട് വർഷമായി താമസം.
ഇതിനിടെ രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനുമായി. നാട്ടിലേക്ക് വരാൻ കഴിയാതെ വന്നതോടെ ഇരുവർക്കും പദവികൾ രാജിവയ്‌ക്കേണ്ടി വന്നു.
2006 ഒക്ടോബർ 22നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപം കൊല്ലപ്പെടുന്നത്. ഫസൽ പാർട്ടി വിട്ട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള വൈരാഗ്യം മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.
എന്നാൽ, പിന്നിൽ ആർ.എസ്.എസ് ആണെന്ന നിലപാടിലായിരുന്നു സി.പി.എം. ഫസലിന്റെ സഹോദരൻ സി.പി.എം. നിലപാടിനെ ന്യായീകരിച്ചിരുന്നു. കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതും ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭാ ചെയർമാനായതും ഈ ക്ളീൻ ചിറ്റിന്റെ പിൻബലത്തിലായിരുന്നു.അതിന് അടിവരയിട്ടുകൊണ്ടാണ് കുറച്ചുനാൾ മുമ്പ് കുറ്റകൃത്യം ചെയ്തത് താൻ അടക്കമുള്ള നാല് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് പാറാൽ ചെമ്പ്രയിലെ സുബീഷ് കുറ്റസമ്മതമൊഴി നൽകിയത്. കൂത്തുപറമ്പിലെ സി.പി. എം പ്രവർത്തകൻ പവിത്രൻ വധവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലായിരുന്നു വെളിപ്പെടുത്തൽ. ഇതോടെ ഫസലിന്റെ സഹോദരൻ ഇവരുടെ പങ്ക് അന്വേഷിക്കാൻ ഹൈക്കോടതിയെ സമീപിച്ചു. അതിലാണ് പുനരന്വേഷണത്തിന് ഉത്തരവായത്. അതിനു മുമ്പ് തന്നെ കാരായിമാർക്ക് പങ്കില്ലെന്ന് സ്ഥാപിക്കാൻ ഡിജിറ്റൽ തെളിവുകൾ സഹിതം
സംസ്ഥാന പൊലീസ് മേധാവി സി.ബി.ഐ ഡയറക്ടർക്ക് റിപ്പോർട്ടും നൽകി. പക്ഷേ, കുറ്റം ഏറ്റുപറഞ്ഞ സുബീഷും ഷിനോജും നിലപാട് മാറ്റി. പൊലീസിന്റെ നിർബന്ധം കൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് വെളിപ്പെടുത്തി.
കണ്ണൂരിലേക്ക് പോകാൻ തീരുമാനിച്ച ദിവസം തന്നെ സി.ബി.ഐയുടെ തുടരന്വേഷണ റിപ്പോർട്ട് പുറത്തായത് മാദ്ധ്യമപ്രവർത്തകർ അന്വേഷിച്ച് കണ്ടുപിടിക്കണം. ഡിജിറ്റലായുള്ള തെളിവുകൾ, ശബ്ദരേഖകൾ, വീഡിയോ ക്ലിപ്പിംഗുകൾ, മൊബൈൽ ഫോണുകൾ, അതൊന്നും അങ്ങനെ തേച്ചുമായ്ച്ച് കളയാനാകില്ല.
കാരായി രാജൻ, ചന്ദ്രശേഖരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |